Connect with us

Video Stories

ആത്മജ്ഞാനത്തിന്റെ കപ്പലോടിച്ച രസികന്‍

Published

on

സഹീര്‍ കാരന്തൂര്‍

മാപ്പിള സാഹിത്യം മലയാളനാടിന് സമ്മാനിച്ച അതുല്യ പ്രതിഭകളിലൊരാളാണ് കുഞ്ഞായിന്‍ മുസ്‌ല്യാര്‍. തുര്‍ക്കിയിലെ വിശ്വപ്രശസ്ത ജ്ഞാനി നസ്രുദ്ദീന്‍ ഹോജയുമായാണ് കുഞ്ഞായി മുസ്‌ല്യാരെ ചരിത്രകാരന്മാര്‍ താരതമ്യപെടുത്തുന്നത്. മലയാളി കേട്ടു ശീലിച്ചത് മങ്ങാട്ടച്ചനോട് ചേര്‍ത്തു പറയുന്ന രസിക ശിരോമണിയായ കുഞ്ഞായിന്‍ മുസ്‌ല്യാരെ ആണെങ്കിലും പണ്ഡിതനും തത്വജ്ഞാനിയും ആത്മീയ സരണികളിലൂന്നി ജീവിതത്തിലെ ഗൗരവ ചിന്തകളെ സരസമായി പറഞ്ഞു ഫലിപ്പിച്ച കവിയുമായ അദ്ദേഹത്തെ മുഖ്യധാരാ സാഹിത്യം വേണ്ടത്ര പരിഗണിച്ചിട്ടില്ല.
ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തലശ്ശേരിയിലെ സൈദാര്‍പള്ളിക്കടുത്ത മക്കറയില്‍ തറവാട്ടിലാണ് മലയാളത്തിലെ മുല്ലാ നസ്രുദ്ദീന്‍ എന്നു വരെ വിശേഷിപ്പിക്കപ്പെട്ട കുഞ്ഞായന്‍ മുസ്‌ല്യാരുടെ ജനനം. നാട്ടിലെ തന്നെ വലിയ ജുമുഅത്ത് പള്ളിയില്‍ നിന്ന് പ്രാഥമിക മതപഠനങ്ങള്‍ നടത്തിയ ശേഷം അക്കാലത്തെ മതപഠനങ്ങളുടെ ആസ്ഥാനമായി കരുതപ്പെടുന്ന പൊന്നാനിയിലേക്ക് ഉപരിപഠനത്തിനായി പോയി.
മതപഠന കാലത്തു തന്നെ കുഞ്ഞായിന്റെ ചിന്തകളും നര്‍മ്മങ്ങളും സഹപാഠികളെയും അധ്യാപകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമായിരുന്നു. പൊന്നാനിയിലെ അന്നത്തെ മഖ്ദൂമായിരുന്ന നൂറുദ്ദീന്‍, അബ്ദുസ്സലാം മഖ്ദൂം എന്നവരില്‍ നിന്നാണ് കര്‍മ്മശാസ്ത്രം (ഫിഖ്ഹ്) അഭ്യസിക്കുന്നത്. പഠനകാലത്തേ അറബിയിലും അറബി മലയാളത്തിലും അതി സുന്ദരമായ കാവ്യ ശകലങ്ങള്‍ രചിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു. മലയാള ഭാഷ ശൈശവം വിട്ടു കടക്കുന്നതിന്റെയും മുമ്പാണ് കുഞ്ഞായിന്റെ കാവ്യങ്ങള്‍ മലയാളത്തെ പുഷ്‌കലമാക്കിയത്. കൊട്ടാര വിദൂഷകനായ മങ്ങാട്ടച്ചനുമായുള്ള ചങ്ങാത്തത്തില്‍ പിറന്ന കഥകളാണ് പിന്നീട് ഒരു ഹാസ്യകഥാപാത്രമായി പരിഗണിക്കപ്പെടുമാറ് അദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ അവിടുന്ന് രചിക്കപ്പെട്ട മൂന്ന് കൃതികളില്‍ ഒന്നും തമാശ രൂപേണ ആയിരുന്നില്ല. അത്യന്തം ഗൗരവമായ കാര്യങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കപ്പപാട്ട്, നൂല്‍മാല, നൂല്‍ മദ്ഹ് എന്നിവയാണ് മൂന്ന് കൃതികള്‍. ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലക്ക് ശേഷം എണ്ണപ്പെടുന്ന കൃതികളും കുഞ്ഞായിന്‍ മുസ്‌ല്യാരുടേതാണ്.
പൊന്നാനിയിലെ ദര്‍സ് കാലത്ത് എഴുതപ്പെട്ടതാണ് കപ്പപ്പാട്ടെന്നാണ് കരുതപ്പെടുന്നത്. കപ്പപ്പാട്ടിന്റെ രചനയിലേക്ക് നയിച്ച ഒരു കഥ പറയപ്പെടുന്നുണ്ട്. പൊന്നാനിയിലെ പഠന കാലത്ത് ഭക്ഷണം കഴിച്ചിരുന്നത് ഗുരുവിന്റെ വീട്ടില്‍ നിന്നു തന്നെയായിരുന്നു. ഒരിക്കല്‍ ഗുരു പത്‌നിക്ക് ഒരു മോഹം. എന്തെങ്കിലും മന്ത്രം ചൊല്ലാന്‍ കൊടുക്കണം. കുഞ്ഞായിന്‍ മുസ്‌ല്യാര്‍ നിര്‍ദ്ദേശിച്ചത് കപ്പലോട്ടക്കാരുടെ വായ്ത്താരിയായ ‘ഏലേ മാലേ’ ചൊല്ലാനായിരുന്നു.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാര്യയുടെ വിചിത്രമായ മന്ത്രം കേട്ട് ഗുരുനാഥന്‍ ഞെട്ടി. കുഞ്ഞായിന്‍ പറഞ്ഞു തന്നതാണെന്നു പറഞ്ഞപ്പോള്‍ അടുത്ത ദിവസം തന്നെ കുസൃതിക്ക് അറിയപ്പെട്ടിരുന്ന ശിഷ്യനെ വിളിച്ചുവരുത്തി ഗുരുനാഥന്റെ ചോദ്യം ‘നീ മനുഷ്യനെ കപ്പലാക്കുകയാണോ’. ഇതാണ് മനുഷ്യനും കപ്പലും തമ്മിലുള്ള ബന്ധങ്ങള്‍ പ്രതീകാത്മകമായി ചിത്രീകരിച്ച് ഗൗരവമുള്ള ജീവിത തത്വങ്ങള്‍ പറയുന്ന കപ്പപ്പാട്ടിന്റെ പശ്ചാത്തല ചരിത്രമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ നിന്നും കഥാപാത്രങ്ങള്‍ മാറി നാട്ടുകാരനായ ഒരു കപ്പിത്താനും ഭാര്യയും കഥാപാത്രങ്ങളായും ഈ സംഭവം പറയപ്പെടാറുണ്ട്.
ഒറ്റ ഇശലിലാണ് കപ്പപ്പാട്ട് രചിച്ചിട്ടുള്ളത്. മുഹ്‌യുദ്ദീന്‍ മാല പോലെത്തന്നെ. ആത്മീയ യാത്രയുടെ അനിവാര്യതയാണ് കപ്പപ്പാട്ടിലെ പ്രമേയം. മനുഷ്യനെ ഒരു കപ്പലിനോടും കപ്പല്‍ യാത്രയെ ജീവിതത്തോടും ഉപമിക്കുകയാണ് കവി. ദൈവത്തിന്റെ നിയമ വ്യവസ്ഥയായ ശരീഅത്ത് പാലിച്ച് ജീവിതം ചിട്ടപ്പെടുത്തുമ്പോഴേ കപ്പല്‍ യാത്ര സജ്ജമാകൂ. എന്നാല്‍ യാത്ര എല്ലായ്‌പ്പോഴും കപ്പലില്‍ തന്നെയായിരിക്കണമെന്നില്ല. ത്വരീഖത്ത് എന്ന ഹൃദയശുദ്ധിയുടെ ഘട്ടമായ കടലിലൂടെ സഞ്ചരിക്കണം. എന്നാല്‍ ലക്ഷ്യം ചുവന്ന മാണിക്യങ്ങളാണ്. ദൈവ യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്ന ‘ഹഖീഖത്ത്’ എന്ന ചുവന്നമാണിക്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങണം. ആ ഘട്ടത്തില്‍ ഒരു പക്ഷേ കപ്പല്‍ തന്നെ ഉപേക്ഷിക്കേണ്ടതായും വരാം. ആ പരമയാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രാപ്രേരണയും യാത്രയുടെ പ്രതീകാത്മക വിവരണവുമാണ് കവിതയിലുള്ളത്.
മറ്റൊരു പ്രധാന കൃതി നൂല്‍ മദ്ഹ് ആണ്. 1737 ലാണ് നൂല്‍ മദ്ഹിന്റെ രചന. 15 ഇശലുകളിലായി 666 ഈരടികളുള്ള നൂല്‍ മദ്ഹ് മുഹ്‌യുദ്ദീന്‍ മാലക്കും 130 വര്‍ഷം ശേഷമാണ് പ്രചാരപ്പെടുന്നത്. നൂല്‍ എന്ന തമിഴ് പദത്തിനര്‍ത്ഥം കൃതി എന്നണ് ചരിത്രകാരന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയത്. എന്നാല്‍ പ്രവാചകന്‍ എന്നര്‍ത്ഥമുണ്ടെന്ന് വി.പി മുഹമ്മദാലി രേഖപ്പെടുത്തുന്നു. പ്രവാചക പ്രേമം തുളുമ്പുന്ന കീര്‍ത്തന കാവ്യമാണ് നൂല്‍ മദ്ഹ്.
പ്രവാചക സന്നിദ്ധിയിലെത്തുന്ന ഒരു പ്രേമഭാജനം ചെയ്യാന്‍ കൊതിക്കുന്ന കാര്യങ്ങളെ എണ്ണിയെണ്ണി പറയുകാണ് കവി. കൃഷ്ണമണിയേക്കാള്‍ തനിക്ക് പാവനമായ അവിടുത്തേക്ക് നോക്കി കൊണ്ട് ഹൃദയത്തിന്റെ തിളക്കം ഏറ്റണം. അവിടം മുത്തിമണക്കുവാനും എങ്ങോട്ടും മാറാതെ ആ സന്നിധിയില്‍ തന്നെ ദീര്‍ഘനേരം നിന്ന് പുണ്യം നുകരാനും ഒരുപാട് സലാമുകള്‍ ചൊല്ലാനും നാഥനോട് അനുഗ്രഹം യാചിക്കുകയാണ് വശ്യസുന്ദരമായ വരികളിലൂടെ. കുഞ്ഞായിന്‍ മുസ്‌ല്യാരുടെ പ്രവേശം മാപ്പിള കവിതയില്‍ തമിഴ് സ്വാധീനം വര്‍ധിപ്പിച്ചതായി പറയപ്പെടുന്നു. എന്നാല്‍ തന്റെ കവിതയുടെ മനോഹാരിതയാണ് തമിഴിന്റെ കൂടി അകമ്പടിയോടെ കവി വര്‍ധിപ്പിക്കുന്നത്. റൗളയിലെത്താന്‍ ആശിക്കാതെ ഭൗതിക സുഖാഢംബരത്തില്‍ ആടിരസിച്ചു നടക്കുന്നവര്‍ കവിയുടെ അങ്ങേയറ്റത്തെ വിമര്‍ശനത്തിനും ഇരയാവുന്നുണ്ട്.
മറ്റൊരു പ്രധാന രചയായിരുന്നു നൂല്‍ മാല. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച പൂണ്യാത്മാവായ അശ്ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ തന്റെ വഴികാട്ടിയായി തെരഞ്ഞെടുക്കുന്നതും ആ പുണ്യ പുരുഷന്റെ ജീവിത കഥകള്‍ സ്തുതിഗീതങ്ങളായി പാടുന്നതുമാണ് പ്രസ്തുത രചന. ജീവിതാവസ്ഥകളുടെ ജീര്‍ണ്ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുരുസ്ഥാനീയരായ ഒരു വഴികാട്ടി അനിവാര്യമാണെന്ന് കവി പറയുന്നു. സ്രഷ്ടാവിനെ അറിയാനുള്ള ഒന്നാമത്തെ പടി സ്വന്തത്തെ തന്നെ അറിയലാണ്. ആ അറിവിനായുള്ള അലച്ചിലാണ് ഒരു വഴികാട്ടിയുടെ അനിവാര്യതയില്‍ എത്തിക്കുന്നത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ വര്‍ണ്ണിച്ചൊകൊണ്ട് പ്രപഞ്ചമഖിലം വര്‍ണ്ണം വിതറുന്ന ആ പ്രേജ്ജ്വല താരകത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുമ്പോള്‍ മറ്റു താരകങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും സൂചിപ്പിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending