kerala
സേവ് കേരള മാര്‍ച്ച് ആരംഭിച്ചു ;ജനവിരുദ്ധത നയമാക്കിയ ഇടതുസര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..

പി.കെ ഫിറോസ്
ജന.സെക്രട്ടറി, സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ്
അധികാര ദുര്‍വിനിയോഗവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും കാരണം കേരളം പിറകോട്ട് സഞ്ചരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രായോഗിക ശേഷി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ജനദ്രോഹ നടപടികളും സമീപനങ്ങളും സ്വീകരിക്കുക കൂടി ചെയ്യുന്നത്തോടെ പൊതുജനത്തോടുള്ള നിഷേധാത്മക സമീപനം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന കണക്കുപുസ്തകം ഓഡിറ്റിന് വിധേയമാക്കുമ്പോള്‍ ജനക്ഷേമപരമായി എടുത്തുകാണിക്കാന്‍ ഒന്നുമില്ലെന്നു മാത്രമല്ല പൊതുജന ദ്രോഹങ്ങളുടെ നീണ്ടനിരതന്നെ കാണാനും കഴിയും.
കോവിഡിന് ശേഷം സാമ്പത്തികമായി ജനങ്ങള്‍ തകര്‍ന്നുനില്‍ക്കേ, അവശ്യവസ്തുക്കളുടെ വില കുത്തനെയുയര്‍ന്ന് പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും അത് മറികടക്കാന്‍ വേണ്ട പരിഹാര നടപടികള്‍ ഒന്നും കൈകൊള്ളാതെ സര്‍ക്കാര്‍ നോക്കുകുത്തികളായിനിന്നു. പച്ചക്കറികള്‍ക്കും മറ്റു നിത്യോപയോഗ വസ്തുക്കള്‍ക്കും ഇരട്ടിയിലധികം വിലയാണ് കൂടിയിരിക്കുന്നത്. സര്‍ക്കാരിന്റെ താളം നഷ്ടപ്പെട്ട പോലെത്തന്നെ റേഷന്‍ വിതരണവും താളംതെറ്റി കിടപ്പാണ്. അരി ലഭിക്കാത്ത കാരണം സാധാരണക്കാര്‍ പലയിടത്തും സമരം ചെയ്തുകൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരോടുള്ള സമീപനമാണ് കഴിഞ്ഞ ദിവസം ഒരു മന്ത്രിയുടെ വായില്‍നിന്ന് വ്യക്തമായി പുറത്തുവന്നത്. ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിനു വിനോദ നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മാധ്യമങ്ങള്‍ ഉണര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് പട്ടിണിയുള്ളവര്‍ കളി കാണേണ്ട എന്നാണ്. ഈ ഒരൊറ്റ പദപ്രയോഗം മതി പാവപെട്ടവരുടെ സാമൂഹിക വിഷയങ്ങളോട് എത്രമാത്രം പ്രതിബദ്ധത ഇവര്‍ക്കുണ്ടെന്നു മനസ്സിലാക്കാന്‍.
സ്ത്രീകള്‍ക്ക് ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്തുള്ള സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ പൊള്ളയായിരുന്നുവെന്നു വ്യക്തമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത് ഈ കാലത്താണ്. 2021ല്‍ സ്ത്രീകള്‍ക്ക് നേരെ നടന്നത് 2318 ബലാത്സംഗം ഉള്‍പ്പെടെ 16,418 അക്രമങ്ങളാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ എണ്ണത്തില്‍ വര്‍ധനവാണുണ്ടായത്.
മദ്യ വര്‍ജ്ജനമെന്ന വെറും വാഗ്ദാനം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ കയറുമ്പോള്‍ 29 ബാറും 306 ബെവ്‌കോ ഔട്‌ലെറ്റുകളും മാത്രമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയോടുള്ള നിശ്ചിത അകലം പാലിക്കാതെ ബാറുകള്‍ അനുവദിച്ചു. 718 ബാറുകളും 266 ബെവ്‌കോ ഔട്‌െലറ്റുകളും പുതുതായി അനുവദിച്ച് വാഗ്ദാനം പ്രഹസനമാണെന്നു തെളിയിച്ചു. ലഹരി മാഫിയ ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ചു. തലസ്ഥാന നഗരിയില്‍ വരെ അവര്‍ ആക്രമണം നടത്തിയിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മാരകമായ ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംസ്ഥാനത്ത് ലഹരിക്ക് അടിമകളായ 70 ശതമാനം പേരും 10-15 വയസ്സില്‍ ഉപയോഗം തുടങ്ങിയതാണെന്ന് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. സി.പി.എം പാര്‍ട്ടി നേതാക്കളും പ്രവത്തകരും അധികാരവും രാഷ്ട്രീയ സ്വാധീനവും ദുര്‍വിനിയോഗം ചെയ്ത് ലഹരിവിതരണം തകൃതിയായി നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ ഒരുകോടി രൂപയുടെ ലഹരിയുള്‍പ്പെടെ പിടിച്ച ലോറി സി.പി.എം നേതാവിന്റെയായിരുന്നു. അതിനുമുമ്പും പലപ്പോഴായി പിടിച്ച പല ലഹരിക്കേസുകളിലും പിടിക്കപ്പെട്ടതില്‍ മുഖ്യ കണ്ണികളായി വര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു.
മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ വാഗ്ദാന ലംഘനങ്ങളിലൊന്നായിരുന്നു പൗരത്വ സമരകേസുകള്‍ പിന്‍വലിക്കുമെന്നത്. പക്ഷേ, 835 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമായിരുന്നു പിന്‍വലിച്ചതെന്നു സര്‍ക്കാര്‍തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. ഈ ഭരണ കാലയളവിലുണ്ടായ ദുരൂഹ കസ്റ്റഡി മരണങ്ങള്‍ ഏറെയാണ്. 2018 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 100 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രതിഷേധിക്കുന്നവര്‍ക്കും പ്രതികരിക്കുന്നവര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം പോലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസുകാര്‍ പോലും മോഷണക്കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയായത് ആഭ്യന്തര വകുപ്പ് നോക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ കാരണമാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള 744 ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കേരളത്തിലെ പൊലീസ് സേനയിലുള്ളതെന്നാണ് കണക്ക്. 65 ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളത് സ്ത്രീ പീഡനക്കേസാണ്. ഇത്തരം കുറ്റവാളികളെ പിടികൂടാത്ത പൊലീസിനും ആഭ്യന്തര വകുപ്പിനും പക്ഷേ, കെ റെയില്‍ കാരണം കിടപ്പാടം നഷ്ടപ്പെടുന്നത് ഭയന്ന് ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്ത പാവങ്ങളെ അടിച്ചൊതുക്കാനും അറസ്റ്റ് ചെയ്യാനും തിടുക്കമായിരുന്നു. ജനവാസ മേഖലകളെ ബാധിക്കുംവിധം ബഫര്‍സോണ്‍ തീരുമാനിക്കാന്‍ കേരള സര്‍ക്കാര്‍ കൂട്ടുനിന്നു. പ്രതിഷേധം ഭയന്ന് സാറ്റലൈറ്റ് സര്‍വേ നടത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയപ്പോഴും കേരളം അനങ്ങാപ്പാറ നയം സ്വീകരിച്ച് ജനങ്ങള്‍ക്കെതിര് നിന്നു. മലയോര മേഖലയിലെ ജനങളുടെ ജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്‍ക്കാര്‍.
അഭ്യസ്ത വിദ്യരായ ആളുകളുടെ എണ്ണം ഒരുപാട് വര്‍ധിച്ചു. പക്ഷേ അതിനനുസരിച്ചു തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറിനായില്ല. യുവാക്കള്‍ക്ക് തൊഴിലില്ലാതായി. എന്നുമാത്രമല്ല, ഉള്ള ഒഴിവുകളിലെല്ലാം പാര്‍ട്ടിക്കാര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചു പ്രവര്‍ത്തകരെയും ബന്ധുക്കളെയും നിയമിച്ചു യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ചട്ടങ്ങളും യോഗ്യതാമാനദണ്ഡങ്ങളും മറികടന്ന് നിയമനം നല്‍കിയത് കോടതി കയ്യോടെ പിടികൂടിയപ്പോള്‍ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വന്നത് കണ്ടതാണ്. പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫിന്റേത്. പക്ഷേ, സര്‍ക്കാര്‍ ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം പതിനായിരം പോലും തികഞ്ഞില്ലെന്നാണ് അടുത്തിടെ വാര്‍ത്തകള്‍ വന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നും ഖജനാവ് കാലിയാന്നെന്നും നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞശേഷം സാധാരണക്കാരായ ജങ്ങളോട് മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ ചെയ്തത് മന്ത്രിമാര്‍ക്കും മറ്റു പാര്‍ട്ടി നേതാക്കളായ ബോര്‍ഡ് കോര്‍പറേഷന്‍ അംഗങ്ങള്‍ക്കുമൊക്കെ കാര്‍ വാങ്ങാനും അനാവശ്യമായി മന്ദിരങ്ങള്‍ നവീകരിക്കാനുമൊക്കെയായി കോടികള്‍ അനുവദിക്കുക എന്നതായിരുന്നു. കോടികള്‍ ചെലവഴിച്ചു മന്ത്രിമാര്‍ നടത്തിയ വിദേശ ടൂറുകള്‍ നാടിനാകെ നല്‍കിയത് സാമ്പത്തിക ബാധ്യതകള്‍ മാത്രമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനം അടുത്തിടെ വീണ്ടും 2000 കോടി കടമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..
എല്ലാ അര്‍ത്ഥത്തിലും നോക്കുകുത്തിയായ ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി ഇന്ന് യുവാക്കളെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ‘സേവ് കേരള മാര്‍ച്ച്’ സംഘടിപ്പിക്കുകയാണ്. ബോധപൂര്‍വം കണ്ണടച്ചുപിടിച്ച സര്‍ക്കാരിന്റെ ബോധക്ഷയം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
kerala
കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
kerala
പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.
പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.
അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.
Health
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും