Connect with us

Culture

വിദ്യാഭ്യാസ വായ്പാ ഇളവ് : സര്‍ക്കാരും ബാങ്കുകളും ഒത്തുകളിക്കുന്നു

Published

on

കോഴിക്കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഭൂരിഭാഗം പേര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളും സംസ്ഥാന സര്‍ക്കാറും ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി മെറിറ്റ് വഴി പ്രവേശനം നേടിയവര്‍ക്ക് മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. മാനേജ്‌മെന്റ് ക്വാട്ടയിലും മറ്റും പ്രവേശനം നേടിയ ഭൂരിപക്ഷത്തിന് പദ്ധതിയില്‍ അപേക്ഷിക്കാനാവില്ല. ബാങ്കുകളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചുരുക്കത്തില്‍ ബാങ്ക് വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയ 80 ശതമാനത്തിനും പദ്ധതിയുടെ പ്രയോജനം കിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് വായ്പയെടുത്തവരുടെ ആവശ്യം.

അതേസമയം, മെറിറ്റില്‍ പ്രവേശനം നേടിയവരുടെ വായ്പയുടെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. നേരത്തെ എസ്.ബി.ടി മുഖേന വായ്പയെടുത്തവരാണ് ആശങ്കയിലായത്. അവരുടെ പണം അടച്ചതിന്റെ രേഖകളും മറ്റും റിലയന്‍സിന് കൈമാറിയതാണ് പ്രതിസന്ധിയായത്. വായ്പാ തിരിച്ചടവ് നേടിയെടുക്കാന്‍ എസ്.ബി.ടി റിലയന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ വായ്പാരേഖകള്‍ ഇടപാടുകാര്‍ക്ക് കിട്ടാതായി. അതെല്ലാം റിലയന്‍സിന്റെ കൈയിലാണെന്നാണ് എസ്.ബി.ഐ പറയുന്നത്. അതോടെ വായ്പ തിരിച്ചടവ് സഹായ പദ്ധതിയില്‍ പലര്‍ക്കും അപേക്ഷിക്കാന്‍ പറ്റാതായി. ഇരുപതിനായിരത്തോളം പേര്‍ ഇപ്രകാരം പുറത്തായിട്ടുണ്ട്.

തിരിച്ചടവ് പദ്ധതി നടപ്പാക്കുമ്പോള്‍ പലിശ ബാങ്ക് ഒഴിവാക്കണം. വായ്പാസംഖ്യയുടെ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. 40 ശതമാനം മാത്രം വായ്പയെടുത്തയാള്‍ നല്‍കിയാല്‍ മതി. ഇതിനകം തവണകളായി ലോണിലേക്ക് പണമടച്ചവരുണ്ട്. എന്നാല്‍ അത് സംബന്ധിച്ച രേഖകളൊന്നും ബാങ്കില്‍ നിന്ന് കിട്ടുന്നില്ല. റിലയന്‍സിനെ സമീപിക്കാനാണ് ബാങ്കുകാര്‍ പറയുന്നത്. എന്നാല്‍ വായ്പയെടുത്തവര്‍ ബാങ്കുമായി മാത്രമാണ് ഇടപാട് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ റിലയന്‍സിനെ സമീപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് റിലയന്‍സുമായി എസ്.ബി.ഐ കരാര്‍ ഉണ്ടാക്കിയത്.

വിദ്യാഭ്യാസ വായ്പകളും ഇക്കൂട്ടത്തില്‍പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപ തിരിച്ചുപിടിച്ചാല്‍ 60,000 രൂപയും റിലയന്‍സിന് എടുക്കാം. 40,000 രൂപമാത്രമെ ബാങ്കിന് കൊടുക്കേണ്ടതുള്ളു. അതുതന്നെ 15 വര്‍ഷത്തിനുള്ളില്‍ കൊടുത്താല്‍മതി. ബാങ്കുകള്‍ ഉദാരസമീപനം എടുക്കുമ്പോള്‍ മുതലെടുപ്പിന് ഇറങ്ങിയ റിലയന്‍സ് ഗുണ്ടകളെ ഉപയോഗിച്ച് വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ഫോണിലൂടെയാണ് ഭീഷണി. കത്തയക്കുന്നതും പതിവാണ്. ജനരോഷം ഭയന്ന് ഇടപാടുകാരെ നേരില്‍ കാണാന്‍ എത്താറില്ലെന്ന് പറയുന്നു.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിക്കായി 900 കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചു എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് എജ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളും അവര്‍ ആലോചിക്കുന്നുണ്ട്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending