Connect with us

Culture

തമിഴ്മണ്ണിലെ കുരുക്ഷേത്ര യുദ്ധം

Published

on

സക്കീര്‍ താമരശ്ശേരി

കലൈജ്ഞര്‍ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും ഇല്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് തമിഴ്മണ്ണില്‍. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ വിരുദ്ധ ചേരില്‍ മല്‍സരിക്കുന്ന തട്ടകം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊപ്പം സഖ്യസമവാക്യങ്ങളും മാറിമറിഞ്ഞതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ഡി.എം.കെ-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര പുരോഗമന സഖ്യവും അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധമാണ് ഇത്തവണ. 2014ല്‍ ജയലളിതയുടെ കരുത്തില്‍ ഒറ്റക്ക് പോരാടിയ അണ്ണാ ഡി.എം.കെ 39 ല്‍ 37 സീറ്റാണ് അടിച്ചെടുത്തത്. ബി.ജെ.പിയും പി.കെ.യും ഓരോ സീറ്റ് നേടിയപ്പോള്‍ വെവ്വേറെ മല്‍സരിച്ച ഡി.എം.കെയും കോണ്‍ഗ്രസും സംപൂജ്യരായി. എന്നാല്‍ സാഹചര്യം ആകെ മാറി. അണ്ണാ ഡി.എം.കെ നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ഡി.എം.കെ തിരിച്ചുവരവിന്റെ പാതയിലാണ്. തമിഴ് മണ്ണിലെ വോട്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമ്പോള്‍ പ്രവചനങ്ങളെല്ലാം ഡി.എം.കെ മുന്നണിക്കനുകൂലം.

ബി.ജെ.പിയുടെ
ചാക്കിട്ടുപിടുത്തം
അപ്രതീക്ഷിതമായിരുന്നില്ല അണ്ണാ ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ട്. ജയലളിതയുടെ മരണവും പാര്‍ട്ടിയിലെ പിളര്‍പ്പും ദുര്‍ബലമാക്കിയ അണ്ണാ ഡി.എം.കെയെ ബി.ജെ.പി റാഞ്ചുമെന്നുറപ്പായിരുന്നു. വിവാദങ്ങളില്‍പ്പെട്ടു ഉഴലുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഭരണത്തിന്റെ തണലില്‍ വീഴാതെ പിടിച്ചുനിര്‍ത്തിയത് ബി.ജെ.പിയാണെന്നത് പരസ്യമായ രഹസ്യം. ഉത്തരേന്ത്യയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പിടിക്കുകയെന്നതാണ് ബി.ജെ.പിയുടെ തന്ത്രം. ഇതിന്റെ പ്രധാന പരീക്ഷണശാലയാണ് തമിഴ്‌നാട്. അതിലേക്കുള്ള ആദ്യ ഇരയാണ് അണ്ണാ ഡി.എം.കെ. കടലാസില്‍ കരുത്തരാണ് ഈ കൂട്ടുകെട്ട്. വണ്ണിയര്‍ സമുദായത്തിനിടയില്‍ നിര്‍ണായകസ്വാധീനമുള്ള പി.എം.കെയുടെ വരവാണ് പ്രധാനം. 18 വര്‍ഷത്തെ ഇടവേളക്കു ശേഷം തമിഴ്മാനില കോണ്‍ഗ്രസ് (ടി.എം.സി) മുന്നണിയില്‍ തിരിച്ചെത്തിയതും നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ സാന്നിധ്യവും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല.

