Connect with us

kerala

കപ്പലപകടം; കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും കണ്ടെത്താന്‍ മാപ്പിങ് നടത്തും

കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.

Published

on

കൊച്ചി തീരത്തിനടുത്ത് പുറംകടലില്‍ അപടത്തില്‍പ്പെട്ട ചരക്ക് കപ്പലായ എംഎസ്സി എല്‍എസ്എ 3 ല്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ ഇനിയും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കയുള്ളതിനാലും മാപ്പിങ് നടത്താന്‍ തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.

കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പല്‍കമ്പനി ടി & ടി സാല്‍വേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാച്ചുറേഷന്‍ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

കടല്‍ത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടര്‍ ലില്ലി എന്ന ടോ കപ്പലില്‍ മള്‍ട്ടിബീം സര്‍വേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. സീമാക് എന്ന കപ്പല്‍ ഡൈവിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും.

അപകടങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണെന്ന് മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് (കൊച്ചി) പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജെ സെന്തില്‍ കുമാര്‍ പറഞ്ഞു.
മെയ് 25 ന് കൊച്ചിയില്‍ നിന്ന് ഏകദേശം 14.6 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകള്‍ ഉള്‍പ്പെടെ 640 കണ്ടെയ്‌നറുകളുമായി പോയ എംഎസ്സി എല്‍എസ്എ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. 120 കിലോമീറ്റര്‍ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്‌നറുകള്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്.

Trending