Connect with us

india

ഉത്തര്‍പ്രദേശില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളി ആരുമറിയാതെ പൊളിച്ചുനീക്കി

പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്.

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളി ആരുമറിയാതെ പൊളിച്ചു നീക്കി. മഹോബ സിറ്റിയിലെ 500 വര്‍ഷത്തോളം മുസ് ലിംകള്‍ ആരാധന നിര്‍വഹിച്ച പള്ളിയാണ് റോഡ് വികസനത്തിന്റെ പേരില്‍ ബജറംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ട ഓഗസ്റ്റ് അഞ്ചിന് രണ്ട് ദിവസം മുമ്പാണ് പള്ളി തകര്‍ത്തത്. പള്ളി തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ കുളത്തില്‍ തള്ളുകയായിരുന്നു. ഇവിടെയുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലാണ് അവശിഷ്ടങ്ങള്‍ തള്ളിയത്.

കാണ്‍പൂര്‍ സാഗര്‍ ദേശീയപാതയുടെ വികസനത്തിന്റെ പേരിലാണ് പള്ളി പൊളിച്ചു നീക്കിയത്. ജൂലൈയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പള്ളി രക്ഷാധികാരി സയീദ് ലംബാര്‍ദറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 11 അടി സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് മൂന്നിന് ഉദ്യോഗസ്ഥന്‍മാരായ രാം സുരേഷ് വര്‍മ്മ, രാജേഷ് കുമാര്‍ യാദവ്, ജതശങ്കര്‍, ബാലകൃഷ്ണ സിങ് എന്നിവരും കുറച്ച് എഞ്ചിനീയര്‍മാരും വീണ്ടും വരികയും സയീദ് ലംബാര്‍ദറിനോട് റോഡ് വികസനത്തിന് കൂടുതല്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ പറഞ്ഞതിന് അനുസരിച്ച് പള്ളി പുനഃക്രമീകരിക്കാന്‍ കുറച്ച് സമയം വേണമെന്ന് ലംബാര്‍ദര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സമ്മതിക്കാതെ ഓഗസ്റ്റ് മൂന്നിന് രാത്രി രണ്ട് മണിയോടെ പള്ളി പൂര്‍ണമായും പൊളിച്ചുനീക്കുകയായിരുന്നു.

പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ആര്‍ട്ടിക്കിള്‍ 24 എന്ന ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധി പള്ളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വേറെ ആരും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ലല്ലോ പിന്നെ നിങ്ങള്‍ മാത്രമെന്തിനാണ് ഇതിനെക്കുറിച്ച് ചോദിക്കുന്നത് എന്നായിരുന്നു പൊലീസ് എസ്പി വീരേന്ദ്രകുമാര്‍ ചോദിച്ചത്. പള്ളി പൊളിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രതികരണം.

india

അപകീർത്തികരമായ പ്രസ്താവന; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്‌

മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്.

Published

on

മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ പ്രചാരത്തില്‍ നിന്ന് വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രചാരത്തില്‍ നിന്നും 48 മണിക്കൂര്‍ വിലക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്. ഇന്ന് രാത്രി 8 മണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും.

കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവും നടത്തിയതെന്നാണ് പരാതി.അദ്ദേഹത്തിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

india

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Published

on

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

Continue Reading

Trending