കരുത്തോടെ മതേതര സഖ്യം
2014-ലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചാണ് ഡി.എം.കെ ഗോദയിലിറങ്ങുന്നത്. വര്‍ഗീയതയുടെ കറപുരളാത്ത തമിഴകത്ത് അവര്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും ഇടതുപാര്‍ട്ടികളെയും ഒപ്പം കൂട്ടി. തീപ്പൊരി നേതാവ് വൈക്കോയുടെ എം.ഡി.എം.കെയും വി.സി.കെ, കെ.എം.ഡി.കെ, ഐ.ജെ.കെ തുടങ്ങിയ കക്ഷികളും മതേതര പുരോഗമന സഖ്യത്തിന്റെ കരുത്താണ്. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയേയും അവര്‍ക്ക് കുടപിടിക്കുന്ന അണ്ണാ ഡി.എം.കെയേയും അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്നതാണ് മുന്നണിയുടെ ലക്ഷ്യം. ബി.ജെ.പിക്കും മോദിക്കുമെതിരേ ശക്തമായ നിലപാടുള്ള ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് തുറുപ്പുചീട്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയതും സ്്റ്റാലിന്‍ തന്നെ. ഡി.എം.കെ (20), കോണ്‍ഗ്രസ് (പുതുച്ചേരി അടക്കം 10), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്‌ലിം ലീഗ് (1), കെ.എം.ഡി.കെ (1), ഐ.ജെ.കെ (1), എം.ഡി.എം.കെ(1) എന്നിങ്ങനെയാണ് പോരാട്ടം. മുന്‍ കാലങ്ങളില്‍ വെല്ലൂരില്‍ വിജയക്കൊടി പാറിച്ച മുസ്‌ലിംലീഗ് ഇത്തവണ രാമനാഥപുരത്താണ് അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ ഒറ്റക്ക് മല്‍സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ബാക്കിയായത് കയ്‌പേറിയ അനുഭവങ്ങളാണ്. ഇത്തവണ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസവുമായാണ് ഇടതുപാര്‍ട്ടികളുടെ വരവ്.

ദിനകരനും കമലും
തെക്കന്‍ തമിഴ്‌നാട്ടില്‍ നിര്‍ണായകമാണ് ടി.ടി.വി ദിനകരനും അദ്ദേഹത്തിന്റെ അമ്മ മക്കള്‍ മുന്നേറ്റകഴകം പാര്‍ട്ടിയും. തേവര്‍ സമുദായത്തിന്റെ പിന്തുണയാണ് ദിനകരന്റെ കരുത്ത്. അണ്ണാ ഡി.എം.കെയോട് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ദിനകരന്‍ ബി.ജെ.പി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
പിടിവള്ളിയില്ലാത്ത അവസ്ഥയിലാണ് നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അത്രയധികം മുന്നേറാന്‍ കമലിനായിട്ടില്ല.
ടോര്‍ച്ച് ചിഹ്നത്തില്‍ തനിച്ച് മല്‍സരിക്കാനാണ് കമലിന്റെ തീരുമാനം. രാഷ്ട്രീയത്തിലേക്ക് പിച്ചവെക്കാനൊരുങ്ങുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കമലിന്റെ ജനവിധി അറിഞ്ഞശേഷം ഗോദയിലിറങ്ങാനാണ് രജനിയുടെ നീക്കം.

ശ്രദ്ധേയമായി തൂത്തുക്കുടി
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുകയാണ് തൂത്തുക്കുടി. കഴിഞ്ഞതവണ അണ്ണാ ഡി.എം.കെയുടെ ജയസിങ് ത്യാഗരാജ് ജയിച്ച മണ്ഡലം. കരുണാനിധിയുടെ മകളും ഡി.എം.കെയുടെ രാജ്യസഭാംഗവുമായ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനും തമ്മിലാണ് ഇത്തവണ മല്‍സരം. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനു നേരെ നടന്ന വെടിവെപ്പിന്റെ നടുക്കം മാറാത്ത തൂത്തുക്കൂടി ആരെ തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കവി, പത്രപ്രവര്‍ത്തക. രണ്ടു തവണ രാജ്യസഭാംഗം-മുന്‍തൂക്കം കനിമൊഴിക്ക് തന്നെ. ഡി.എം.കെ അധികാരത്തിലെത്തിയാല്‍ നിര്‍ണായക സ്ഥാനമുറപ്പ്. കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്റെ മകളായ തമിഴിസൈ വിവാദ നായികയാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലായി മൂന്ന് തവണ മല്‍സരിച്ചെങ്കിലും ജനം തുണച്ചില്ല.

2014 പഴങ്കഥ
ഒറ്റക്ക് മല്‍സരിച്ച കോണ്‍ഗ്രസിനും ഡി.എം.കെ മുന്നണിക്കും 2014ല്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ജയലളിതയുടെ നേതൃത്വത്തില്‍ 44.3 ശതമാനം വോട്ടുവിഹിതത്തോടെ 39 സീറ്റുകളില്‍ 37 ലും അണ്ണാ ഡി.എം.കെ വിജയം നേടിയപ്പോള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ രണ്ടു സീറ്റുകള്‍ സ്വന്തമാക്കി (18.5 ശതമാനം വോട്ടുവിഹിതം). 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും നേടിയ വോട്ടില്‍ വലിയ വ്യത്യാസമില്ല. നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 42 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് നേടിയത് എട്ടു സീറ്റു മാത്രം.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending