Article
ദ്വീപ് കവര്‍ച്ചക്കായി’ഇസ്രാഈല്‍ ബി ടീം’
പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ദാമനിലെ ഭരണ കാലത്തു പൊളിച്ച പാവപ്പെട്ട ആളുകളുടെ വീടുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ബിനോധ് ചൗധരി എന്ന മുതലാളിയുടെ ‘കോര്‍പ് ഗ്ലാബല്‍’
ടൂറിസ്റ്റ് ഹട്ടുകളാണ്. ഇങ്ങനെ മറ്റൊന്ന് കെട്ടിപ്പൊക്കലാണ് ലക്ഷദ്വീപിലേക്കു പട്ടേലിനെ പറഞ്ഞയച്ച ഏമാന്മാരുടെ ലക്ഷ്യം. ബിനോയ് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇഷ്ടഭാജനവും അംബാനി അദാനി സംഘത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.

മുജീബ് കെ. താനൂര്‍
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പാട്ടേലിനെഉപയോഗിച്ച് ലക്ഷദ്വീപിനെ കവര്‍ന്നെടുക്കാന്‍ കളിക്കുന്ന നാടകത്തിനുപിന്നില്‍ അന്താരാഷ്ട്ര മാനങ്ങളുള്ളതായി സംശയം ശക്തിപ്പെടുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ സേവന കേന്ദ്രമായ ഇ ഗവേണ്‍സ് സര്‍വീസ് ഇന്ത്യയുടെ എഴുപത് ലക്ഷത്തോളം ഔദ്യോഗിക ഡാറ്റകള്‍ കഴിഞ്ഞ വര്‍ഷം ചോര്‍ന്നുവെന്ന വാര്‍ത്തക്ക് വലിയ പ്രാധാന്യങ്ങളൊന്നും കിട്ടിയിരുന്നില്ല. രാജ്യത്തെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്രാഈല്‍ സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്ത്യയുടെ ആവാസവ്യവസ്ഥ പ്രധാനമായ സ്ഥലങ്ങളെ കുറിച്ചും ദ്വീപുകളെ കുറിച്ചും ആദിവാസി സങ്കേതങ്ങളെ കുറിച്ചും മറ്റും നിരവധി രഹസ്യങ്ങള്‍ ചോര്‍ന്ന ഡാറ്റയില്‍ ഉള്‍പെട്ടിരുന്നതായി ചില പത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കമ്പനി ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമത്രി ബെഞ്ചമിന്‍ നെതെന്ന്യാഹുവിന്റെ പാര്‍ട്ടിക്കുവേണ്ടി വോട്ടര്‍മാരുടെ വിവരം ചോര്‍ത്തിയതായി നെതന്യാഹുവിന്റെ മുഖ്യ എതിരാളിയും പ്രതിപക്ഷ നേതാവുമായ ബെന്നി കാന്റ്സ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെത്തിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതെന്യാഹുവിനു 2018 ജനുവരിയില്‍ പ്രധാനമന്ത്രിമോദി നല്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രമുഖരില്‍ പ്രഫുല്‍ ഖോഡാ പട്ടേലും അദ്ദേഹം അഡ്മിനിസ്ട്രേറ്ററായിരുന്ന ഡാമണിലെ ടൂറിസ്റ്റ് വ്യവസായി ബിനോയ് ചൗധരിയും പങ്കെടുത്തിരുന്നു. 2017 ല്‍ ഗുജറാത്ത് വൈബ്രന്റ് സമ്മിറ്റിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ്രഈലില്‍ തലസ്ഥാനമായ ടെല്‍അവീവില്‍ പ്രത്യേക പ്രദര്‍ശനം നടത്തുകയുണ്ടായി. ഇതിന്റെ സംഘാടകരിലൊരാളുമാണ് പട്ടേല്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച അഹമ്മദ് പട്ടേല്‍ ഈ സംഘത്തെ ‘ഇസ്രാഈല്‍ ബി ടീം’ എന്നാണ് പരിഹസിച്ചത്. കേന്ദ്രത്തിന്റെ പിന്തുണയോടെ കേന്ദ്രഭരണ പ്രേദേശങ്ങളും അവിടെയുള്ള നിവാസികളെയുയുമെല്ലാം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കണമെന്ന ലക്ഷ്യം ഇപ്പോള്‍ പ്രകടമാക്കിവരികയാണ്. വാണിജ്യ, സാമ്പത്തിക താല്പര്യം ഇതിനു പിന്നിലുള്ളതായി ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആറു മാസമായി ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന പഴയ ഗുജറാത്ത് ആഭ്യന്തര മന്ത്രിയാണ് അഡ്മിനിസ്ട്രേറ്റര്‍. സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലായ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ പിന്‍ഗാമിയായി ആഭ്യന്തരമന്ത്രിപദം ഏല്‍പ്പിച്ചത് പ്രഫുലിനെയായിരുന്നു. സീനിയര്‍ നേതാക്കളെ മറികടന്നു അമിത്ഷാ പ്രഫുലിലെ ആഭ്യന്തര മന്ത്രിയാക്കിയതില്‍ ബി.ജെ.പി നേതാക്കള്ക്കിടയില്നിന്ന്തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന് നരേന്ദ്രമോദിയുടെ യോഗ ഗുരുവാണ് എന്നതൊഴിച്ചാല്‍ ഈ റോഡ് കോണ്‍ട്രാക്ടര്‍ക്ക് മറ്റു രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. 2007ല്‍ ഗുജറാത്തിലെ ഹിമ്മത് നഗറില്‍നിന്നും അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2012ല്‍ ഇതേ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. മോദി പ്രധാനമന്ത്രിയായതോടെ പട്ടേലിന് വീണ്ടും ഉന്നത സ്ഥാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.
വികസനത്തിനു വേണ്ടിയും ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുമാണോ നിലവിലുണ്ടായിരുന്ന ടഛജ ( ടമേിറമൃറ ീുലൃമശേിഴ ുൃീരലറൗൃല) മാറ്റി അവിടം സീറോ കോവിഡില്‍ നിന്നും ഈ നിലയിലേക്ക് എത്തിച്ചതെന്ന് ദ്വീപ് നിവാസികള്‍ ചോദിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ ഭക്ഷണം നിങ്ങള്‍ തീരുമാനിക്കുമെന്ന നിയമം നടപ്പിലാക്കാന്‍ നോക്കുന്നത്? ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ വീടുകള്‍ എപ്പോള്‍ വേണമെങ്കിലും ഗവണ്മെന്റ് ഏറ്റെടുക്കാമെന്നും ഞങ്ങളെ ഞങ്ങളുടെ സ്ഥലത്ത് നിന്നും ഇറക്കിവിടാമെന്നും നിയമം കൊണ്ടുവരുന്നത് ? ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ വീട്ടില്‍നിന്നും ഇറക്കിവിട്ടാലും കോടതിയെ സമീപിക്കാനാവില്ല എന്ന് നിയമത്തില്‍ എഴുതി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് ? അനധികൃത കയ്യേറ്റം എന്ന് പറഞ്ഞ് പാവപ്പെട്ടവരുടെ ബോട്ടിന്റെ ഷെഡ്ഡും മീനുണക്കുന്ന വേലികളും പൊളിച്ചു കളഞ്ഞത് എന്തിനുവേണ്ടിയാണ്? ഞങ്ങളുടെ മണ്ണ് നിങ്ങള്‍ പിടിച്ചെടുത്താല്‍, അതിനെതിരെ സമരം ചെയ്താല്‍ കോടതിയില്‍ ഹാജരാക്കാതെ ഏഴു ദിവസംവരെ അറസ്റ്റ്ചെയ്യാന്‍ ഗുണ്ടാആക്ടില്‍ ‘ലാന്റ് ഗ്രാബര്‍’ എന്ന പുതിയ വാക്ക് എഴുതിച്ചേര്‍ത്തത് എന്തിനുവേണ്ടിയാണ്? ‘അണ്‍ലോഫുള്‍ അസംബ്ലി’ ഉണ്ടായാല്‍ ഗൂണ്ടാആക്റ്റ് അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന് നിയമം എഴുതി, ഞങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിങ്ങള്‍ നിഷേഷിക്കുന്നത് എന്തിനുവേണ്ടിയാ ണ്? ഇതൊക്കെയാണ് നിഷ്കളങ്കരായ ദ്വീപ് വാസികളുടെ ചോദ്യങ്ങള്‍.
പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ ദാമനിലെ ‘വികസനത്തിനുവേണ്ടിയും ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും’ ചെയ്ത വികസനങ്ങള്‍ കാരണം ദാമനീസ് എന്ന് പേരുള്ള ആദിവാസികളായ മുക്കുവര്‍ അവരുടെ കിടപ്പാടം നഷ്ടപ്പെട്ട് എവിടെയോ താമസിക്കുകയാണ്. അവിടെ ഏഴു തവണ എം.പിയായിരുന്ന മോഹന്‍ഭായ് ദോല്‍ക്കര്‍ ആത്മഹത്യ ചെയ്തപ്പോള്‍ എഴുതിയ കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേരും ഉണ്ട്. ദോല്ക്കറിന്റെ മകന് അഭിനവ് മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും പ്രഫുലിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ദാമനിലെ പ്രഫുലിന്റെ ഭരണ കാലത്തു പൊളിച്ച ആ പാവപ്പെട്ട ആളുകളുടെ വീടുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ബിനോധ് ചൗധരി എന്ന മുതലാളിയുടെ ‘ഇീൃു ഏഹീയമഹ’ ടൂറിസ്റ്റ് ഹട്ടുകളാണ്. ഇങ്ങനെ മറ്റൊന്ന് കെട്ടിപ്പൊക്കലാണ് ലക്ഷദ്വീപിലേക്കുതന്നെ പറഞ്ഞയച്ച ഏമാന്മാരുടെ ലക്ഷ്യം. ബിനോയ് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇഷ്ടഭാജനവും അംബാനി അദാനി ദ്വന്ദങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.
ലക്ഷദ്വീപിലെ കടല്‍ വെള്ളരി ലോകപ്രസിദ്ധമാണ്. കടലിന്റെ അടിത്തട്ടില്‍ സിലിണ്ടര്‍ രൂപത്തില്‍ കാണപ്പെടുന്ന ജീവിയാണ് കടല്‍ വെള്ളരി. രണ്ടുമുതല്‍ ആറടിവരെ നീളമുണ്ടാകും. കടലില്‍ അടിത്തട്ടിലേക്കു ഊളിയിട്ടുപോയി ഇവയെ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ദ്വീപില്‍ ഇത് സുലഭമാണ്. ഏറെ ഔഷധ ഗുണമുള്ള ഇവ ചൈന, കൊറിയ, മ്യാന്മര് എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുവാണ്. സൂപ്പുണ്ടാക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. ഒരുകിലോക്ക് അന്താരാഷ്ട്ര വിപണിയിലെ വില രണ്ടുലക്ഷം രൂപയാണ്. കടല്‍ വെള്ളരി കടത്തി കാശുണ്ടാക്കാന്‍ പ്രഫുല്‍ കെ പട്ടേല്‍ ഇസ്രാഈല്‍ വ്യാപാര കമ്പനികളായ റോട്ടം കോര്‍പ്സ്, സന്നിഡാന് എന്നിവയുമായി ഉടനെ കരാറിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും ദ്വീപ് വാസികള്‍ സംശയിക്കുന്നു.
ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കാനാണ് പുതിയ നടപടികള്‍ എന്നാണ് ബി.ജെ.പി നേതാക്കള്‍ ഒരേ സ്വരത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞുവരുന്നത്. ഗുജറാത്ത്കുറ്റകൃത്യങ്ങള് കാണാതെ ഈ നേതാക്കള്‍ പറയുന്നതാകുമോ അതോ കണ്ണടച്ചിരുട്ടാക്കുന്നതോ. 2021 മാര്‍ച്ച് നാലാം തീയതി ഗുജറാത്ത് അസംബ്ലിയിലെ ചോദ്യോത്തര വേളയില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഹോം ഡിപ്പാര്ട്ട്മെന്റ്നെ ഉദ്ധരിച്ചു നല്കിയ മറുപടി പരിശോധിക്കാം. 1944 കൊലപാതക കേസുകള്‍, 1,853 വധശ്രമം, 3095 ബലാല്‍സംഗ കേസുകള്‍, 4829 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍, വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടായ പതിനാലായിരത്തോളം ആത്മഹത്യാ കേസുകള്‍, ഇതിനുപുറമേ പതിനഞ്ച് കോടി കുപ്പി മദ്യം പിടിച്ചെടുത്ത കേസുകള്‍ വെറെയുമുണ്ട്. കുറ്റകൃത്യങ്ങളുടെ വെസ്റ്റേണ്‍ ഇന്ത്യന്‍ തലസ്ഥാനമായ ഗുജറാത്തില്‍ നിന്ന് നാഷണല്‍ ക്രൈം ബ്യൂറോ നല്കുന്ന വേദനാജനകമായ മറ്റൊരു റിപ്പോര്‍ട്ട് വയോധികര്‍ക്ക് നേരെയുള്ള അതിക്രമമാണ്. മുതിര്‍ന്ന പൗരന്മാര്ക്കെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഗുജറാത്ത് നേടിയിരിക്കുന്നു. കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി മയക്കുമരുന്നിനും ആയുധക്കടത്തിനും കള്ളക്കടത്തിനും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത്. ദാവൂദ് ഇബ്രാഹിമിന്റെ കച്ചവടക്കളരിയായിരുന്നു ഗുജറാത്ത് തീരം. തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിലെ ഭീകരാക്രമണത്തിന് വേണ്ടിവന്ന മുഴുവന്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പോര്‍ബന്തറിലെ കൊസബാര തീരത്ത് നിന്നായിരുന്നു മുംബൈയിലേക്ക് ലോഡ് ചെയ്തിരുന്നത്. അതവിടെക്കൊണ്ട് അവസാനിച്ചുമില്ല, കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെയായി പാകിസ്താനില്‍നിന്നും ബോട്ട്വഴി വരുന്ന മയക്കുമരുന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും എത്തിച്ചേരുന്നത് ഗുജറാത്ത് കടല്‍ തീരവും ഗുജറാത്ത് അതിര്‍ത്തി വഴിയുമാണ്. അറേബ്യന്‍ സീ റൂട്ടില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനും കച്ച് ബോര്ഡറില് ബി.എസ്.എഫിനും ഗുജറാത്ത് എന്നും തലവേദനയായിരിക്കുന്നത് തുടര്‍ച്ചയായുള്ള മയക്ക്മരുന്ന് കള്ളക്കടത്താണ്.
നേപ്പാള്‍, ഭൂട്ടാന്, മ്യാന്മാര്, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, ബംഗ്ലാദേശ് അതിര്‍ത്തിവഴിയുള്ള മയക്ക്മരുന്ന് കടത്തിനേക്കാള് കൂടുതല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പാകിസ്താന് വഴി ഗുജറാത്തിലേക്ക് വരുന്നുണ്ട്. ആഫ്രിക്കന്‍ പാകിസ്താന് ഡ്രഗ് മാഫിയകളുടെ വിഹാരകേന്ദ്രമാണ് ഗുജറാത്ത് തീരം. ഹോര്‍മൂസ് കടലിടുക്ക് മുതല്‍ ഗുജറാത്ത് തീരംവരെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ പ്രത്യേകം നേവല്‍ ടാസ്ക് ഫോര്‍സ് തന്നെ നിലവിലുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കോടിയുടെ മയക്ക്മരുന്ന് പിടിക്കപ്പെട്ട സംഭവമായിരുന്നു അടുത്ത കാലത്ത് ഗുജറാത്ത് പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനു ഒരു കാരണം. പഞ്ചാബ് അതിര്‍ത്തിയിലെ പരിശോധന ഒഴിവാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗുജറാത്ത് തീരം വഴി ജീരകം കയറ്റി അയക്കുന്നതെന്ന വ്യാജേന മയക്ക് മരുന്ന് കടത്തുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ആയിരത്തി അറുനൂറ് കിലോമീറ്റര്‍ നീളമുള്ള ഗുജറാത്ത് തീരം ഭീകര വിരുദ്ധ സ്ക്വാഡിന്റെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നിരീക്ഷണത്തില്‍ മാത്രമല്ല നിലകൊള്ളുന്നത്, അമേരിക്കന്‍ ഏജന്‍സികളും ഇവിടെ അതീവ ശ്രദ്ധ ചെലുത്തുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ ഈ വര്‍ഷം മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 2019ല്‍ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ലക്ഷദ്വീപ് എന്നൊരു സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആയുധക്കടത്ത് കേസുകള്‍ = പൂജ്യം, സ്ത്രീകള്‍ക്ക് എതിരെയുള്ള ബലാത്സംഗ കൊലപാതക കേസുകള്‍ = പൂജ്യം, മദ്യവും മയക്കുമരുന്നും കൈവശം വെച്ചതോ കടത്തിയതോ കച്ചവടം നടത്തിയതോ ആയ കേസുകള്‍ = പൂജ്യം, ബലാല്‍സംഗവും തട്ടിക്കൊണ്ട്പോക്കും = പൂജ്യം, അവരുടെ തീരത്ത് സ്ഫോടക വസ്തുക്കള്‍ എത്തിച്ച് അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച കേസുകള്‍ = പൂജ്യം.
ഇന്ത്യ ഭയപ്പെടേണ്ടത് ലക്ഷദ്വീപിനെയല്ല, ഉത്തര്‍പ്രദേശും മറ്റും ബലാല്‍സംഗ വേദികളാവുമ്പോള്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്ക്കുന്ന അവസ്ഥയില്‍നിന്ന് വേണം ലക്ഷദ്വീപിലെ സമാധാന ജീവിതം മനസ്സിലാക്കാന്‍. ദാമന്‍ ആന്റ് ഡ്യുവില്‍ അഡ്മിനിസ്ട്രേറ്റായിരിക്കെ ഐ.എ.എസ് ഓഫീസര്‍ കണ്ണന് ഗോപിനാഥനുമായും പട്ടേല്‍ ഏറ്റുമുട്ടിയിരുന്നു. പ്രഫുലിന്റെ ഏകാധിപത്യത്തിനെതിരെ കണ്ണന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസും അയച്ചിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം നല്കുന്ന വേദന ചെറുതല്ല. ഒരാള്‍ ഒഴികെ എല്ലാ യാത്രക്കാരും അതിദാരുണമായി കൊല്ലപ്പെട്ട രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമ ദുരന്തം. ലോകം ഞെട്ടിയ സംഭവത്തിലെ കാര്യകാരണങ്ങള്‍ തേടുമ്പോള്‍ എയര്‍ ഇന്ത്യ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ വരും. മണിക്കൂറുകള്‍ ദൈര്‍ഘ്യമേറുന്ന വലിയ യാത്രക്കായി ഉപയോഗിക്കുന്ന ബോയിംഗ് വിമാനങ്ങള്‍ ടേക്ക് ഓഫിന് പിറകെ തകര്‍ന്നു വീഴുമ്പോള്‍ അനാസ്ഥയും പിഴവുകളും ചെറുതല്ല. 11 വര്‍ഷം പഴക്കമുള്ള വിമാനം കത്തിയമര്‍ന്ന കാഴ്ച്ചയില്‍ പതിവായി നടത്തുന്ന അന്വേഷണ നാടകത്തിന് പകരം വ്യോമ യാത്രയില്‍ എയര്‍ ഇന്ത്യ പുലര്‍ത്തുന്ന ആലസ്യത്തിന് അ ന്ത്യമിടാനാവുന്ന ശക്തമായ നടപടികളാണ് വേണ്ടത്.
എയര്‍ ഇന്ത്യക്കെതിരെ എത്രയാണ് പരാതികള്‍. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത അനുഭവത്തില്‍ ഒരാള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉദാഹരിച്ചാലറിയാം അനാസ്ഥയുടെ ആഴം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനം തന്നെ നിശ്ചലമായ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യയുടെ അനാസ്ഥ വ്യക്തമാക്കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ വ്യോമ യാത്രികര്‍ സന്തോഷിച്ചെങ്കില്‍ അഹമ്മദാബാദിലെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം അഗ്നിഗോളമായി മാറുകയായിരുന്നു എയര്‍ ഇന്ത്യ ബോയിങ് 787 വിമാനം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പത്തനംതിട്ടക്കാരി രഞ്ജിതയുമുണ്ട്. ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഡോക്ടര്‍മാരും മരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രമാര്‍ഗമാണ് വിമാനങ്ങള്‍. വിമാനാപകടങ്ങള്‍ അപൂര്‍വമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ഗുരുതരവുമാണ്. ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും അതിന്റെ കാരണങ്ങളും വീഴ്ചകളും പഠിക്കുകയും പരിഹാര മാര്‍ഗ ങ്ങള് സ്വീകരിക്കുകയും ചെയ്യാറുണ്ട്. പ്രകൃതിപരമായും സാങ്കേതികമായും മാനവിക പിശകുകളും വിമാനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ടോബര്‍ 19ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ എ.ഐ 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപക ടങ്ങളിലൊന്നായും അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം.
എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബാ യ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദില്‍ സംഭവിച്ചത്. സിവിലിയന്‍ ദുരന്തങ്ങള്‍ക്ക് പുറമേ, നിരവധി സൈനിക വിമാനാപകടങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജെറ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലമോ പരിശീലന പറക്കലുകള്‍ക്കിടയിലോ ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനി ടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് മരണമടയുകയും ചെയ്തു.
ബോയിങ് വിമാനം അപകടത്തില്‍പെടുന്നത് അപൂര്‍വമാണ്. എന്നാല്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്.
വന്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മതിയായ നഷ്ടപരിഹാരം നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ച വരുത്തുന്നതായാണ് അനുഭവം. 21 പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് അഞ്ച് വര്‍ഷമാകാറായി. കോവിഡിന്റെ രൂക്ഷതയില്‍ കഴിയുന്ന ജനതയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്. 2020 ഓഗസ്റ്റ് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരി പ്പൂര് വിമാനത്താവളത്തില്‍ ദുരന്തം പറന്നിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി വിമാനം പൊട്ടിത്തകര്‍ന്നു. അന്വേഷണങ്ങളും കണ്ടെത്തലുകളും ദുരന്ത കാരണത്തെക്കുറിച്ച് തര്‍ക്കങ്ങളും പലതുണ്ടായി. എയര്‍ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ് പൈലറ്റിന്റെ ഭാഗത്തു തന്നെ എന്ന് കണ്ടെത്തി.
എന്നാല്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നവരോടു പോലും എയര്‍ ഇന്ത്യ നീതി കാണിച്ചില്ല. പരിക്കിന്റെ തോത് കണക്കാക്കി തുച്ഛമായ നഷ്ടപരിഹാരമാണ് നല്‍കിയത്. ഇതിനെതിരെ രക്ഷപ്പട്ടവര്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരമാവധി നഷ്ടപരിഹാരം തന്നു തീര്‍ത്തു എന്നാണ് മറുപടി ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന് യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും 128 എസ്.ഡി.ആര് (ഏകദേശം ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നതാണ് വ്യോമയാന നിയമം. അഹമ്മദാബാദ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടീ വിതം ടാറ്റ നഷ്ട്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കരും വ്യോമയാന വകുപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പ് വരുത്തണം. ടാറ്റ യാണെന്ന് കരുതി കണ്ണടക്കരുത്.

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര് ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ
ക്കുന്നതിനും മേലാളന്മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.
അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.
നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.
-
india3 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍
-
kerala3 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
india3 days ago
തായ്ലന്ഡില് നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പിടിയില്‍
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; 10 മരണം
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്