Connect with us

Football

ആരായിരിക്കും യൂറോപ്പിലെ ചാമ്പ്യന്മാർ

Published

on

 

ഇന്നാണ് ആ ദിവസം. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പോര്‍ച്ചുഗീസ് നഗരത്തില്‍ ആ വലിയ കിരീടത്തിനായി മാറ്റുരക്കുന്നത് രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. പെപ് ഗുര്‍ഡിയോള എന്ന സ്പാനിഷ് പരിശീലകന് കീഴില്‍ ഇത്തവണ പ്രീമിയര്‍ ലീഗ് സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയും തോമസ് തുഷേല്‍ എന്ന ജര്‍മന്‍കാരന് കീഴില്‍ കളിക്കുന്ന പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനക്കാരായ ചെല്‍സിയും. ദ്വിപാദ സെമി ഫൈനലില്‍ അതിശക്തരായ പി.എസ്.ജിയെ മറികടന്നാണ് മാര്‍ക്കിഞ്ഞസ് നയിക്കുന്ന സിറ്റി അവസാന പോരാട്ടത്തിന് യോഗ്യത നേടിയതെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ കിരീടം സ്വന്തമാക്കിയ സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിച്ച റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ചെല്‍സി പോര്‍ട്ടോയിലെത്തിയത്. തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫൈനല്‍ കോവിഡ് സാഹചര്യത്തില്‍ പോര്‍ട്ടോയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ സമയം രാത്രി 12-30 നാണ് കളി ആരംഭിക്കുന്നത്. സോണി ടെന്‍ രണ്ടില്‍ തല്‍സമയം. കാണികള്‍ക്ക് നിയന്ത്രണമുണ്ട്. 12,000 പേര്‍ക്കാണ് ടിക്കറ്റ്. സിറ്റിയുടെ ആരാധകര്‍ ഇന്ന് കൂടുതലായി സ്‌റ്റേഡിയത്തിലുണ്ടാവും. അവര്‍ക്ക് അനുവദിച്ച ടിക്കറ്റെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. ടിക്കറ്റ് ലഭിച്ചവര്‍ക്കെല്ലാം ക്ലബ് ഉടമ ഷെയ്ക്ക് മന്‍സൂര്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കിയപ്പോള്‍ ചെല്‍സിക്കായി മാറ്റിവെച്ച 2000 ടിക്കറ്റില്‍ 500 ടിക്കറ്റുകള്‍ അവര്‍ യുവേഫക്ക് തിരികെ നല്‍കി. പ്രതികൂല സാഹചര്യത്തില്‍ യാത്രക്ക് ചെല്‍സി ഫാന്‍സ് മടിച്ചതാണ് കാരണം. ഈ ടിക്കറ്റുകള്‍ സംഘാടകര്‍ പ്രാദേശികമായി വിതരണം ചെയ്തിട്ടുണ്ട്. സമീപകാല പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് വ്യക്തമായ മുന്‍ത്തൂക്കം. പക്ഷേ പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലുമെല്ലാം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സിക്കായിരുന്നു വിജയം. രണ്ട് ഇംഗ്ലീഷ് സംഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ അതിന്റെ വലിയ സവിശേഷത തന്ത്രശാലികളായ പരിശീലകര്‍ തന്നെ. യൂറോപ്പിലെ നമ്പര്‍ വണ്‍ പരിശീലകനാണ് പെപ് ഗൂര്‍ഡിയോള. ബാര്‍സിലോണ ഉള്‍പ്പെടെ വലിയ ക്ലബുകളുടെ അമരത്ത് ഇരുന്ന വ്യക്തി. സിറ്റിയിലെത്തിയ ശേഷം അവര്‍ക്ക് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ പല കിരീടങ്ങളും സമ്മാനിച്ചു. പോയ സീസണില്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം അടിയറ വെച്ചെങ്കില്‍ ഈ സീസണില്‍ അത് തിരികെ പിടിച്ചു. യുവ സംഘമാണ് പെപിന്റെ കരുത്ത്. മധ്യനിര കേന്ദ്രീകരിച്ചാണ് കളി. വേഗക്കാരായ മുന്‍നിരക്കാരുടെ മികവില്‍ ഗോള്‍ വേട്ട നടത്തിയിട്ടുണ്ട് പലപ്പോഴും. തോമസ് തുഷേല്‍ പ്രത്യാക്രമണ കരുത്തനാണ്. പി.എസ്.ജിയില്‍ നിന്നും ഈ സീസണിലാണ് അദ്ദേഹം ചെല്‍സിയിലെത്തിയത്. ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ടീം തളര്‍ന്നപ്പോള്‍ തുഷേല്‍ വന്നതോടെ കാര്യങ്ങള്‍ മാറിയതിന് തെളിവാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പക്ഷേ അസ്ഥിരത പ്രശ്‌നമാണ്. വലിയ താരങ്ങളില്ല. പക്ഷേ അതിവേഗ പ്രത്യാക്രമണത്തില്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യും. റയല്‍ മാഡ്രിഡിനെ വീഴ്ത്തിയത് തന്നെ വലിയ ആത്മവിശ്വാസം.

സിറ്റി

അതിസുന്ദരമാണ് സിറ്റിക്കാരുടെ കേളി ശൈലി. ഗോള്‍ക്കീപ്പര്‍ ഒഴികെ എല്ലാവരും പാസ് ഗെയിമിന്റെ അടിസ്ഥാന വക്താക്കള്‍. ഒരു മല്‍സരത്തില്‍ ശരാശരി ആയിരത്തിലധികം പാസുകള്‍ കൈമാറുന്ന പതിവ്. മധ്യനിരയാണ് ശക്തി കേന്ദ്രം. കെവിന്‍ ഡി ബ്രുയന്‍ എന്ന ലോകത്തിലെ നമ്പര്‍ വണ്‍ മധ്യനിരക്കാരനാണ് ഊര്‍ജ്ജം. ഇംഗ്ലീഷ് ഫുട്‌ബോളിലെ നാളെയുടെ മധ്യനിരക്കാരനായി വിശേഷിപ്പിക്കപ്പെടുന്ന ഫില്‍ ഫോദാന്‍, ലികേ ഗുന്‍ഡഗോന്‍ എന്നിവര്‍ക്കൊപ്പ നായകൻ ഫെർണാണ്ടിഞ്ഞോയും ചേരുന്ന മധ്യനിര ഭാവനാസമ്പന്നമാണ്. ഇവര്‍ നല്‍കുന്ന പന്ത് ഉപയോഗപ്പെടുത്താനുള്ളവരുടെ പട്ടിക നോക്കിയാല്‍ പ്രതിയോഗികള്‍ ഞെട്ടും. റിയാദ് മെഹ്‌റസ് എന്ന അള്‍ജീരിയക്കാരന്‍, റഹീം സ്‌റ്റെര്‍ലിങ് എന്ന ഇംഗ്ലീഷുകാരന്‍, ഗബ്രിയേല്‍ ജീസസ് എന്ന ബ്രസീലുകാരന്‍, ഫെറാന്‍ ടോറസ് എന്ന സ്പാനിഷുകാരന്‍. പിന്നെ അവസാന മല്‍സരത്തിന് ഇറങ്ങുമെന്ന് കരുതപ്പെടുന്ന അര്‍ജന്റീനക്കാരന്‍ സെര്‍ജി അഗ്യൂറോ. ഗോള്‍ വലയത്തില്‍ എഡേഴ്‌സണ്‍. പിന്‍നിരയില്‍ എറിക് ഗാര്‍സിയ, ബെഞ്ചമിന്‍ മെന്‍ഡി, കൈല്‍ വാല്‍ക്കര്‍, റൂബന്‍ ഡയസ് തുടങ്ങിയവര്‍. ഗോള്‍ വേട്ടയാണ് ടീമിന്റെ മുഖമുദ്ര. ഇത്തവണ പ്രീമിയര്‍ ലീഗിലെ 38 മല്‍സരങ്ങളില്‍ നിന്നായി സ്‌ക്കോര്‍ ചെയ്തത് 83 ഗോളുകള്‍. ടീമിന്റെ ദൗര്‍ബല്യം പ്രതിയോഗികളുടെ പ്രത്യാക്രമണത്തില്‍ തളരുന്നു എന്നതാണ്. തുടക്കത്തില്‍ ഗോളുകള്‍ വീണാല്‍ താരങ്ങളുടെ ശരീരഭാഷ നെഗറ്റീവായി മാറും. പക്ഷേ പി.എസ്.ജിക്കെതിരയ സെമി ആദ്യ പാദത്തില്‍ പിറകില്‍ നിന്നാണ് ടീം തിരിച്ചുവന്നതെന്ന് കോച്ച് പെപ്.

ചെല്‍സി

കൗണ്ടര്‍ അറ്റാക് എന്നതാണ് നിലവില്‍ തോമസ് തുഷേലിന്റെ കരുത്ത്. അതിന് പ്രാപ്തരായ നിരവധി യുവ മധ്യനിരക്കാര്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. റയല്‍ മാഡ്രിഡിനെ പോലെ വമ്പന്മാരെ ദ്വിപാദ സെമിയില്‍ തോല്‍പ്പിച്ചത് ഈ തന്ത്രത്തിലാണ്. ആധികാരികതയിലും ആത്മവിശ്വാസത്തിലും ടീം പിറകിലാണ് എന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ പോസിറ്റീവായി ചിന്തിക്കാനാണ് തുഷേലിന്റെ ഉപദേശം. മധ്യനിര തന്നെ ചെല്‍സിയുടെയും ശക്തി. നകാലേ കാണ്ടേ എന്ന പ്ലേ മേക്കറായ ഫ്രഞ്ചുകാരന്റെ ബുദ്ധിയില്‍ വിരിയുന്ന നീക്കങ്ങളെ പ്രതിയോഗികള്‍ ഭയപ്പെടുന്നു. അമേരിക്കന്‍ സോക്കറില്‍ വിലാസം നേടിയ കൃസ്റ്റിയന്‍ പുലിസിച്ച്, കായ് ഹാവര്‍ട്‌സ്, മാസോണ്‍ മൗണ്ട് എന്നീ ചെറുപ്പക്കാരാണ് കാണ്ടേയുടെ മധ്യനിര കൂട്ടുകാര്‍. മുന്‍നിരയില്‍ ടീമോ വെര്‍നറാണ് കോച്ചിന്റെ മുഖ്യായുധം. ഒലിവര്‍ ജിറോര്‍ഡിനെ പോലുള്ള സീനിയേഴ്‌സ് ഉണ്ടെങ്കിലും അവരിലൊന്നും കോച്ചിന് വിശ്വാസമില്ല. ഗോള്‍ വലയത്തില്‍ പരുക്കില്‍ നിന്നും മുക്തനായി എഡ്വാര്‍ഡോ മെന്‍ഡി വരുമെന്നാണ് പ്രതീക്ഷ. അദ്ദേഹമാണ് സെമിയില്‍ റയലിന് മുന്നില്‍ വിലങ്ങായത്. ബ്രസീല്‍ നായകന്‍ തിയാഗോ സില്‍വ, ബെന്‍ ചിലാവല്‍, അന്റോണിയോ റൂഡിഗര്‍, സെസാര്‍ അസ്പിലുസേറ്റ തുടങ്ങിയവരാണ് പിന്‍നിരയില്‍. ഇന്ന് തുടക്കത്തില്‍ ഗോള്‍ നേടുക എന്നതാണ് തുഷേലിന്റെ പ്ലാന്‍. സിറ്റിയെ സമ്മര്‍ദ്ദത്തിലാക്കി ജയിക്കുകയെന്നതാണ് അദ്ദേഹം മുന്നില്‍ കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു

Published

on

യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.

പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.

ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.

Continue Reading

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Trending