Culture
വേഗ സൗന്ദര്യത്തിന്റെ ബ്രസീലിയന്‍ ഗാഥ
കമാല്‍ വരദൂര്‍
കൊച്ചി:കനത്ത് നിന്ന മേഘങ്ങള്‍ കാല്‍പ്പന്തിനോട് കനിവ് കാട്ടി. കളിയഴകിന്റെ വിശ്വമൂര്‍ത്തികളായ മഞ്ഞപ്പടക്കാര്‍ കാല്‍പ്പന്ത് നാടിനോട് നീതിയും കാട്ടി. നാലാം മിനുട്ടില്‍ സ്വന്തം വലയില്‍ സ്വന്തം താരത്താല്‍ പന്തെത്തിയിട്ടും കുറിയ പാസുകളും അതിന് ഇണങ്ങുന്ന വേഗപ്പെരുമയുമായി ആദ്യ 45 മിനുട്ടിന്റെ ആവേശത്തില്‍ തന്നെ രണ്ട് വട്ടം മറുപടി നല്‍കി ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിന് അടിവരയിട്ട കാനറികള്‍ 2-1 ന്റെ ആവേശ വിജയവുമായി ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ യൂറോപ്യന്‍ പ്രബലരായ സ്‌പെയിനിനെ പരാജയപ്പെടുത്തി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി.
ഗോളുകളുടെ പിറവിയില്‍ ആദ്യ 45 മിനുട്ട് ആവേശകരമായെങ്കില്‍ രണ്ട് സോക്കര്‍ വന്‍കരകളുടെ മേല്‍വിലാസത്തിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു രണ്ടാമത്തെ 45 മിനുട്ട്. സ്‌റ്റേഡിയം നിറഞ്ഞ ആവേശം ഈ പകുതിയിലായിരുന്നെങ്കിലും വലകള്‍ അനങ്ങിയില്ല. ബ്രസീല്‍ ഡിഫന്‍ഡര്‍ വെസ്‌ലെയുടെ സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍ ലീഡ് നേടിയപ്പോള്‍ മുന്‍നിരക്കാരായ പൗലിഞ്ഞോ, ലിങ്കോണ്‍ എന്നിവര്‍ ബ്രസീലിന്റെ വിജയഗോളുകള്‍ കരസ്ഥമാക്കി.
കിക്കോഫിന് അഞ്ച് മിനുട്ട് മാത്രം പ്രായമായപ്പോള്‍ ബ്രസീല്‍ ആരാധകരുടെ നെഞ്ച് പിളര്‍ത്തി സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വെസ്‌ലെയുടെ പിഴവ് സ്പാനിഷ് ആര്‍മഡയുടെ അത്യാഹ്ലാദമായി മാറുന്നത് കണ്ടാണ് നെഹ്‌റു സ്‌റ്റേഡിയം ലോകകപ്പിനെ വരവേറ്റത്. ഏഴാം നമ്പറില്‍ അപകടകരമായ വേഗതയില്‍ കളിച്ച വലന്‍സിയ അക്കാദമി താരം ഫെറാന്‍ ടോറസ് എന്ന ബാര്‍സിലോണ അക്കാദമി താരം ഗോള്‍മുഖത്ത് അളന്ന് മുറിച്ച താഴ്ത്തി നല്‍കിയ ക്രോസ് ബ്രസീല്‍ ഗോള്‍മുഖത്ത് സ്വീകരിച്ചത് റയല്‍ മാഡ്രിഡ് അക്കാദമിയിലെ മധ്യനിരക്കാരന്‍ മുഹമ്മദ് മൊഖ്‌ലിസ്. വെസ്‌ലെയുടെ മാര്‍ക്കിംഗില്‍ നിന്നു കുതറി മാറി പന്ത് സ്വന്തമാക്കാനായിരുന്നു യുവതാരത്തിന്റെ ശ്രമം. പക്ഷേ പന്ത് ഫ്‌ളെമിംഗോ താരമായ വെസ്‌ലെയുടെ കാലുകളില്‍ തട്ടി വലയില്‍ തുളച്ചു കയറി. മുഹമ്മദും സ്പാനിഷും സംഘവും അപ്രതീക്ഷിത നേട്ടം ആഘോഷമാക്കുമ്പോള്‍ ബ്രസീല്‍ ബെഞ്ച് നിശബ്ദമായിരുന്നു.
ഗ്യാലറിയും തരിച്ചുപോയി ആ ഗോളില്‍. മഞ്ഞ ജഴ്‌സിയുമായി അണിനിരന്ന ആയിരങ്ങളെ നിരാശപ്പെടുത്താന്‍ പക്ഷേ വിറ്റാവോയുടെ സംഘം തയ്യാറായിരുന്നില്ല. ഗോള്‍ ഷോക്കില്‍ നിന്നും മുക്തമായുള്ള ബ്രസീലിന്റെ ആദ്യ ആധിപത്യം ചിത്രം പത്താം മിനുട്ടിലായിരുന്നു. മധ്യനിരയില്‍ പന്ത് കേന്ദ്രീകരിച്ച് ആവശ്യമായ ഘട്ടത്തില്‍ വേഗത കൂട്ടിയുള്ള ബ്രസീല്‍ ഗെയിമില്‍ സ്‌പെയിനുകാര്‍ പ്രതിരോധത്തിന്റെ സ്വന്തം വര തെരഞ്ഞെടുത്തു.
പൗളിഞ്ഞോയും ലിങ്കോണും ബെര്‍ണറും സ്പാനിഷ് ഹാഫില്‍ തമ്പടിച്ച് പന്തിന്റെ അധിപന്മാരായി. പെനാല്‍ട്ടി ബോക്‌സിലേക്ക് കടന്നു കയറി തുളച്ചു നല്‍കാറുളള പാസുകള്‍ മാത്രം ഫലം ചെയ്യാതെ വന്നപ്പോഴും നിരാശയോടെ അവര്‍ തല താഴ്ത്തിയില്ല. ഒമ്പതാം നമ്പറില്‍ കളിച്ച ഫ്‌ളെമിംഗോ താരം ലിങ്കോണായിരുന്നു വേഗതയുടെ അസ്ത്രം. കൂട്ടിന് സാവോപോളോ എഫ്.സി താരം ബെര്‍ണറും. അപകടകാരിയായ ലിങ്കോണെ മാര്‍ക്ക് ചെയ്യുന്നതിലെ പിഴവിന് സ്‌പെയിന്‍ വില നല്‍കേണ്ടി വന്നത് ഇരുപത്തിയഞ്ചാം മിനുട്ടില്‍. വലത് വിംഗില്‍ നിന്നുള്ള താഴ്ന്നിറങ്ങിയ ക്രോസ് സ്വീകരിക്കുന്നതില്‍ ഗോള്‍ക്കീപ്പര്‍ അല്‍വരോ ഫെര്‍ണാണ്ടസും പന്ത് അടിച്ചകറ്റുന്നതില്‍ ഡിഫന്‍ഡര്‍ ഹുഗോ ഗുലിമാനും പരാജയപ്പെട്ടപ്പോള്‍ ആറടി അകലത്തില്‍ നിന്നും ലിങ്കോണ്‍ അടിയസ്ത്രം പായിച്ചു. സൂപ്പര്‍ ഗോള്‍. 1-1 ല്‍ ബ്രസീല്‍ സംഘമായിരുന്നില്ല ഉണര്‍ന്നെഴുന്നേറ്റത്-കാണികളായിരുന്നു. പിന്നെ അലമാല കണക്കെ ആരവങ്ങള്‍ അകമ്പടിയായി.
പന്ത് ബ്രസീല്‍ കാലുകളില്‍ മാത്രം. പക്ഷേ പന്ത് സ്വന്തം ഹാഫില്‍ മാത്രമായിട്ടും അപകടകരമായ പ്രതിരോധത്തിന് സ്പാനിഷ് ടീം തയ്യാറായില്ല. റഫറിക്കും കാര്യമായ ജോലികളുണ്ടായിരുന്നില്ല. ഒന്നാം പകുതി സമനിലയില്‍ കലാശിക്കുമെന്ന ഘട്ടത്തിലാണ് പൗലിഞ്ഞോ ബ്രസീലിന്റെ ഊര്‍ജ്ജമായത്. മാര്‍ക്കോസ് അന്റോണിയോ തളികയിലെന്നോണം നല്‍കിയ ക്രോസ് ഓട്ടത്തില്‍ സ്വീകരിക്കുമ്പോള്‍ പൗളിഞ്ഞോക്ക് മുന്നില്‍ ഗോള്‍ക്കീപ്പര്‍ മാത്രം. സ്പാനിഷ് പ്രതിരോധ വീഴ്ച്ചയില്‍ നിര്‍ണായകമായ ഗോള്‍. അതോടെ ബഹറൈന്‍കാരനായ റഫറി നവാഫ് ഷുകറുല്ല ആദ്യ പകുതി അവസനിച്ചതായുള്ള വിസിലും മുഴക്കി.
ടിക-ടാകയുടെ ശക്തി സൗന്ദര്യം രണ്ടാം പകുതിയിലാണ് പുറത്ത് വന്നത്. കാളപ്പോരിന്റെ നാട്ടിലെ പ്രധാന ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാര്‍സിലോണ, വലന്‍സിയ, മലാഗ, സെല്‍റ്റാ വിഗോ, വില്ലാ റയല്‍ തുടങ്ങിയവരുടെ സൂപ്പര്‍ അക്കാദമികളില്‍ നിന്നുള്ള കൊച്ചു അതിവേഗക്കാര്‍ ഒന്നുറപ്പിച്ചാണ് പത്ത് മിനുട്ട് വിശ്രമത്തിന് ശേഷമെത്തിയത്-തിരിച്ചടിക്കണം. സ്വന്തം നാട്ടിലെ കാലാവസ്ഥയില്‍ നിന്നും വിഭിന്നമായി അത്യാവശ്യ ചൂടുണ്ടായിരുന്നതിനാല്‍ വേഗതയില്‍ ശ്രദ്ധിക്കാതെ സുന്ദരമായ പാസുകള്‍ കോര്‍ത്തിണക്കി അവര്‍ നിരന്തരം ബ്രസീല്‍ ഗോള്‍ക്കീപ്പര്‍ ഗബ്രിയേല്‍ ബര്‍സാവോയെ പരീക്ഷിച്ചു. വിക്ടര്‍ ചസ്റ്റിന്റെ ഗ്രൗണ്ടര്‍ മുടി നാരിഴക് പുറത്ത് പോയപ്പോള്‍ ബ്രസീല്‍ തുടര്‍ച്ചയായി നാല് കോര്‍ണര്‍ കിക്കുകള്‍ വഴങ്ങി.
സെര്‍ജിയോ ഗോമസ് എന്ന ബാര്‍സിലോണക്കാരന്റെ എണ്ണം പറഞ്ഞ ലോംഗ് റേഞ്ചര്‍ ബാറിന് തൊട്ടുരുമ്മി പുറത്ത് പോയപ്പോള്‍ ബ്രസീല്‍ ആരാധകര്‍ തലയില്‍ കൈ വെച്ചു. പ്രത്യാക്രമണത്തില്‍ ബ്രസീല്‍ ഒരു വട്ടം കൂടി സ്പാനിഷ് ഗോള്‍ വല ചലിപ്പിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഗോള്‍ക്കീപ്പറെ ഫൗള്‍ ചെയ്തുള്ളതായിരുന്നു ആ ശ്രമം. അവസാന 15 മിനുട്ടില്‍ ആറ് വട്ടം സ്‌പെയിന്‍ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചു. അപ്പോഴെല്ലാം രക്ഷകനായത് ഗോള്‍ക്കീപ്പര്‍ ഗബ്രിയേലായിരുന്നു. ബാര്‍സയുടെ മറ്റൊരു താരം പത്താം നമ്പറുകാരന്‍ സെര്‍ജിയോ ഗോമസിന്റെ കിടിലന്‍ ഷോട്ട് തടഞ്ഞതായിരുന്നു ഗബ്രിയേലിന്റെ നമ്പര്‍ വണ് സേവ്.
ലോംഗ് വിസില്‍ വന്നപ്പോള്‍ ബ്രസീലുകാര്‍ കാണികള്‍ക്ക് നന്ദി പറയാന്‍ മറന്നില്ല. മൈതാനം ചുറ്റി അവര്‍ ടീമിനെ പിന്തുണച്ചവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും 2010 ലെ ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ സംഘത്തിനുമുണ്ടായിരുന്നു നെഹ്‌റു സ്‌റ്റേഡിയത്തില്‍ പിന്തുണക്കാര്‍. ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ പത്തിന് ബ്രസീല്‍ ഉത്തര കൊറിയയെയും സ്‌പെയിന്‍ നൈജറിനെയും നേരിടും.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala23 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
GULF2 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala2 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം