Connect with us

Culture

‘രണ്ടു വര്‍ഷം അലഞ്ഞുതിരിഞ്ഞു, മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല, ഒറ്റപ്പെടല്‍ ഓട്ടപ്പാച്ചില്‍, പൊലീസിനെ പേടിയില്ല എന്ന് ഇപ്പോഴും എനിക്ക് പറയാന്‍ കഴിയില്ല…’ സമാന കേസില്‍ 2017ല്‍ അറസ്റ്റിലായ നദീര്‍ പറയുന്നു

Published

on

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുമ്പ് സമാനമായ കേസില്‍ ഇതേ ഇടതു സര്‍ക്കാര്‍ കാലത്ത്‌ അറസ്റ്റു ചെയ്ത നദീര്‍. അലനും താഹയും ചെയ്ത തെറ്റെന്താണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിച്ചു.

2017 ഡിസംബറിലാണ് നദീറിന് എതിരെ യു.എ.പി.എ ചുമത്തി കണ്ണൂര്‍ ആറളം പൊലീസ് കേസെടുത്തത്. ആറളത്തെ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഒടുവില്‍ നദീറിനെതിരെ തെളിവില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:

ഇന്നലെ കോഴിക്കോട്ടെ അടുത്ത ഒരു സുഹൃത്തിന്റെ മെസേജ് കണ്ടാണ് അലന്‍ അറസ്റ്റില്‍ ആയ വിവരം അറിയുന്നത്.. ഖത്തറിലെ വര്‍ത്തമാനകാല ജീവിത ദുരിതക്കയത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കൊന്നും ഇല്ലാത്തതിനാല്‍ വാര്‍ത്തകളൊന്നും ശ്രദ്ധിക്കാറെ ഇല്ല.

അലന്റെ ചെറുപ്പ കാലം മുതലേ അലനെ എനിക്കറിയാം. ചെറുപ്പം എന്ന് പറഞ്ഞാല്‍ അവനിപ്പോഴും പത്തൊന്‍പത് വയസേ ആയിട്ടുള്ളൂ എന്നോര്‍ക്കണം.
കോഴിക്കോട് നടക്കാറുള്ള കുട്ടികളുടെ സാഹിത്യ, നാടക ക്യാമ്പുകളിലും ബാലസംഘം പരിപാടികളിലും എല്ലാം അലന്‍ ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.
സി.പി.എം രാഷ്ട്രീയത്തിന് പുറമെ സമകാലീന രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ എത്രത്തോളം സൂക്ഷ്മമായി അലന്‍ ശ്രദ്ധിക്കുന്നു എന്നത് അവന്റെ ഫേസ്ബുക്കില്‍ നിന്ന് വ്യക്തമാണ്.

എന്തിനാണ് ചിന്തിക്കുന്ന ചെറുപ്പക്കാരെ വീണ്ടും വീണ്ടും പോലീസ് വേട്ടയാടുന്നത്?
അലനും താഹയും ചെയ്ത തെറ്റ് എന്താണ്?

ഏറെ കാല്പനികമായ ചോദ്യമാണ് എന്നറിയാം.
അന്നു മുതല്‍ എന്നോടു പലരും ഞാന്‍ തന്നെ സ്വന്തം മനസാക്ഷിയോടും ചോദിച്ചു മടുത്ത ചോദ്യം.
ചിന്തകളും വായനയും എഴുത്തുമെല്ലാം മാറാരോഗം ആക്കി തീര്‍ക്കുന്ന ഭീകര കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതിനാല്‍ തന്നെ ചോദ്യം നാലായി ചുരുട്ടി മാറ്റിവെക്കുന്നതായിരിക്കും നല്ലത്.

ഇന്നലെ സജിത ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോള്‍ വാട്‌സാപ്പില്‍ ചേച്ചീ നദിയാണ് എന്ന് മാത്രം ഒരു മെസേജ് അയച്ചിരുന്നു, ഇത്തരമൊരു കൂനാംകുരുക്കില്‍ നിന്നും രക്ഷപ്പെട്ടു വന്ന എന്റെ മെസേജ് അവര്‍ക്കൊരു ധൈര്യം നല്‍കുമെന്ന തോന്നലായിരുന്നു കാരണം..
ചേച്ചി മാസങ്ങള്‍ക്കു ശേഷമുള്ള എന്റെ ഒരു മെസേജ് കണ്ട് എല്ലാം ഓര്‍ത്തെടുത്തു സമാധാനിച്ചിട്ടുണ്ടായേക്കാം
..

അലനെക്കാള്‍ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാര്‍ത്ഥി ആണ്.
അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സി.പി.ഐഎമ്മിന്റെ ആദ്യ കാല പ്രവര്‍ത്തകരില്‍ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകന്‍ ആണ് അലന്‍. കോഴിക്കോട് ഭാഗങ്ങളില്‍ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കള്‍. വലിയമ്മ സജിത മഠത്തില്‍ നാടക സിനിമ മേഖലകളില്‍ പ്രശസ്ത.

വിഷയം വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.
താഹ മാത്രമായിരുന്നു ഈ കുരുക്കില്‍ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ..
എത്ര ഭീകരമായിരുന്നേനെ.
റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിര്‍ബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്രേ.

ഈ കാലം…

ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടില്‍ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കള്‍ പലയാവര്‍ത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവന്‍ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോര്‍ത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ..
ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്..
ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവര്‍ തന്നെ വിജയിക്കുന്നു.

പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ചെങ്കൊടി വീട്ടില്‍ സൂക്ഷിക്കുന്ന പുതിയ ചിന്താധാരകളെ പഠിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്ന യുവാക്കളെ ഒറ്റപ്പെട്ട തുരുത്തുകളാക്കുന്ന ഭരണകൂട ഭീകരത വീണ്ടും തുടരുന്നത് കാണുമ്പോള്‍ പേടി കൂടുന്നു..

സത്യം.. എനിക്കീ പോലീസിനെ പേടിയാണ്.
പല വേഷത്തിലും രൂപത്തിലും ചോദ്യം ചെയ്യാന്‍ വന്ന പോലീസുകാര്‍ ഉറങ്ങാന്‍ സമ്മതിക്കാതിരുന്ന ആ രാത്രി എന്നെ വീണ്ടും വല്ലാതെ വേദനിപ്പിക്കുന്നു.
എത്ര ദിവസം വേണമെങ്കിലും ഉറങ്ങാതിരിക്കാന്‍ കഴിയും എന്നൊക്കെ ആവേശപൂര്‍വ്വം സംസാരിക്കാമെങ്കിലും ശാരീരിക മര്‍ദ്ദനത്തെക്കാള്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന പരസ്പരം ബന്ധമില്ലാത്ത വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഭീകരം.
തൂക്കാന്‍ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാല്‍ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പോലീസ് രാജ്യത്തിലാണ് നമ്മളിന്ന്. പേടിച്ചേ മതിയാകു..
എന്നെ അരാഷ്ട്രീയ വാദി ആക്കിയാലും കുഴപ്പമില്ല.

ഭരണകൂടത്തിന്റെ ഓരോ ചികിത്സയും കഴിഞ്ഞു പുറത്തിറങ്ങുന്നവരില്‍ ഭൂരിഭാഗത്തിന്റെയും തലച്ചോറിനുള്ളില്‍ പുകമറവുകള്‍ മാത്രമായിരിക്കും ബാക്കി..
അത്രയേറെ മടുപ്പും നിരാശയും തോന്നിപ്പോകും. തുടക്കത്തില്‍ നാനാതുറകളിലും നിന്ന് ഉണ്ടാകുന്ന പിന്തുണകളില്‍ ആശ്വാസം തോന്നുമെങ്കിലും പിന്നീടുള്ള ഒറ്റപ്പെടല്‍, ഓട്ടപ്പാച്ചില്‍….

ഒന്നര രണ്ടു വര്‍ഷക്കാലമാണ് ഞാന്‍ അലഞ്ഞു തിരിഞ്ഞത്. മുട്ടാത്ത വാതിലുകള്‍ ഉണ്ടായിരുന്നില്ല..
ഇന്നും ഉണങ്ങാത്ത നോവുമായി ജീവിക്കുമ്പോള്‍ പോലീസിനെ പേടിയില്ല എന്ന് പറയാന്‍ എനിക്കാവില്ല..

പ്രതികരിക്കാനും പ്രതിഷേധിക്കാനും ധൈര്യമുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു വരണം..
യു.എ.പി.എ എന്ന് ഭീകര നിയമം റദ്ദ് ചെയ്യണം..
എല്ലാവരും എഴുതണം…

ബ്രഹ്ത് തന്റെ കൃതിയില്‍ ചോദിക്കുന്നുണ്ട്, ” എന്തുകൊണ്ടാണ് അവര്‍ തുറന്ന ഒരു വാക്കിനെ ഭയക്കുന്നത്? എന്തുകൊണ്ടാണ് സര്‍വ്വസന്നാഹങ്ങളുമുള്ള അവര്‍ ഒരു സാധാരണ മനുഷ്യന്റെ പോലും സ്വതന്ത്രമായ വാക്കുകളെ ഭയക്കുന്നത്? കാരണം, അവര്‍ക്കറിയാം പട്ടാളങ്ങള്‍ക്ക് മറിച്ചിടാന്‍ കഴിയാത്ത അസ്സിറിയന്‍ കോട്ടകള്‍ അതിനകത്ത് സ്വതന്ത്ര്യമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്തിലൂടെ തകര്‍ന്നുപൊടിയായ കഥകള്‍..’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Trending