main stories
കോവിഡുണ്ട്, ലോക്ക്ഡൗണില്ല, മാസ്‌കില്ല, ഭയമില്ല; എല്ലാം സാധാരണമട്ടില്‍ ഒരു രാജ്യം- അതും യൂറോപ്പില്‍
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു

സ്റ്റോക്‌ഹോം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മിക്ക ലോകരാഷ്ട്രങ്ങളും സ്വീകരിച്ച മാര്‍ഗമാണ് ലോക്ക്ഡൗണും ഫേസ്മാസ്‌കും. ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലും മഹാമാരിയുടെ തോതനുസരിച്ച് ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍ അതൊന്നും തങ്ങളെ ഏശില്ലെന്ന മട്ടില്‍ കഴിയുന്ന ഒരു രാജ്യമുണ്ട് ലോകത്ത്. അതും യൂറോപ്പില്‍. വടക്കന്‍ യൂറോപ്പിലെ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമായ സ്വീഡനാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സസുഖം കഴിയുന്നത്.
രാജ്യത്ത് കോവിഡ് ഇല്ലെന്നു കരുതിയെങ്കില്‍ തെറ്റി. മഹാമാരിയില്‍ 5,800ലേറെ പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. അയല്‍രാജ്യങ്ങളായ നോര്‍വേ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവയേക്കാള്‍ കൂടുതലാണ് സ്വീഡനിലെ മരണനിരക്ക്. സ്വീഡന്‍ രോഗം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആഗോള തലത്തില്‍ തന്നെ വിമര്‍ശനം ശക്തമാണ്. എന്നാലും സര്‍ക്കാറിന് കുലുക്കമില്ല.
സ്റ്റോക് ഹോമിലെ പാര്‍ക്കില്‍ ഒത്തുകൂടിയ ജനം
ഇതേക്കുറിച്ച് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ പറയുന്നതിങ്ങനെ; ‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്‌കൂളുകള്‍ അടച്ചിട്ടില്ല’. മിക്ക രാഷ്ട്രങ്ങളും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോയ വേളയില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. വന്‍തോതിലുള്ള ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ട്.
‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്‌കൂളുകള്‍ അടച്ചിട്ടില്ല’.
പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു. പതിനൊന്ന് ശതമാനം മാത്രമാണ് സര്‍ക്കാര്‍ നയങ്ങള്‍ ശരിയല്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
അയല്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണം കൂടുതലാണ് എങ്കിലും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാഷ്ട്രങ്ങളായ ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവയുടെ അത്ര വരില്ല സ്വീഡനിലെ സ്ഥിതി. എന്നാല്‍ 70 ദശലക്ഷമാണ് ബ്രിട്ടനിലെ ജനസംഖ്യ എങ്കില്‍ പത്തു ദശലക്ഷം പേരാണ് സ്വീഡനിലുള്ളത്.
kerala
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈകോടതി ജാമ്യം നല്‍കിയത്.

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈകോടതി ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണം.
കോടതി ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി തേടി പ്രതികളായ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27ന് താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ നിസാര തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. ഷഹബാസിനെ (15) ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നഞ്ചക്ക് ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്ത് തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഷഹബാസ് മരിക്കുകയായിരുന്നു.
main stories
ഗസ്സ യുദ്ധം നിര്‍ത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു.

തെല്‍ അവിവ്: ഗസ്സ അധിനിവേശം സ്ഥിരമായി നിര്‍ത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ തിങ്കളാഴ്ച നടന്ന 40 മിനുട്ട് ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇറാനെ ആക്രമിക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച 60 ദിവസ വെടിനിര്‍ത്തല്‍ കൊണ്ട് കാര്യമില്ലെന്നും ട്രംപ് അറിയിച്ചു. ഇസ്രാഈലിലെ ചാനല്‍ 12, കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോള്‍ പദ്ധതിയില്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇസ്രാഈലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. – റിപ്പോര്‍ട്ടില്‍ പറയുന്നു.
Football
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.
പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിന്‍ യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്