Culture
ബ്രിട്ടന്‍-ഇറാന്‍ കപ്പല്‍; മോചനം കാത്ത് മലയാളികള്‍; ആശങ്കയോടെ ബന്ധുക്കള്‍

ബ്രിട്ടനും, ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളികള്‍ അടക്കം ഇന്ത്യക്കാരുള്ളതായി സ്ഥിരീകരണം വന്നതോടെ എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയോടെ ബന്ധുക്കള്‍. മുപ്പത് ദിവസം കഴിഞ്ഞ് വിട്ടയക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്.
അതേസമയം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരുടെ മോചനം കാത്താണ് ബന്ധുക്കള്‍ നില്‍ക്കുന്നത്. ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കപ്പല്‍ അടുപ്പിച്ചതായി ബ്രിട്ടീഷ് കമ്പനി അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമില്ല. കപ്പലിലുണ്ട് എന്ന് കരുതപ്പെടുന്ന മറ്റ് രണ്ട് മലയാളികളെ തിരിച്ചറിയാനായിട്ടില്ല.
ബ്രിട്ടന്‍ നേരത്തെ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ എന്ന കപ്പലില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍ ഉണ്ടെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ഉദുമ സ്വദേശി പ്രജീഷ് എന്നിവരും കപ്പലിലുണ്ടെന്നാണ് അജ്മല്‍ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ അജ്മല്‍ കഴിഞ്ഞ ദിവസവും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെന ഇംപേരോ എന്ന കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. എറണാകുളം സ്വദേശികളാണ് ഇവര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നാണ് വിവരം. കപ്പലിലുള്ള കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരെ സുരക്ഷിതരായി മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
കപ്പല്‍ പിടിച്ചെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജീവനക്കാരെ അറസ്റ്റു ചെയ്തിട്ടില്ല. അവര്‍ ഇപ്പോഴും കപ്പലില്‍ തന്നെയാണ്. നേരത്തെ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ വിഷയത്തില്‍ ബ്രിട്ടനിലെ കോടതി ഇടപെടുകയും 30 ദിസത്തിനകം കപ്പല്‍ വിട്ടുനല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോയെന്ന സംശയം ഇപ്പോള്‍ ബന്ധുക്കള്‍ക്കുണ്ട്. ബ്രിട്ടന്റെ സ്‌റ്റെന ഇംപേരോ എന്ന എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത് അടക്കമുള്ള സംഭവങ്ങളെ തുടര്‍ന്നാണിത്.
അതേ സമയം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കപ്പല്‍ കമ്പനി വ്യക്തമാക്കി. നോര്‍ത്തേണ്‍ മറീന്‍സ് എന്ന കപ്പല്‍ കമ്പനി അധികൃതരാണ് മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്.
ഇന്‍ഷൂറന്‍സ് കമ്പനി മുഖേന ഇറാനിലെ മറീന്‍ അഫയേഴ്‌സുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. മറീന്‍ അഫയേഴ്‌സ് ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പല്‍ കമ്പനി അധികൃതര്‍ പറയുന്നു. നിലവില്‍ 18 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപരമോ മറ്റെന്തെങ്കിലുമോ ആയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ജീവനക്കാര്‍ക്ക് ഇല്ലെന്നും അധികൃതര്‍ പറയുന്നു. നോര്‍ത്തേണ്‍ മറീന്‍ കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ആശങ്ക വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ അകപ്പെട്ട മലയാളികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സംഭവം അറിഞ്ഞ ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടിയ വിവരമനുസരിച്ച് പിടിച്ചുവെക്കപ്പെട്ടവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പിന് ഇ മെയില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. പിടിച്ചുവെക്കപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
india2 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala2 days ago
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വ്യാപക പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്