Connect with us

Video Stories

മഹി ബാറ്റിങ് തുടരില്ല

Published

on

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികാര കൈമാറ്റം എന്നും പുലിവാല്‍ പ്രശ്‌നമായിരുന്നു. സുനില്‍ ഗവാസ്‌ക്കര്‍ കത്തി നില്‍ക്കുന്ന കാലത്ത് കപില്‍ദേവിനെ അവതരിപ്പിച്ചുള്ള ഗ്രൂപ്പുകളി മുതല്‍ ഏറ്റവും അവസാനം രാഹുല്‍ ദ്രാവിഡില്‍ നിന്നും എം.എസ് ധോണിയിലേക്കുള്ള അധികാര കൈമാറ്റത്തില്‍ വരെ-പിന്നാമ്പുറ കഥകള്‍ വിശ്വസിക്കാമെങ്കില്‍ പ്രശ്‌നങ്ങള്‍ പലവിധമുണ്ടായിരുന്നു. എം.എസ് ധോണിയിലെ ഏകദിന,ടി-20 നായകന്‍ കൃത്യമായ സമയത്ത് തനിക്ക് കപ്പിത്താന്‍ തൊപ്പി വേണ്ടെന്ന് പ്രഖ്യാപിച്ചതിന് പിറകിലും ചില അന്തര്‍നാടകങ്ങളുണ്ട്.

പക്ഷേ അന്തര്‍ നാടകങ്ങളിലും വ്യക്തമായ തീരുമാനമെടുക്കാനുളള കരുത്താണ് കപിലിന് പോലും ഇല്ലാതിരുന്നത്. കപിലിനോടും ഗവാസ്‌ക്കറിനോടും സച്ചിനോട് പോലും ചില മുന്നറിയിപ്പുകള്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഭരിച്ചവര്‍ നല്‍കിയിരുന്നെങ്കില്‍ മഹിയിലെ ക്യാപ്റ്റനോട് അങ്ങനെയൊരു നിര്‍ദ്ദേശം സെലക്ഷന്‍ കമ്മിറ്റി മുന്‍വെച്ചതായി അറിവില്ല. ഇവിടെയാണ് സുഗമമായ അധികാര കൈമാറ്റത്തിന്റെ ശക്തി അറിയേണ്ടത്. ധോണിയിലെ കളിക്കാരനും നായകനും എന്നും കൂളാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും അത് നടപ്പാക്കുന്ന കാര്യത്തിലും പദ്ധതി വിജയിച്ചാലും ഇല്ലെങ്കിലും അമിതമായ ആവേശം അദ്ദേഹം കാണിക്കാറില്ല. 2011 ലെ വാംഖഡെ ലോകകപ്പ് ഫൈനല്‍ വേദിയില്‍, ഹെലികോപ്ടര്‍ ഷോട്ടിലുടെ ലങ്കയെ മലര്‍ത്തിയടിച്ച ഘട്ടത്തിലും മതിമറന്നിരുന്നില്ല ധോണി. കപ്പ് ഏറ്റുവാങ്ങുമ്പോഴും, അതിന് ശേഷം സംസാരിച്ചപ്പോഴും പക്വതയായിരുന്നു മഹിയുടെ മുഖമുദ്ര.

ഇപ്പോള്‍ അദ്ദേഹത്തിലെ ക്യാപ്റ്റന്‍ വിരാത് കോലിയെ അംഗീകരിച്ചതിന് പിറകിലെ മന: ശാസ്ത്രവും ശ്രദ്ധിക്കണം. കോലി മനോഹരമായി ടെസ്റ്റ് ടീമിനെ നയിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലെ നാല് മല്‍സരത്തിലും തകര്‍പ്പന്‍ വിജയം മാത്രമല്ല നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും കാര്യമായ സംഭാവനകല്‍ നല്‍കി. യുവതാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അനുഭവസമ്പന്നരുടെ കരുത്തിനെ ചൂഷണം ചെയ്യുന്നതിലുമെല്ലാം വിജയിച്ച കോലിയുടെ കരുത്തിനെ ക്രിക്കറ്റ് ലോകം അംഗീകരിച്ച സാഹചര്യത്തില്‍ ഏകദിന പരമ്പരയില്‍ ടീം പതറിയാല്‍ അത് ധോണിയിലെ നായകനുളള കല്ലേറായി മാറും. ഇത് മനസ്സിലാക്കാനുള്ള വിശാല ബുദ്ധിയാണ് ധോണിയെ വിത്യസ്തനാക്കുന്നത്.

കോലി കാര്യഗൗരവത്തില്‍ തന്നെ നടത്തിയ ആദ്യ പ്രതികരണത്തിലും ധോണിയെ അംഗീകരിക്കുന്ന വിശാല മനസ്സാണ് പ്രകടിപ്പിച്ചത്. ധോണി ടീമിലുള്ളപ്പോള്‍ തന്റെ നായകന്‍ അദ്ദേഹം തന്നെയാണെന്ന അഭിപ്രായത്തിലെ ബഹുമാനം പ്രസക്തമാണ്. ഇതിന് മുമ്പ് അത്തരത്തിലൊരു പരസ്യ അംഗീകാരം പുതിയ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റന് നല്‍കിയിട്ടില്ല. അതിന് വേണമെങ്കിലും ചരിത്രം നോക്കിയാല്‍ മതി. കോലി പ്രായം കൊണ്ട് സീനിയര്‍ താരമല്ല. ദ്രാവിഡില്‍ നിന്നും ധോണിയിലേക്കുളള ക്യാപ്റ്റന്‍ ദൂരത്തിനിടയില്‍ യുവരാജ് സിംഗുണ്ടായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ധോണിയെക്കാള്‍ സീനിയര്‍ യുവിയായിരുന്നു.

പക്ഷേ ക്യാപ്റ്റന്‍സിയെക്കുറിച്ചുളള ചിന്തകളിലും ചര്‍ച്ചകളിലും ധോണി മുന്നില്‍ വന്നപ്പോള്‍ യുവരാജ് അത് അംഗീകരിച്ചു. വിരേന്ദര്‍ സേവാഗിന് ക്യാപ്റ്റന്‍സി താല്‍പ്പര്യമുണ്ടായിരുന്നു. ഗൗതം ഗാംഭീറിന് മോഹമുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ബഹുമാനിച്ചുള്ള നീക്കത്തിലും തനിക്കെതിരെ കല്ലേറ് വന്നപ്പോള്‍ ധോണി പ്രതികരിച്ചില്ല. ഇപ്പോള്‍ കോലിയിലെ പുതിയ നായകന്‍ തന്റെ മുന്‍ഗാമിയെ ബഹുമാനിക്കുമ്പോള്‍ പക്ഷേ ആ ബഹുമാനത്തിനൊരു കാലാവധിയുണ്ടെന്ന സത്യവും ധോണിക്കറിയാം. അതിനാല്‍ എം.എസ് എന്ന റാഞ്ചിക്കാരന്‍ അധികകാലം താരമായി ടീമില്‍ തുടരില്ല. ഒരു പക്ഷേ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ടി-20 വിടാനാണ് സാധ്യത. 2019 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം കോലിക്ക് കീഴില്‍ കളിക്കാനും സാധ്യത കുറവാണ്.

രണ്ട് പേരും പരസ്പരം അറിയുന്നവരും മനസ്സിലാക്കുന്നവരുമായതിനാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് പറയാനുമാവില്ല. മുന്‍ നായകന്മാര്‍ എപ്പോഴും ടീമിന് ഭാരമാണ്. ഈഗോ പ്രശ്‌നങ്ങള്‍ പലവിധത്തില്‍ വരും. ഇതെല്ലാമറിയുന്ന ധോണിയിലെ ക്രിക്കറ്റര്‍ സമീപദിവസങ്ങളില്‍ തന്നെ മറ്റൊരു വലിയ തീരുമാനമെടുത്താല്‍ അല്‍ഭുതപ്പെടാനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending