Connect with us

kerala

വാൽപ്പാറയിൽ കാട്ടുപോത്താക്രമണം; തമിഴ്നാട് സ്വദേശി മരിച്ചു

വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

Published

on

തൃശൂർ വാൽപ്പാറയിൽ കാട്ടുപോത്താക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ, 48 വയസ്സുള്ള അരുൺ ആണ് മരിച്ചത്. വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്തേറ്റാണ് അരുൺ മരിച്ചത്. തേയിലത്തോട്ടത്തിൽ മറഞ്ഞിരുന്ന കാട്ടുപോത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു.

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

kerala

പ്രതിഷേധം അവസാനിപ്പിച്ചു; ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല

Published

on

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാത ഒമാനില്‍ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ എത്തിപ്പെടാന്‍ അമൃതയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

മസ്‌ക്കത്തില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.

തന്റെ ദയനീയാവസ്ഥ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സര്‍വീസുകള്‍ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടര്‍ന്ന് ഇവര്‍ യാത്ര മാറ്റിവച്ചു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ നിയമനടപടിക്കുള്ള തയാറെടുപ്പിലാണ് കുടുബം.

മൃതദേഹവുമായി ബന്ധുക്കള്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യയുടെ ഓഫീസിനു മുന്നില്‍ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്‌കാരത്തിനുശേഷം ചര്‍ച്ച നടത്താമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

Continue Reading

Trending