Connect with us

More

ഗൊരഖ്പൂര്‍ ദുരന്തം: ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

Published

on

ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഗോരഖ്പുര്‍ ശിശുമരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡോക്ടറെ സ്വന്തം വസതിയില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിശുമരണം ആസ്പത്രിയില്‍ തുടര്‍ കഥയായിയിരിക്കെയാണ് യോഗി സര്‍ക്കാരിന്റെ പൊലീസ് ബലി പെരുന്നാള്‍ ദിനത്തില്‍ ഡോക്ടറെ  അറസ്റ്റ് ചെയ്തത്.

കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ്പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്നു ശിശുരോഗ വിഭാഗത്തിന്റെ തലവന്‍. ഓക്സിജന്‍ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്‍ നിന്ന് പോലും പണംകൊടുത്ത് ഓക്സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചത് കുറച്ചുകുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഇതോടെ ഡോക്ടക്കെതിരെ യോഗി സര്‍ക്കാര്‍ നടപടികളുമായി ഇറങ്ങുന്നതാണ് കണ്ടത്.

ശിശുമരണവുമായി ബന്ധപ്പെട്ട് നേരത്തെ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണു കഫീല്‍ ഖാന്റെ അറസ്റ്റ്. ഈദ് ദിനത്തിലെ അറസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞമാസമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആസ്പത്രിയായ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 68 കുട്ടികള്‍ മരിച്ചത്. ആസ്പത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് കുഞ്ഞുങ്ങളുടെ കൂട്ട മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്പനി ആസ്പത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല. അതേസമയം, സ്വന്തം കയ്യില്‍നിന്നു പണം നല്‍കി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശിശു വിഭാഗം മേധാവി കൂടിയായ ഡോ കഫീല്‍ ഖാന്‍ വാങ്ങിയെത്തിക്കുകയായിരുന്നു. എന്നാല്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ഡോ കഫീല്‍ഖാനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കുന്ന നടപടിയാണ് പീന്നീടുണ്ടായത്. സസ്‌പെന്‍ഡ് ചെയ്തതു ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമായി. ദുരന്തവും തുടര്‍ന്നടപടികളും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഔദ്യോഗിക കണക്കനുസരിച്ചു ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആഗസ്തില്‍ 290 കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 213 കുട്ടികളും നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ വര്‍ഷം ആകെ 1250 കുട്ടികള്‍ മരിച്ചെന്നാണ് ആസ്പത്രിക്കണക്ക്.

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

Published

on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Continue Reading

Trending