Connect with us

india

ഇവിടെ രാഹുലിനെതിരെ വീറോടെ സി.പി.എം; അതിര്‍ത്തിക്കപ്പുറത്ത് രാഹുലിനെ ഉയര്‍ത്തിക്കാട്ടി വോട്ടുപിടിത്തം

എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിൽ മത്സരരംഗത്തെങ്കിലും സി.പിഐയേക്കാൾ വാശിയോടെ രാഹുലിനെതിരെ പടയൊരുക്കം നടത്തുന്നത് സി.പി.എമ്മാണ്.

Published

on

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വയനാട് മണ്ഡലത്തിൽ ഏതുവിധേനയും തോൽപിക്കാനുറച്ചാണ് കേരളത്തിലെ സി.പി.എം ഇക്കുറി പോരാട്ടം കൊഴുപ്പിക്കുന്നത്. പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്ന് വയനാട്ടിലെത്തുകയാണ്.

എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിൽ മത്സരരംഗത്തെങ്കിലും സി.പിഐയേക്കാൾ വാശിയോടെ രാഹുലിനെതിരെ പടയൊരുക്കം നടത്തുന്നത് സി.പി.എമ്മാണ്. രാഹുൽ ഗാന്ധിയുടെ രണ്ടാം വരവ് തോൽവി ഏറ്റുവാങ്ങാനാണെന്ന് സി.പി.എമ്മിന്റെ ജില്ല നേതാക്കൾ അവകാശവാദം മുഴക്കുമ്പോൾ അതിന് ഊർജം പകരാൻ പിണറായി വിജയൻ ഇന്ന് സുൽത്താൻ ബത്തേരിയിലും പനമരത്തും ഇടതുമുന്നണി റാലികളിൽ പ​ങ്കെടുക്കും.

വയനാട്ടിൽ രാഹുലിനെതിരെ പ്രചണ്ഡ പ്രചാരണങ്ങളുമായി സി.പി.എം അരയും തലയും മുറുക്കുമ്പോൾ, ജില്ലക്ക് തൊട്ടുകിടക്കുന്ന തമിഴ്നാട്ടിൽ പക്ഷേ, ഇതിനു നേർവിപരീതമാണ് കാര്യങ്ങൾ. അവിടെ സി.പി.എമ്മിന്റെ ഏറ്റവും വലിയ താരപ്രചാരകരിൽ ഒരാളായാണ് രാഹുലിനെ അവതരിപ്പിക്കുന്നത്.

രാഹുലിനെതിരെ പിണറായി വിജയൻ വയനാട്ടിൽ പ്രചാരണത്തിനെത്തുന്ന അതേദിവസം, മധുര മണ്ഡലത്തിലെ സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി യും സ്ഥാനാർഥിയുമായ എസ്. വെങ്കടേശൻ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

തമിഴ്നാട്ടിൽ സു വെങ്കടേശൻ എന്നറിയപ്പെടുന്ന അദ്ദേഹം, സമൂഹ മാധ്യമങ്ങളായ എക്സിലും ഫേസ്ബു​ക്കിലുമൊക്കെ പങ്കുവെച്ച തെരഞ്ഞെടുപ്പ് പോസ്റ്ററിൽ രാഹുൽ ഗാന്ധിയും ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് പ്രധാനമായും ഉള്ളത്.

സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടേതോ മുൻ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേതോ ചിത്രങ്ങളില്ലാത്ത ഇലക്ഷൻ പോസ്റ്ററിൽ നടൻ കമൽ ഹാസനും ലീഗ് നേതാവ് ഖാദർ മൊയ്തീനും ഉൾപ്പെടെ മുന്നണിയിലെ പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളുമുണ്ട്. യെച്ചൂരിയും കാരാട്ടുമില്ലാത്ത തന്റെ ഇലക്ഷൻ പോസ്റ്ററിൽ കൈവീശി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ മുഴുനീള ചിത്രം നൽകി സി.പി.എം സ്ഥാനാർഥി വോട്ടുപിടിക്കുന്നത് കേരളത്തി​ലെ കോൺഗ്രസ് സൈബർ ഹാൻഡിലുകളും കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്.

പ്രമുഖ തമിഴ് നോവലിസ്റ്റും തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് സു. വെങ്കിടേശൻ. 2011ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ ‘കാവൽ കോട്ടം’ എന്ന തമിഴ് നോവലിനായിരുന്നു. 28 വർഷമായി പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായ വെങ്കിടേശൻ നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 16 പുസ്തകങ്ങൾ രചിച്ച അദ്ദേഹം മികച്ച പ്രാസംഗികനുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ

നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്

Published

on

ആസ്സാമിലെ ദൂബ്രിയിലാണ് 10,000 ത്തോളം ഒഴിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നത്. നാല് ദശാബ്ദങ്ങളായി പ്രദേശത്ത് താമസിക്കുന്നവരടക്കം സർക്കാർ നടപടിയിൽ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റൊരു ഗ്രാമത്തിൽ ഭൂമി നൽകി എന്ന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ മഴക്കാലത്ത് വെള്ളപൊക്കം നടക്കുന്നയിടമാണ് ലഭിച്ചതെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടു. കുറച്ചു പേർ സംഘടിച്ച് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുവെങ്കിലും പോലീസ് അവരെ ലാത്തിച്ചാർജ് നടത്തി അവരെ സ്ഥലത്ത് നിന്നും നീക്കി.

സ്വതന്ത്ര MLA അഖിൽ ഗൊഗോയ് സ്ഥലം സന്ദർശിക്കുകയും ബാധിക്കപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ബിജെപി സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും MLA ആരോപിച്ചു.

Continue Reading

india

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു

എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

Published

on

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.

ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.

ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.

Continue Reading

india

ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

Published

on

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.

അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.

ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.

2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.

Continue Reading

Trending