Connect with us

kerala

പ്രതീക്ഷയുടെ ഫ്രീകിക്ക്; ജുവാന്റോയുടെ മുറിയാത്ത കാല്‍ചലനങ്ങള്‍

തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ.

Published

on

ദോഹ ദവാര്‍

കഴിഞ്ഞ ദിവസം ദോഹ കോര്‍ണിഷ് തീരത്ത് സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടത്തിലിരുന്ന് ബെഞ്ചില്‍ വെച്ചിരുന്ന രിഹ്ല പന്ത് ഒരു കാലില്‍ നിന്ന് മറുകാലിലേക്ക് മാറ്റുകയായിരുന്നു ഇടതു കൈ ഇല്ലാത്ത, പാതിമുറിഞ്ഞ ഒരുവലതുകൈ മാത്രമുള്ള ആ യുവാവ് ആദ്യം. ഇടക്കെപ്പോഴോ ആകാശത്തേക്ക് കണ്ണുംനട്ട് കിടന്നുകഴിഞ്ഞിട്ടുണ്ടാവും. ഇരുകാലുകള്‍ക്കിടയിലൂടെ പന്ത് പെട്ടെന്ന് കറങ്ങിക്കൊണ്ടിരുന്നു.

ഇടക്ക് രണ്ട് കാലിലും പിടിച്ച് ചുഴറ്റി തന്റെ വലതുകാലിലെ ഷൂവിനടയിലേക്ക് പന്തെത്തിയതെങ്ങിനെയെന്ന് നാം അത്ഭൂതംപൂണ്ടിരിക്കവെ പന്ത് ആ ഷൂവിനടിയില്‍ വീഴാതെ കറങ്ങിക്കൊണ്ടേയിരിക്കും, മനോഹരമായ ഒരു ദൃശ്യാനുഭവം നാം കണ്ടുകഴിയും. ചുറ്റുമുള്ള ആള്‍ക്കൂട്ടം നിറകൈയ്യടിയോടെ അത് ഏറ്റുവാങ്ങും. ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ ഇന്ദ്രജാലം തീര്‍ക്കുന്നയാള്‍ ജുവാന്റോ അഗ്വിലോ. ഖത്തറില്‍ ലോകകപ്പിന് അതിഥിയായി എത്തിയതാണ് ലോകത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറായ ഈ ചെറുപ്പക്കാരന്‍.

അംഗപരിമിതരോ ശാരീരിക പ്രയാസമുള്ളവരോ അരികുചേര്‍ന്ന് നടക്കേണ്ടവരല്ലെന്ന് ഖത്തറിലെ തെരുവുകളിലൂടെ പ്രഖ്യാപിക്കുകയാണ് ജുവാന്റോ. ആ യുവാവിന്റെ പ്രകടനം പലപ്പോഴും ആള്‍ക്കൂട്ടം അയാള്‍ക്ക് ചുറ്റിലും ശ്വാസമടക്കി നിന്നാണ് കാണുന്നത്. തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ. ചിലിയാണ് സ്വദേശം. പിന്നീട് ബ്രസീലിലേക്കും അമേരിക്കയിലേക്കും താമസം മാറ്റി. ചിലിയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്. 2013 ലെ ചിലി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍ ദേശീയ ചാമ്പ്യനായി.

അഡിഡാസ് അംബാസഡറായും പ്രവര്‍ത്തിച്ചു. പതിവു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കും ഏറെ മുന്‍ഗണന നല്‍കുന്ന ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ അതിന്റെ ഒരു വിളംബരം തന്നെ നടത്തിയെന്ന് ജുവാന്റോ. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് അംഗപരിമിതരാണ് ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പിന് സാക്ഷിയാവാനെത്തിയത്. തങ്ങളുടെ ഭൂമിയും ആകാശവും മറ്റുമനുഷ്യരുടേതിനൊപ്പമാണെന്ന് തെളിയിച്ച് വ്യത്യസ്തമായ ലോകകപ്പ് അനുഭവം പകര്‍ന്ന ഖത്തറിന് ജുവാന്റോ അഗ്വിലോ ഹൃദയംചേര്‍ത്ത് സ്പാനിഷില്‍ നന്ദി പറയുന്നു: ഗ്രാസീയാസ് ഖത്തര്‍; നന്ദി ഖത്തര്‍.

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം

സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

Published

on

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

kerala

കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

Published

on

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending