Connect with us

columns

ഷഹീന്‍ബാഗ് സമരവും കോടതി നിരീക്ഷണവും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മതേതര ഭാരതത്തെ നെടുകെ പിളര്‍ത്തുന്നതിനുവേണ്ടി സംഘ് സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം അലയടിച്ചിരുന്ന ജനാധിപത്യ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിനെതിരെ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലെ എണ്ണത്തിന്റെ വണ്ണം കാണിച്ച് ഭരണഘടനയെതന്നെ അട്ടിമറിച്ച് ഒരു മതവിഭാഗത്തിന്റെ അസ്തിത്വം ഹനിക്കുന്നതിന്‌വേണ്ടി രൂപപ്പെടുത്തിയ നിയമത്തിനെതിരെ മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായാണ് രാജ്യത്തെ ജനങ്ങള്‍ അണിനിരന്നത്. 101 ദിവസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരം കോവിഡ് പശ്ചാത്തലത്തില്‍ രാജ്യതാല്‍പര്യം മാനിച്ച് സമരക്കാര്‍ തന്നെ നിര്‍ത്തിവെച്ചതായിരുന്നു.

ഷഹീന്‍ബാഗ് പോലെയുള്ള സമരങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് സമരം നിര്‍ത്തിവെച്ച് ഏഴു മാസം പിന്നിട്ടതിനുശേഷം പുറത്തുവന്ന വിധിയില്‍ പറയുന്നത്. പൊതു ഇടങ്ങളും നിരത്തുകളും പ്രതിഷേധങ്ങള്‍ക്കായി കയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജനത്തിന് അസൗകര്യം സൃഷ്ടിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും അനിശ്ചിതകാലത്തേക്ക് പൊതു സ്ഥലത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ഷഹീന്‍ബാഗ് മാത്രമല്ല, ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങളും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിധത്തിലാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്നും അത് സഞ്ചാര സ്വാതന്ത്ര്യമടക്കമുള്ള പൗരന്മാരുടെ അവകാശത്തെയും പരിഗണിച്ചുകൊണ്ടുമാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. പൊതുസഞ്ചാരം തടസ്സപ്പെടുത്തുന്ന യാതൊന്നും പാടില്ല എന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. സമരത്തിന്റെ പേരിലാവട്ടെ സമ്മേളനങ്ങളുടെയോ ആഘോഷങ്ങളുടെയോ ഉത്സവങ്ങളുടെയോ പേരിലാവട്ടെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുക ഭരണഘടന നല്‍കിയ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടന നല്‍കുന്നുണ്ട് എന്നതിനാലും സമരം നടത്താനുമുള്ള പൊതുരൂപം എങ്ങനെയായിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ അശക്തമാണ് എന്നതിനാലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് പറയാനോ അവയെ നിരോധിക്കാനോ അവക്ക് നിര്‍ണിത രൂപം നല്‍കി ഉത്തരവിറക്കാനോ കോടതികള്‍ക്കും സാധിക്കില്ല.

ഷഹീന്‍ബാഗ് സമരത്തിന് കാരണമായ പ്രശ്‌നങ്ങളെ മറ്റു രാഷ്ട്രീയ വിഷയങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാരണമാകുന്ന പ്രശ്‌നങ്ങളെപോലെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ ഒരിക്കലും ഇളക്കിമാറ്റാന്‍ പാടില്ലെന്ന് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയും പാര്‍ലമെന്റും സുപ്രീംകോടതിയും നേരത്തെതന്നെ വിധിയെഴുതിയിട്ടുള്ള അനുച്ഛേദങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ കളിച്ചിട്ടുള്ളത്. അത് നിസ്സാര വിഷയമല്ല. ഇന്ത്യ നിലനില്‍ക്കുന്നത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമാണ്. അവ രണ്ടിനെയും അവഗണിച്ച് ഏതെങ്കിലും മതവിഭാഗത്തോട് പക്ഷപാതം കാണിച്ച് നിര്‍മ്മിക്കുന്ന ഏതൊരു നിയമവും ഭരണഘടനക്ക് വിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം ഇങ്ങനെ ഭരണഘടനക്ക് വിരുദ്ധമായാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇക്കാരണത്താലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം മതനിരപേക്ഷ സമൂഹങ്ങളെയും പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാവിരുദ്ധ നിയമം പിന്‍വലിക്കുന്നത്‌വരെ സമരം തുടരുക എന്നത് രാജ്യതാല്‍പര്യമാണ്.

ഷാഹീന്‍ബാഗ് സമരത്തിനെതിരെ സുപ്രീംകോടതിയില്‍ പരാതി വരുന്നതിന്മുമ്പ് അത്തരമൊരു സമരത്തിലേക്ക് ജനങ്ങളെ ഇറങ്ങാന്‍ പ്രേരിപ്പിച്ച പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും നല്‍കിയ 143 അപ്പീലുകള്‍ കോടതിക്ക് മുമ്പാകെ ഉണ്ടെന്ന കാര്യം മറന്നുപോകരുത്. ഏഴു മാസം പിന്നിട്ടിട്ടും അതിന്മേലുള്ള വാദം കേള്‍ക്കല്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ഷഹീന്‍ബാഗില്‍ കണ്ട സമരത്തിന്റെ കാരണങ്ങള്‍ അതിതീവ്രമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. കോവിഡ് കാലമായതുകൊണ്ട് പ്രതിഷേധങ്ങളും സമരങ്ങളും മാറ്റിവെച്ചത് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ഏകപക്ഷീയ നിയമങ്ങളുണ്ടാക്കാനുള്ള പ്രചോദനമായിട്ടുണ്ട് എന്ന വസ്തുതയും കാണാതിരുന്നുകൂടാ. സമരത്തില്‍ പങ്കെടുത്ത അനേകം പേര്‍ക്കെതിരെ അകാരണമായി കേസുകള്‍ എടുക്കുകയും യു.എ.പി.എ ചുമത്തുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്.

സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോടതി നിരീക്ഷണം ശരിയാണെന്ന് പറയുമ്പോഴും കോടതിയുടെ ചില പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നുണ്ട്. അവയില്‍ ചിലത് ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ നടപ്പാക്കാന്‍ കേന്ദ്രത്തെ സഹായിക്കുന്നതാണ്. കോടതി പറയുന്നു: ‘സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലത്ത് പ്രതിഷേധത്തിന്റെ വിത്തുകള്‍ വളരെ ആഴത്തില്‍ വിതച്ചതുകൊണ്ടാണ് ജനാധിപത്യം പുഷ്പിച്ചതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ പണ്ടത്തെപ്പോലെ കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള വിയോജിപ്പിന്റെ ശൈലിയും സമ്പ്രദായങ്ങളും ‘സ്വയം ഭരണ ജനാധിപത്യ’ സംവിധാനങ്ങളോടുള്ള വിയോജിപ്പിനോട് സമപ്പെടുത്താന്‍ കഴിയില്ല.’ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതിയ പോലെയുള്ള പോരാട്ടങ്ങള്‍ സ്വന്തം നാടിന്റെ സര്‍ക്കാരുകളോട് പാടില്ല എന്നാണ് കോടതി നിരീക്ഷിക്കുന്നത്. ഭരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന നിരീക്ഷണം ശക്തമാണ്. രാജ്യത്തിനെതിരാണ് സര്‍ക്കാര്‍ നടപടി എന്നാണ് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. ഭരിക്കുന്നത് വൈദേശികരായാലും സ്വദേശികളായാലും രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളുടെ താല്‍പര്യങ്ങള്‍ സമാനമാണ് എന്നു കോടതി തിരിച്ചറിയേണ്ടതുണ്ട്.

‘സ്വയം ഭരണ ജനാധിപത്യം’ (Selfruled demo-cracy) എന്ന കോടതിയുടെ പരാമര്‍ശം എന്താണ്? നമ്മുടെ രാജ്യം ഒരു പരമാധികാര രാജ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനങ്ങളുടെ അധികാരമായിരുന്നു അധിനിവേശ ശക്തികള്‍ കൈയടക്കിയിരുന്നത്. അവര്‍ ‘സെല്‍ഫ് റൂള്‍ഡ്’ ആയിരുന്നു. മഹാത്മജി പറഞ്ഞു: ‘യഥാര്‍ത്ഥ സ്വരാജ് വരുന്നത് കുറച്ചുപേര്‍ അധികാരം നേടിയെടുക്കുന്നതിലൂടെയല്ല, മറിച്ച് അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമായി നേടിയെടുക്കുന്നതിലൂടെയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അധികാരം നിയന്ത്രിക്കാനും ക്രമപ്പെടുത്താനുമുള്ള അവരുടെ കഴിവിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെയാണ് സ്വരാജ് നേടേണ്ടത്.’ (യംഗ് ഇന്ത്യ 29/01/1925 പേജ് 41).

പൗരത്വം, ജനായത്തം എന്നിവയുടെ ഭാഗമായി നൈസര്‍ഗികമായി രൂപപ്പെടുന്ന വികാരമാണ് അധികാരികള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പും പ്രതിഷേധവും. അവ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കേണ്ടത് പ്രതിഷേധിക്കുന്നവരാണ്. കോടതി ചൂണ്ടിക്കാണിച്ച പോലെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലല്ലാതെ നോക്കണമെന്ന് മാത്രം. എന്നാല്‍ പ്രതിഷേധങ്ങളുടെ രൂപം നിശ്ചയിക്കാനുള്ള അധികാരം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് നല്‍കുക എന്നത് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മാത്രമാണ് സഹായിക്കുക. അനാവശ്യ സമരങ്ങളും അവശ്യ സമരങ്ങളും തിരിച്ചറിയാനുള്ള കഴിവ് ജനാധിപത്യ സമൂഹത്തിനുണ്ട്. ഒരു വിഭാഗത്തെ ഗ്രസിക്കുന്ന നിയമം ഉണ്ടാക്കുമ്പോള്‍ പ്രാഥമികമായി അതിനെതിരെ അഭ്യര്‍ത്ഥനകളും അപേക്ഷകളും ഉണ്ടാകും. ഈ അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാനും ആശങ്കകള്‍ അകറ്റാനും ശ്രമിക്കുന്നതിന്പകരം തിണ്ണബലം കാണിച്ച് അധികാരത്തിന്റെ ഗര്‍വില്‍ മറ്റുള്ളവരെ കേള്‍ക്കാതെ മുമ്പോട്ട്‌പോകാന്‍ ശ്രമിക്കുമ്പോഴാണ് സമരങ്ങള്‍ രൂപപ്പെടുന്നത്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യമല്ല എന്നു രാഷ്ട്രശില്‍പികള്‍തന്നെ പഠിപ്പിച്ചു വെച്ചിട്ടുള്ളത് മനസ്സിലാക്കേണ്ടതുണ്ട്. ഭൂരിപക്ഷമുണ്ട് എന്നതിന്റെ പേരില്‍ ഭരണഘടനയെ തന്നെ അട്ടിമറിച്ച് നിയമങ്ങളുണ്ടാക്കുന്നതിനെതിരെ ഉണ്ടാവുന്ന പ്രതിഷേധങ്ങളെ ഭരണഘടനയുടെ കാവല്‍ക്കാരായ കോടതികള്‍ക്ക് സംരക്ഷിച്ച് നിര്‍ത്താനുള്ള ബാധ്യതയുണ്ട്.

സമൂഹത്തിന്റെ സന്തുലിതാവസ്ഥയില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴാണ് പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നത്. അല്ലാതെ പ്രതിഷേധങ്ങളല്ല അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്. അസമത്വമാണ് മിക്ക സമരങ്ങളുടെയും അടിസ്ഥാന കാരണം. ഷഹീന്‍ബാഗ് സമരത്തിന്റെ അടിസ്ഥാനകാരണവും അസമത്വമാണ്. മുസ്‌ലിംകളുടെ പൗരത്വം ചോദ്യംചെയ്യുന്ന തരത്തിലുള്ള നിയമമുണ്ടായപ്പോള്‍ അവര്‍ പ്രതിഷേധിച്ചു. അവരുടെ കൂടെ മതനിരപേക്ഷ സമൂഹവും ഇറങ്ങി. സമരം നടത്തിയവരെ പൊലീസ് ക്രൂരമായി ദ്രോഹിക്കുകയാണ് ചെയ്തത്. പ്രതിഷേധക്കാരെ പാഠംപഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പൊലീസ് പെരുമാറിയത്. സമരം ചെയ്യുന്നവര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൊള്ളക്കാരാണെന്നും പറഞ്ഞത് യു.പി മുഖ്യമന്ത്രി ആയിരുന്നു.
സഞ്ചരിക്കാനുള്ള അവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ കാര്യത്തിലുള്ള കോടതിയുടെ നീതി മനസ്സിലാക്കാം. പക്ഷേ ഷഹീന്‍ബാഗ് സമരങ്ങളെ യഥാവിധി അപഗ്രഥിച്ചാല്‍ സമരക്കാരുടെ കുത്തിയിരിപ്പോ പ്രതിഷേധമോ ഒന്നുമല്ല സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചത് എന്നു മനസ്സിലാക്കാന്‍ സാധിക്കും. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് കോടതി സമ്മതിക്കുമ്പോള്‍തന്നെ സമരം ചെയ്യുന്നവര്‍ക്കുള്ള ശരിയായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ടായിരുന്നു എന്ന കാര്യം പറയാന്‍ വിട്ടുപോയി. സുരക്ഷാകാരണങ്ങളാലാണ് റൂട്ടുകള്‍ അടച്ചത് എന്ന ന്യായമാണ് പൊലീസ് അന്ന് പറഞ്ഞത്. പ്രതിഷേധക്കാര്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടാന്‍വേണ്ടി മാത്രം പൊലീസിന്റെ തലയിലുദിച്ച കുബുദ്ധിയായിരുന്നു അതെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്.

സമരങ്ങളുടെ മറവില്‍ അക്രമവും കൊള്ളയും കൊള്ളിവെപ്പും നടത്തി ജനജീവിതം ദുസ്സഹമാക്കുന്നത് ഒട്ടും ന്യായീകരിക്കാന്‍ സാധ്യമല്ല. അത് ജനാധിപത്യപരമല്ല എന്ന കാര്യത്തില്‍ സംശയമില്ല. ഷഹീന്‍ബാഗ് സമരത്തില്‍ ജനാധിപത്യവിരുദ്ധമായ അക്രമങ്ങളോ കുഴപ്പങ്ങളോ സമരക്കാര്‍ ഉണ്ടാക്കിയതായി കാണാന്‍ കഴിയില്ല. സമരക്കാരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ പ്രകോപനങ്ങളില്‍ വീണില്ല എന്നതായിരുന്നു ശരി. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നല്‍കിയില്ലെങ്കില്‍ ജനാധിപത്യം ജനാധിപത്യമാവില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുള്ളത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പ്രതിഷേധം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നും പ്രതിഷേധങ്ങള്‍ പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നും കോടതി പറയുമ്പോള്‍ അതില്‍ ചില അസാംഗത്യങ്ങളുണ്ട്. അനീതി അനന്തമായി നീളുമ്പോള്‍ പ്രതിഷേധവും സമരവും അനന്തമായി നീളുക സ്വാഭാവിക നീതിയുടെ തേട്ടമാണ്. ഭൂരിപക്ഷത്തിന്റെ മറവില്‍ സര്‍ക്കാരുകള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ അതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങും. ജന്മനാട്ടില്‍നിന്നും ആട്ടിപ്പുറത്താക്കുന്നതിനേക്കാള്‍ വലിയ അക്രമമൊന്നുമല്ല പ്രതിഷേധങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അസൗകര്യങ്ങളെന്ന് തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending