Culture
കൊറിയന്‍ മുഖത്ത് ഭീതിയുടെ കാര്‍മേഘം
പ്രകോപനപരമായ നീക്കങ്ങളുമായി യു.എസും ഉത്തരകൊറിയയും മുഖാമുഖം നില്‍ക്കുമ്പോള്‍, കൊറിയന്‍ മുഖത്ത് വീണ്ടും യുദ്ധഭീതിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. കൊറിയന്‍ ഉപദ്വീപിനെ മാത്രമല്ല, ലോക രാജ്യങ്ങളെ ഒന്നടങ്കം ഈ നീക്കം ആശങ്കപ്പെടുത്തുന്നുണ്ട്. അഫ്ഗാനും ഇറാഖും സിറിയയുമുള്‍പ്പെടെ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന അനേകം രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ ഭൂമുഖത്തുണ്ട്. അതുകൊണ്ടുതന്നെ വീണ്ടുമൊരു യുദ്ധമെന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പ്രത്യേകിച്ച് രണ്ട് അണ്വായുധ ശക്തികള്‍ തമ്മിലാകുമ്പോള്‍. അപക്വമായ തീരുമാനങ്ങള്‍കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള രണ്ടു വ്യക്തികളുടെ കൈകളിലാണ് യു.എസിന്റെയും ഉത്തരകൊറിയയുടെയും ഭരണചക്രം എന്നത് ആശങ്കകള്‍ക്ക് കനംകൂട്ടുന്നുണ്ട്.
കൊറിയന്‍ തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ച ഡൊണാള്‍ഡ് ട്രംപിന്റെയും ഇതിന് മറുപടിയെന്നോണം പ്യോങ്യാങില്‍ ആയുധ പ്രദര്‍ശനം ഒരുക്കിയ കിം ജോങ് ഉന്നിന്റെയും നീക്കങ്ങളാണ് പുതിയ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ദീര്‍ഘനാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന കൊറിയന്‍ സംഘര്‍ഷം വീണ്ടും അശുഭകരമായ വാര്‍ത്തകള്‍ക്ക് ഹേതുവാകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്. കൊറിയന്‍ വിഷയത്തില്‍ ഇരു ചേരികളിലായി നിലയുറപ്പിച്ചിട്ടുള്ള ജപ്പാനെയും ചൈനയെയും അത് അസ്വസ്ഥപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
യു.എന്‍ ഉപരോധത്തെയും അമേരിക്കയുടെ സമ്മര്‍ദ്ദത്തെയും അവഗണിച്ച് ജപ്പാന്‍ തീരത്തേക്ക് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷണം നടത്തിയതാണ് പുതിയ പ്രകോപനങ്ങളുടെ തുടക്കം. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള ഈ പ്രകോപനശ്രമം പെട്ടെന്നുണ്ടായതാണെന്ന് പറയാനാവില്ല. മാരക വിനാശം സൃഷ്ടിച്ച 1950ലെ ഉത്തരകൊറിയ- ദക്ഷിണകൊറിയ യുദ്ധത്തിന് 1953ല്‍ യു.എന്നും ചൈനയും പങ്കാളിയായി ഒപ്പിട്ട സമാധാന സന്ധിയോടെ താല്‍ക്കാലിക വിരാമമായെങ്കിലും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ശീതയുദ്ധ കാലത്ത് ഉള്‍പ്പെടെ പല സമയങ്ങളിലും വീര്യം കൂടിയും കുറഞ്ഞും കൊറിയന്‍ സംഘര്‍ഷം തുടരുന്നുണ്ട്. രണ്ട് കൊറിയകളെ മുന്നില്‍ നിര്‍ത്തി യു.എസും ചൈനയും തമ്മിലുള്ള നിഴല്‍യുദ്ധമാണ് യഥാര്‍ത്ഥത്തില്‍ മേഖലയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും കൊറിയന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും. ഉത്തരകൊറിയ ആണവ പരീക്ഷണം നിര്‍ത്തണമെന്ന് യു.എസ് ആവശ്യപ്പെടുമ്പോള്‍, കൊറിയന്‍ മേഖല മൊത്തമായും അണ്വായുധ മുക്തമാക്കണമെന്ന വാദമാണ് ചൈന മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ രാജ്യത്തിന് ദോഷകരമാകുന്ന തരത്തില്‍ ദക്ഷിണകൊറിയയില്‍ യു.എസ് നടത്തിയിട്ടുള്ള സൈനിക വിന്യാസം അവസാനിപ്പിക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ ദക്ഷിണകൊറിയയിലെ സൈനിക സാന്നിധ്യം വെട്ടിക്കുറയ്ക്കാന്‍പോലും യു.എസ് സന്നദ്ധമായിട്ടില്ലെന്ന് മാത്രമല്ല, ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ദക്ഷിണ കൊറിയയിലെ അണ്വായുധ വിന്യാസം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തര മിസൈല്‍ പരീക്ഷണത്തിലൂടെയാണ് ഈ പ്രകോപനത്തോട് ഉത്തരകൊറിയ പ്രതികരിച്ചത്. ട്രംപ് ഭരണകൂടം യു.എസില്‍ അധികാരത്തില്‍ ഏറുകയും ദക്ഷിണകൊറിയക്ക് നല്‍കി വരുന്ന സൈനിക പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്തതോടെ പ്രതിസന്ധി ഇരട്ടിയായി. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ജപ്പാന്‍ തീരത്തുനിന്ന് 300 മീറ്റര്‍ വരെ അകലെ പതിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ തീരത്തേക്ക് നീങ്ങുകയായിരുന്ന അമേരിക്കന്‍ വിമാനവാഹനി യുദ്ധക്കപ്പലായ കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേക്ക് തിരിച്ചുവിടാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. ദക്ഷിണ കൊറിയന്‍ കരസേനയുമായി ചേര്‍ന്ന് സംയുക്ത സൈനികഭ്യാസത്തിന് യു.എസ് തയ്യാറെടുത്ത് വരുന്നതിനിടെയുണ്ടായ പുതിയ സംഭവ വികാസങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. കൊറിയന്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ജപ്പാനുനേരെയാണ്. അണ്വായുധാക്രമണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായ ഹിരോഷിമയും നാഗസാക്കിയും ഉള്‍കൊള്ളുന്ന ജപ്പാന് ഭീതിയേറുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടുതന്നെ കൊറിയന്‍ സംഘര്‍ഷത്തിന് അയവു വരുത്താന്‍ യു.എസിനു മേല്‍ ജപ്പാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. യു.എസ് സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി യു.എസ് പ്രസിഡണ്ട് പ്രധാനമായി ചര്‍ച്ച ചെയ്തതും കൊറിയന്‍ വിഷയമായിരുന്നു. 1950കളിലെ യുദ്ധാനന്തരം ചൈനയുടെ നിര്‍ദേശങ്ങള്‍ക്കൊത്ത് നീങ്ങിയിരുന്ന ഉത്തരകൊറിയ, പക്ഷേ ഇന്ന് ആ നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്ന പ്യോങ്യാങിനോട് പഴയ മൃദുസമീപനം ചൈനക്കില്ല. മാത്രമല്ല, പ്രശ്‌നം വഷളാകാതെ നോക്കുന്നതിന് റഷ്യയുടെ സഹായംകൂടി ചൈന തേടിയതായാണ് വിവരം. ഉത്തരകൊറിയ വീണ്ടുമൊരു അണ്വായുധ പരീക്ഷണത്തിന് ഒരുമ്പെട്ടാല്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അപായ സൂചനയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള ചര്‍ച്ചക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വായ് യി പങ്കുവെച്ചത്. ഇതിനിടെയാണ് അത്യാധുനിക യുദ്ധോപകരണങ്ങളുമായി ഉത്തരകൊറിയന്‍ സൈനിക വാഹനങ്ങള്‍ പ്യോങ്യാങ് ചത്വരം വലംവെച്ചുകൊണ്ട് ‘കരുത്തു’ പ്രകടിപ്പിച്ചത്. കെ.എന്‍ 08 എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചായിരുന്നു, രാഷ്ട്രസ്ഥാപകന്‍ കിം സങ് ഇലിന്റെ 125ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഉത്തരകൊറിയ സൈനിക പരേഡ് ഒരുക്കിയത്. യു.എസിനെ വരെ ആക്രമിക്കാന്‍ കഴിയുന്ന തരത്തില്‍ ദൂരപരിധിയുള്ള കെ.എന്‍ 08 മിസൈലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇത്തരമൊരു മിസൈല്‍ ഉത്തരകൊറിയ നിര്‍മിച്ചുകഴിഞ്ഞതായി ഒരുവിഭാഗം അവകാശപ്പെടുമ്പോള്‍, പണിപ്പുരയിലാണെന്നും ഭാവിയില്‍ അത് യാഥാര്‍ത്ഥ്യമായേക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ ആയുധ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഉത്തരകൊറിയയുടെ ‘വെളിപ്പെടുത്താത്ത’ ആയുധ രഹസ്യങ്ങള്‍ പലതും ലോക രാഷ്ട്രങ്ങളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.
അണ്വായുധ മുക്തമായ കൊറിയ എന്ന യാഥാര്‍ത്ഥ്യത്തിലൂടെ മാത്രമേ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനാകൂ. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിട്ടുള്ള അണ്വായുധങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക തയ്യാറായെങ്കില്‍ മാത്രമേ ആ ദിശയില്‍ ചെറു പ്രതീക്ഷയെങ്കിലും തളിരിടൂ. അധികാരത്തിലെത്തും മുമ്പുതന്നെ യുദ്ധക്കൊതിയനെന്ന് വിലയിരുത്തപ്പെട്ട ട്രംപ് എന്തു നിലപാടെടുക്കും എന്ന ചോദ്യം തന്നെയാണ് എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരം. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ലെന്നും എല്ലാവരും തോല്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമുള്ള യാഥാര്‍ത്ഥ്യം ലോകം ഉള്‍കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിക്കാം.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala2 days ago
‘പട്ടിക ജാതി വിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു’; ഹൈക്കോടതി
-
kerala2 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു