india
ഡെറാഡൂണിലെ പ്രശസ്തമായ ഡൂണ്‍’ സ്‌കൂള്‍ വളപ്പിലെ ‘മഖ്ബറ’ തീവ്ര ഹിന്ദുത്വ സംഘം പൊളിച്ചുനീക്കി
പിക്കാസും ചുറ്റികയുമായി അഞ്ചുപേർ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതായി വിവരമില്ല.

ഡെറാഡൂണിലെ പ്രശസ്തമായ ‘ഡൂൺ’ സ്‌കൂൾ കാമ്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളെന്ന് സംശയിക്കുന്നവർ പൊളിച്ചുനീക്കി. അടുത്തിടെ നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ഏറെ പഴക്കമുള്ള നിർമിതി പൊളിച്ചുകളയുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഡൂൺ സ്‌കൂൾ അധികൃതർ ഔപചാരികമായ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. പിക്കാസും ചുറ്റികയുമായി അഞ്ചുപേർ ശവകുടീരം പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചതായി വിവരമില്ല.
രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റ് സവിൻ ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് സ്കൂൾ അതിർത്തിക്കുള്ളിലെ മൂലയിൽ ഉണ്ടായിരുന്ന ഒരു പഴയ മഖ്ബറയായിരുന്നു. ഇത് പൊളിക്കുന്നതിന് ഞങ്ങൾ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ദിവസങ്ങൾക്കുമുമ്പ് ചിലർ മതിൽവഴി കയറി മഖ്ബറ പൊളിച്ചുമാറ്റി. വെള്ളിയാഴ്ച നടന്ന സംഭവം അറിഞ്ഞയുടൻ ഞാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അയച്ചു. എന്നാൽ, ആർക്കെതിരെയും സ്‌കൂൾ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ ‘ഡൂൺ’ സ്കൂളിന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിശങ്കർ അയ്യർ, നവീൻ പട്നായിക്, കമൽനാഥ്, എഴുത്തുകാരായ വിക്രം സേത്ത്, അമിതാവ് ഘോഷ്, രാമചന്ദ്ര ഗുഹ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, പ്രണോയ് റോയ് തുടങ്ങിയ ശ്രദ്ധേയരായ പൂർവ വിദ്യാർഥികളുടെ നീണ്ട ചരിത്രമുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്നതിനാൽ കാമ്പസ് അതീവ സുരക്ഷാ മേഖലയാണ്. ഡെറാഡൂണിലെ ആൺകുട്ടികൾക്കായുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ബോർഡിംഗ് സ്കൂളാണിത്.
സ്കൂളിന്റെ അതിർത്തിക്കകത്തുള്ള മഖ്ബറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെയും അധികാരികളെയും അടുത്തിടെ കണ്ടിരുന്നുവെന്ന് ഹിന്ദു സംഘടനാ നേതാവ് സ്വാമി ദർശൻ ഭാരതി പറഞ്ഞു. ആരു ചെയ്‌താലും പൊളിക്കലിനെ ഞാൻ സ്വാഗതം ചെയ്യുന്നു. എന്തിന് ഒരു സ്‌കൂളിനുള്ളിൽ ഒരു ശവകുടീരം ഉണ്ടാകണം? അതും ‘ഡൂൺ’ പോലെയുള്ള ഒരു അഭിമാനകരമായ സ്കൂളിന്റെ ചുവരുകൾക്കുള്ളിൽ. ഇത് സംസ്ഥാനത്തെ ‘ഭൂ ജിഹാദിന്റെ’ വ്യാപ്തി കാണിക്കുന്നു-ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ സ്ഥാപകയായ ഭാരതി പറഞ്ഞു.
മഖ്ബറ പഴയതാണെന്നും സ്കൂൾ അധികൃതർ അടുത്തിടെ നവീകരിച്ചിരുന്നുവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ 2022ൽ മുഖ്യമന്ത്രി ധാമി നടപടികൾ ആരംഭിച്ചു. 5,000 ഏക്കർ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഇതുവരെ നീക്കിയതായി അധികൃതർ പറയുന്നു.
അതേസമയം, മഖ്ബറ നിലകൊള്ളുന്ന സ്കൂളിന്റെ ഭാഗം ഒരു കാലത്ത് തങ്ങളുടെ സ്വത്തായിരുന്നുവെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അവകാശപ്പെട്ടു. രേഖകൾ പ്രകാരം പ്രസ്തുത പ്രദേശത്തെ 57 ഏക്കർ ഭൂമി ഞങ്ങളുടേതാണ്. എന്നാൽ അതിന്റെ നിലവിലെ സ്ഥിതി അറിയില്ല -ഒരു വഖഫ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്കൂളിനോട് ചേർന്നുള്ള ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും വഖഫ് ബോർഡിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിനുള്ളിലെ ‘മഖ്ബറ’ പൊളിച്ചതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഭരണകൂടത്തിന്റെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഭൂമി വഖഫ് ബോർഡിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നുമായിരുന്നു ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിന്റെ മറുപടി.
india
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്’: കാന്തപുരം
യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
നിമിഷപ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്‍ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്‍ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.
ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്‍ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നല്‍കുകയും ചെയ്തു.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രേമകുമാരി യമനില്‍ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.
india
ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം: ‘പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ഗാന്ധി
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഒഡിഷയില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ആവര്‍ത്തിച്ച് അപമാനിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്. ഇന്ത്യയിലെ പെൺമക്കൾക്ക് സുരക്ഷയും നീതിയുമാണ് ആവശ്യമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രി 11.45ഓടെയാണ് വിദ്യാർഥി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala3 days ago
പോക്സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍
-
kerala3 days ago
കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു
-
film2 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും