Connect with us

Culture

തമിഴ്മണ്ണിലെ കുരുക്ഷേത്ര യുദ്ധം

Published

on

സക്കീര്‍ താമരശ്ശേരി

കലൈജ്ഞര്‍ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും ഇല്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് തമിഴ്മണ്ണില്‍. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ വിരുദ്ധ ചേരില്‍ മല്‍സരിക്കുന്ന തട്ടകം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം സഖ്യസമവാക്യങ്ങളും മാറിമറിഞ്ഞതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ഡി.എം.കെ-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര പുരോഗമന സഖ്യവും അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധമാണ് ഇത്തവണ. 2014ല്‍ ജയലളിതയുടെ കരുത്തില്‍ ഒറ്റക്ക് പോരാടിയ അണ്ണാ ഡി.എം.കെ 39 ല്‍ 37 സീറ്റാണ് അടിച്ചെടുത്തത്. ബി.ജെ.പിയും പി.കെ.യും ഓരോ സീറ്റ് നേടിയപ്പോള്‍ വെവ്വേറെ മല്‍സരിച്ച ഡി.എം.കെയും കോണ്‍ഗ്രസും സംപൂജ്യരായി. എന്നാല്‍ സാഹചര്യം ആകെ മാറി. അണ്ണാ ഡി.എം.കെ നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ഡി.എം.കെ തിരിച്ചുവരവിന്റെ പാതയിലാണ്. തമിഴ് മണ്ണിലെ വോട്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമ്പോള്‍ പ്രവചനങ്ങളെല്ലാം ഡി.എം.കെ മുന്നണിക്കനുകൂലം.

ബി.ജെ.പിയുടെ
ചാക്കിട്ടുപിടുത്തം
അപ്രതീക്ഷിതമായിരുന്നില്ല അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ട്. ജയലളിതയുടെ മരണവും പാര്‍ട്ടിയിലെ പിളര്‍പ്പും ദുര്‍ബലമാക്കിയ അണ്ണാ ഡി.എം.കെയെ ബി.ജെ.പി റാഞ്ചുമെന്നുറപ്പായിരുന്നു. വിവാദങ്ങളില്‍പ്പെട്ടു ഉഴലുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഭരണത്തിന്റെ തണലില്‍ വീഴാതെ പിടിച്ചുനിര്‍ത്തിയത് ബി.ജെ.പിയാണെന്നത് പരസ്യമായ രഹസ്യം. ഉത്തരേന്ത്യയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പിടിക്കുകയെന്നതാണ് ബി.ജെ.പിയുടെ തന്ത്രം. ഇതിന്റെ പ്രധാന പരീക്ഷണശാലയാണ് തമിഴ്‌നാട്. അതിലേക്കുള്ള ആദ്യ ഇരയാണ് അണ്ണാ ഡി.എം.കെ. കടലാസില്‍ കരുത്തരാണ് ഈ കൂട്ടുകെട്ട്. വണ്ണിയര്‍ സമുദായത്തിനിടയില്‍ നിര്‍ണായകസ്വാധീനമുള്ള പി.എം.കെയുടെ വരവാണ് പ്രധാനം. 18 വര്‍ഷത്തെ ഇടവേളക്കു ശേഷം തമിഴ്മാനില കോണ്‍ഗ്രസ് (ടി.എം.സി) മുന്നണിയില്‍ തിരിച്ചെത്തിയതും നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ സാന്നിധ്യവും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല.

കരുത്തോടെ മതേതര സഖ്യം
2014-ലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചാണ് ഡി.എം.കെ ഗോദയിലിറങ്ങുന്നത്. വര്‍ഗീയതയുടെ കറപുരളാത്ത തമിഴകത്ത് അവര്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും ഇടതുപാര്‍ട്ടികളെയും ഒപ്പം കൂട്ടി. തീപ്പൊരി നേതാവ് വൈക്കോയുടെ എം.ഡി.എം.കെയും വി.സി.കെ, കെ.എം.ഡി.കെ, ഐ.ജെ.കെ തുടങ്ങിയ കക്ഷികളും മതേതര പുരോഗമന സഖ്യത്തിന്റെ കരുത്താണ്. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയേയും അവര്‍ക്ക് കുടപിടിക്കുന്ന അണ്ണാ ഡി.എം.കെയേയും അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്നതാണ് മുന്നണിയുടെ ലക്ഷ്യം. ബി.ജെ.പിക്കും മോദിക്കുമെതിരേ ശക്തമായ നിലപാടുള്ള ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് തുറുപ്പുചീട്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയതും സ്്റ്റാലിന്‍ തന്നെ. ഡി.എം.കെ (20), കോണ്‍ഗ്രസ് (പുതുച്ചേരി അടക്കം 10), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്‌ലിം ലീഗ് (1), കെ.എം.ഡി.കെ (1), ഐ.ജെ.കെ (1), എം.ഡി.എം.കെ(1) എന്നിങ്ങനെയാണ് പോരാട്ടം. മുന്‍ കാലങ്ങളില്‍ വെല്ലൂരില്‍ വിജയക്കൊടി പാറിച്ച മുസ്‌ലിംലീഗ് ഇത്തവണ രാമനാഥപുരത്താണ് അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ ഒറ്റക്ക് മല്‍സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ബാക്കിയായത് കയ്‌പേറിയ അനുഭവങ്ങളാണ്. ഇത്തവണ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസവുമായാണ് ഇടതുപാര്‍ട്ടികളുടെ വരവ്.

ദിനകരനും കമലും
തെക്കന്‍ തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ് ടി.ടി.വി ദിനകരനും അദ്ദേഹത്തിന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയും. തേവര്‍ സമുദായത്തിന്റെ പിന്തുണയാണ് ദിനകരന്റെ കരുത്ത്. അണ്ണാ ഡി.എം.കെയോട് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ദിനകരന്‍ ബി.ജെ.പി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
പിടിവള്ളിയില്ലാത്ത അവസ്ഥയിലാണ് നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അത്രയധികം മുന്നേറാന്‍ കമലിനായിട്ടില്ല.
ടോര്‍ച്ച് ചിഹ്നത്തില്‍ തനിച്ച് മല്‍സരിക്കാനാണ് കമലിന്റെ തീരുമാനം. രാഷ്ട്രീയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കമലിന്റെ ജനവിധി അറിഞ്ഞശേഷം ഗോദയിലിറങ്ങാനാണ് രജനിയുടെ നീക്കം.

ശ്രദ്ധേയമായി തൂത്തുക്കുടി
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുകയാണ് തൂത്തുക്കുടി. കഴിഞ്ഞതവണ അണ്ണാ ഡി.എം.കെയുടെ ജയസിങ് ത്യാഗരാജ് ജയിച്ച മണ്ഡലം. കരുണാനിധിയുടെ മകളും ഡി.എം.കെയുടെ രാജ്യസഭാംഗവുമായ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനും തമ്മിലാണ് ഇത്തവണ മല്‍സരം. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനു നേരെ നടന്ന വെടിവെപ്പിന്റെ നടുക്കം മാറാത്ത തൂത്തുക്കൂടി ആരെ തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കവി, പത്രപ്രവര്‍ത്തക. രണ്ടു തവണ രാജ്യസഭാംഗം-മുന്‍തൂക്കം കനിമൊഴിക്ക് തന്നെ. ഡി.എം.കെ അധികാരത്തിലെത്തിയാല്‍ നിര്‍ണായക സ്ഥാനമുറപ്പ്. കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്റെ മകളായ തമിഴിസൈ വിവാദ നായികയാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ മല്‍സരിച്ചെങ്കിലും ജനം തുണച്ചില്ല.

2014 പഴങ്കഥ
ഒറ്റക്ക് മല്‍സരിച്ച കോണ്‍ഗ്രസിനും ഡി.എം.കെ മുന്നണിക്കും 2014ല്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ജയലളിതയുടെ നേതൃത്വത്തില്‍ 44.3 ശതമാനം വോട്ടുവിഹിതത്തോടെ 39 സീറ്റുകളില്‍ 37 ലും അണ്ണാ ഡി.എം.കെ വിജയം നേടിയപ്പോള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ രണ്ടു സീറ്റുകള്‍ സ്വന്തമാക്കി (18.5 ശതമാനം വോട്ടുവിഹിതം). 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും നേടിയ വോട്ടില്‍ വലിയ വ്യത്യാസമില്ല. നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 42 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേടിയത് എട്ടു സീറ്റു മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending