More
നൂറോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച; മോഷ്ടാവ് പോത്തന്‍ വാവ അറസ്റ്റില്‍

തൃശൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന മലപ്പുറം കാലടി സ്വദേശി കൊട്ടരപാട്ടില്‍ വീട്ടില്‍ പോത്തന്‍ വാവ എന്നറിയപ്പെടുന്ന സജീഷി (38) നെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 17ന് രാത്രി തൃശൂര്‍ മുണ്ടൂരിനടുത്തുള്ള മുണ്ടയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണവും മറ്റും മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധ അമ്പലമോഷ്ടാവ് പിടിയിലാകുന്നത്.
മലപ്പുറം എടപ്പാള്‍ സ്വദേശിയായ പോത്തന്‍ വാവ ഇരുപതാമത്തെ വയസില്‍ കടകളിലും മറ്റും ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തിയാണ് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വീടിനടുത്തുള്ള അമ്പലങ്ങളുടെ ഭണ്ഡാരങ്ങളും മറ്റും തകര്‍ത്ത് മോഷണങ്ങള്‍ തുടരുകയായിരുന്നു. 2008 ല്‍ തൃശൂര്‍ കുന്നംകുളത്തിനടുത്ത് അമ്പലത്തില്‍ മോഷണം നടത്തുന്നതിനിടയില്‍ അമ്പലത്തില്‍ കിടന്ന് ഉറങ്ങിപ്പോയതിനാല്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇയാള്‍ ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇയാള്‍ നിരവധി തവണ മോഷണശ്രമങ്ങള്‍ക്കിടയില്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2014 ല്‍ നിരവധി മോഷണക്കേസുകളില്‍ പോലീസിന്റെ പിടിയിലായി ജയിലില്‍ പോയതിനുശേഷം 2017ലാണ് ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷം തൃശൂര്‍, മലപ്പുറം ജില്ലകളിലായി മുപ്പത്തിമൂന്നോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ച ചെയ്തിട്ടുള്ളതായും ബൈക്കുകള്‍ മോഷ്ടിച്ചതായും പൊലീസ് ചോദ്യം ചെയ്യലില്‍ പോത്തന്‍വാവ സമ്മതിച്ചിട്ടുണ്ട്.
അമ്പലങ്ങളില്‍ മോഷണങ്ങള്‍ നടത്തുന്നതിനായി ഇയാള്‍ ആദ്യം ബൈക്ക് വീടുകളില്‍നിന്നോ റോഡരികില്‍നിന്നോ മോഷ്ടിക്കും. മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങിനടന്ന് ചെറുതും വലുതുമായ അമ്പലങ്ങളിലെ ഭണ്ഡാരങ്ങളും ശ്രീകോവിലിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്നതാണ് ഇയാളുടെ രീതി. ഒരു ദിവസം തന്നെ നിരവധി അമ്പലങ്ങളില്‍ മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. മോഷ്ടിച്ചെടുത്ത ബൈക്കിലെ പെട്രോള്‍ തീരുമ്പോള്‍ റോഡരികിലോ വീടുകളിലോ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് മോഷ്ടിച്ച ബൈക്കില്‍ ഒഴിച്ച് യാത്ര ചെയ്യുകയാണ് പതിവ്. ബൈക്കിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ച് യാത്രകള്‍ക്കായി മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതും ഇയാളുടെ രീതി ആണ്.
ജയിലില്‍ നിന്നിറങ്ങിയതിനുശേഷം പ്രതി ഈ മാസം മൂന്നിന് രാത്രി എടപ്പാള്‍ പൊല്‍പ്പാക്കര ശ്രീ ആഴികുറ്റിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവും മറ്റും മോഷണം നടത്തിയതായും അന്നു രാത്രി തന്നെ പൊല്‍പ്പാക്കര പള്ളിയില്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കി. എടപ്പാള്‍ അണക്കാംപാടം തെക്കേപുരക്കല്‍ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന് ഭഗവതിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണം മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
തൃശൂര്‍ മുതുവറ മാനവസേവ ആസ്പത്രിക്കടുത്തുള്ള ക്ഷേത്രം, കണ്ടനകം വെള്ളാമ്പുള്ളിക്കാവ് ക്ഷേത്രം, കണ്ടനകം തിരുമാണിയൂര്‍ ക്ഷേത്രം, കണ്ടനകം വേട്ടക്കൊരുമകന്‍ ക്ഷേത്രം, എടപ്പാള്‍ കാലടി ശിവ ക്ഷേത്രം, അണക്കുംപാടം അണ്ണൈക്കാട് ഭഗവതി ക്ഷേത്രം, അണക്കുംപാടം ശിവ ഭഗവതി ക്ഷേത്രം, നരിപ്പറമ്പ് ദുര്‍ഗ ഭഗവതി ക്ഷേത്രം, നരിപ്പറമ്പ് ഭഗവതി ക്ഷേത്രം, അവനൂര്‍വഴി മതിരശേരി കരിമ്പിടിയിന്‍കാവ് ക്ഷേത്രം, മതിരശേരി തറവാട്ടമ്പലം, അരയാല്‍ക്കല്‍ ഭദ്രകാളി ക്ഷേത്രം, എടപ്പാള്‍ അംശകച്ചേരി പരദേവത ക്ഷേത്രം, കോലത്തറ കുന്നപുള്ളുവന്‍പടി ദേവി ക്ഷേത്രം, ത്രിപുരാന്ധക ശിവക്ഷേത്രം, കുറ്റിപ്പുറം പരദേവത ക്ഷേത്രം, തണ്ടലം ശ്രീ ദുര്‍ഗ ഭഗവതി മഹാക്ഷേത്രം, കോക്കൂര്‍ ശിവ ക്ഷേത്രം, കക്കടിപ്പുറം ശ്രീ അസുരമഹാകാളന്‍ ക്ഷേത്രം, എടപ്പാള്‍ പാറപ്പുറത്ത് ദുര്‍ഗാഭഗവതി ക്ഷേത്രം, തലമുണ്ട മാനത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, ചങ്ങരംകുളം എക്കിക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുഴ അയ്യപ്പ ക്ഷേത്രം, തട്ടാന്‍പ്പടി ദുര്‍ഗ ഭഗവതി ക്ഷേത്രം, കുറ്റിപ്പുറം മൂടാല്‍ പറകുന്നത്ത് ഭഗവതി ക്ഷേത്രം, കല്ലുംപുറം ഇടമന ശ്രീ ഭദ്രകാളി ക്ഷേത്രം, കടവല്ലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെമ്മന്തട്ട ശിവ ക്ഷേത്രം, ചിയാനൂര്‍ മാങ്കുന്നത്ത് അയ്യപ്പ ഭഗവതി ക്ഷേത്രം, ഐലക്കാട് പറയന്‍വളപ്പില്‍ ശ്രീ ഭഗവതിചാത്തന്‍സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ നിരവധി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് ഭക്തര്‍ ദക്ഷിണയായി ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ച പണവും മറ്റും കവര്‍ച്ച നടത്തിയതായും പൊലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ രാത്രി മോഷണം നടത്തേണ്ട ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നതിനും അമ്പലകവര്‍ച്ചക്കായി രാത്രി യാത്ര ചെയ്യുന്നതിനും പോത്തന്‍ വാവ ഉപയോഗിച്ചിരുന്നത് വീടുകളില്‍നിന്നും മറ്റും മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളായിരുന്നു. ജയിലില്‍നിന്നിറങ്ങിയതിനുശേഷം മെയ് 27ന് എടപ്പാള്‍ കാവില്‍പ്പടി സ്വദേശി വക്കട്ടായില്‍ വീട്ടില്‍ ജഗദീഷിന്റെ വീട്ടില്‍നിന്നും ബൈക്ക് മോഷ്ടിക്കുകയും നിരവധി അമ്പലമോഷണങ്ങള്‍ക്ക് ഉപയോഗിച്ചശേഷം ബൈക്കിന്റെ ടയര്‍ പഞ്ചറായപ്പോള്‍ പേരാമംഗലത്തിനടുത്ത് റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം ഇക്കഴിഞ്ഞ മൂന്നിന് ബി.എസ്.എന്‍.എല്‍. ജോലിക്കാരനായ എടപ്പാള്‍ അണക്കാംപാടത്ത് കാലിയംപള്ളത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.
സജീഷ് ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷം മുപ്പത്തിമൂന്നോളം അമ്പലങ്ങളില്‍ മോഷണം നടത്തിയതായും മൂന്നു
ബൈക്കുള്‍ മോഷ്ടിച്ചതായും സമ്മതിച്ചിട്ടുണ്ട്. അമ്പലങ്ങളില്‍ മോഷണം നടത്തി ലഭിച്ച പണം നിരന്തരം യാത്ര ചെയ്യുന്നതിനും പുതിയതായി റിലീസ് ആകുന്ന സിനിമകള്‍ കാണുന്നതിനും ആഢംബര ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനായും മറ്റും ചെലവാക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പോത്തന്‍വാവയെ ചോദ്യം ചെയ്തതില്‍നിന്ന് പ്രതി മോഷ്ടിച്ചെടുത്ത രണ്ട് ബൈക്കുകളും പണവും തിരുവാഭരണവും മറ്റും വിവിധ സ്ഥലങ്ങളില്‍നിന്ന് പോലീസ് കണ്ടെടുത്തു.
തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ പോത്തന്‍വാവ. പേരാമംഗലം എസ്.ഐ. ലാല്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍ എ.എസ്.ഐമാരായ പി.എം. റാഫി, എന്‍.ജി. സുവൃതകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് കെ.ബി., പേരാമംഗലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സുനില്‍കുമാര്‍, സോമന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
kerala
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.
ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.
kerala
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി