Connect with us

kerala

സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായാണ് ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നും (ബുധനാഴ്ച) നാളെയും ( വ്യാഴാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala

സ്‌കൂളില്‍ എത്താന്‍ വൈകി; 5ാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി അധികൃതര്‍

തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം.

Published

on

സ്‌കൂളില്‍ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ബന്ധുക്കളെ അറിയിച്ചു.

സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപിച്ചു. കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകിയതിന് ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി

വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍, ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി. വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു. സംഭവം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് ചൂണിക്കാട്ടി അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ നേരത്തെ മടക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്‍പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം നഗരത്തില്‍ ആസംബര വീട് നിര്‍മ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ് , കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട് , മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫര്‍ണിച്ചറാക്കി, ഫ്‌ലാറ്റ് വില്‍പ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലന്‍സ് അന്വേഷിച്ചത്. എല്ലാ ആരോപണങ്ങളിലും എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയത്. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ എസ്പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത തയ്യാറായില്ല. അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് മടക്കി അയക്കുകയായിരുന്നു.

Continue Reading

kerala

മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു

രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

Published

on

നിലമ്പൂർ: നിലമ്പൂർ- ഷൊരണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു. രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. അലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരംമംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം.

ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം. ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.

Continue Reading

Trending