Connect with us

crime

കള്ളുഷാപ്പിലെ തര്‍ക്കം; കുപ്പിച്ചില്ലുകൊണ്ട് യുവാവിനെകൊല്ലാന്‍ ശ്രമിച്ചു; ശരീരമാസകലം മുറിവ്,പ്രതി അറസ്റ്റില്‍

മുഖത്തും കഴുത്തിലും വയറ്റത്തും കാലിലുമെല്ലാം മുറിവേറ്റത്

Published

on

കള്ളുഷാപ്പിലെ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കുപ്പിച്ചില്ലുകൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. തിരൂരങ്ങാടി കുളപ്പുറം എ.ആര്‍. നഗര്‍ പാവുതൊടി സാജിത്താണ് (49) വധശ്രമത്തിന് അറസ്റ്റിലായത്.

വണ്ടൂര്‍ മധുരക്കരിയന്‍ മുജീബ് റഹിമാനാണ് (39) മുഖത്തും കഴുത്തിലും വയറ്റത്തും കാലിലുമെല്ലാം മുറിവേറ്റത്. ഇദ്ദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 11ന് ഷൊര്‍ണൂര്‍ റെയില്‍വേസ്‌റ്റേഷനടുത്തുള്ള കള്ളുഷാപ്പിനുസമീപമായിരുന്നു സംഭവം.

കള്ളുകുടിക്കാനെത്തിയ സാജിതും സുഹൃത്ത് മുജീബ് റഹിമാനുമായി തര്‍ക്കമുണ്ടായതായും പ്രകോപിതനായ സാജിത് ഷാപ്പിനുപുറത്തുവെച്ച് താഴെക്കിടന്ന കുപ്പിച്ചില്ലെടുത്ത് ആക്രമിക്കുകയുമായിരുന്നു. കോഴിക്കോട് ചോമ്പാലയില്‍നിന്നാണ് സാജിത്തിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ തിരൂരങ്ങാടി പോലീസിലും കേസുണ്ട്. തീവണ്ടികയറി ഷൊര്‍ണൂരെത്തി തിരിച്ചുപോകുന്നവരാണിവരെന്നും പോലീസ് പറയുന്നു. സാജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു.

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

crime

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു

Published

on

 പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു.

Continue Reading

crime

താടി കണ്ട് മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് അതിക്രൂരമര്‍ദനം

ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

Published

on

ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്  അതിക്രൂരമര്‍ദനം. താടി കണ്ടു മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘മൊളിറ്റിക്സ്’ റിപ്പോര്‍ട്ടര്‍ രാഘവ് ത്രിവേദിക്കാണു മര്‍ദനമേറ്റത്.

ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കെത്തിയ ചില സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഘവ്. റാലിയില്‍ പങ്കെടുക്കാന്‍ പൈസ കിട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ഇങ്ങോട്ടു വന്നതെന്നും ഈ സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. ഓരോരുത്തര്‍ക്കും 100 വീതമാണു ലഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പൊതിഞ്ഞ് ആക്രമണം തുടങ്ങിയത്.

”ഞാന്‍ റാലി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൈസ കിട്ടിയതുകൊണ്ടാണ് തങ്ങള്‍ ഇവിടെ വന്നതെന്ന് റാലിക്കെത്തിയവരില്‍ ചില സ്ത്രീകള്‍ എന്നോട് വെളിപ്പെടുത്തി. അല്‍പം കഴിഞ്ഞാണ് ബി.ജെ.പിക്കാര്‍ വന്ന് കാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. പിന്നാലെ ആക്രമണവും തുടങ്ങി.”-രാഘവ് ത്രിവേദി പറഞ്ഞു.

പൊലീസും മറ്റു മാധ്യമപ്രവര്‍ത്തകരുമെല്ലാം പരിസരത്തുണ്ടായിരുന്നു. സഹായം ചോദിച്ചിട്ടും ആരും വന്നില്ല. കാമറാമാന്‍ ഉടന്‍ സ്ഥലം വിടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താടിവച്ച്, കുര്‍ത്തയും പൈജാമയും ഉടുത്തിരുന്നതുകൊണ്ട് ഞാന്‍ മുസ്ലിമാണെന്നാണ് അവര്‍ കരുതിയിരുന്നതെന്നും രാഘവ് വെളിപ്പെടുത്തി.

റാലി നടന്ന വേലിക്കടുത്തുള്ള വെയ്റ്റിങ് റൂമിലേക്കു കൊണ്ടുപോയും മര്‍ദനം തുടര്‍ന്നു. മുല്ലാ (മുസ്ലിം), ഭീകരവാദി എന്നെല്ലാം വിളിച്ചായിരുന്നു ആക്രമണം. റാലിയില്‍ പങ്കെടുക്കാന്‍ പണം ലഭിച്ചെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ പകര്‍ത്തിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മര്‍ദനം തുടര്‍ന്നു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട കാമറാമാന്റെ കൈവശമാണ് വിഡിയോ ഉള്ളതെന്നു പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ വെറുതെവിട്ടില്ല. പരിസരത്ത് 50ഓളം പൊലീസുകാരുണ്ടായിരുന്നു. അവരാരും രക്ഷയ്ക്കെത്തിയില്ല. 200ഓളം തവണ തല്ലും ഇടിയും കൊണ്ടെന്ന് രാഘവ് പറഞ്ഞു.

ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് അക്രമികള്‍ വെറുതെവിട്ടത്. റൂമില്‍നിന്നു പുറത്തിറങ്ങിയ രാഘവ് ബോധരഹിതനായി വീണു. തുടര്‍ന്ന് ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റാലി റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍നിന്ന് എത്തിയതായിരുന്നു രാഘവ് ത്രിവേദി. റാലിക്കിടയില്‍ കണ്ട ചില സ്ത്രീകളാണ് 100 രൂപ നല്‍കാമെന്നു പറഞ്ഞ് ഗ്രാമമുഖ്യന്‍ ഇവരെ പരിപാടിയിലേക്കു കൂട്ടിക്കൊണ്ടുവന്ന വിവരം വെളിപ്പെടുത്തിയത്. പ്രസംഗം തീരുംമുന്‍പ് ചില സ്ത്രീകള്‍ സ്ഥലം കാലിയാക്കുന്നതു കണ്ടു ചോദിച്ചപ്പോഴായിരുന്നു സ്ത്രീകളുടെ മറുപടി. ഇതേക്കുറിച്ച് പ്രാദേശിക ബി.ജെ.പി നേതാക്കളോടും ആരാഞ്ഞു രാഘവ്. എന്നാല്‍, തുടക്കത്തില്‍ നേതാക്കള്‍ സംഭവം നിഷേധിച്ചു. സ്ത്രീകള്‍ പറഞ്ഞതിന്റെ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞതോടെ ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്കു കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ രാഘവിനൊപ്പമുണ്ടായിരുന്ന കാമറാമാന്‍ സഞ്ജീത് സാഹ്നി നല്‍കിയ പരാതിയില്‍ തിരിച്ചറിയാനാകാത്ത ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 147(കലാപമുണ്ടാക്കല്‍), 323(ദേഹോപദ്രവം വരുത്തല്‍), 504(ബോധപൂര്‍വം സമാധാനം തകര്‍ക്കാനുള്ള നടപടികള്‍) തുടങ്ങിയ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി റായ്ബറേലി സര്‍ക്കിള്‍ ഓഫിസര്‍ അമിത് സിങ് പറഞ്ഞു.

ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പരാജയഭീതിയാണു സംഭവം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു ശബ്ദവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഭരണഘടന ഇല്ലായ്മ ചെയ്യാനായി കാംപയിന്‍ നടത്തുന്ന അവര്‍ രാജ്യത്തെ ജനാധിപത്യം അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി പരാജയം മണക്കുന്നതിന്റെ അടയാളമാണ് മാധ്യമപ്രവര്‍ത്തകനു നേരെ നടന്ന ആക്രമണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയിലെ ക്രമസമാധാനനിലയുടെ യാഥാര്‍ഥ്യമാണിത്. അക്രമം നടത്തി തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ രാഘവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുല്ല എന്നു വിളിച്ചാണ് രാഘവിനെ ബി.ജെ.പി ഗുണ്ടകള്‍ ക്രൂരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കു ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നു തെളിയിക്കുകയാണ് ഈ സംഭവം. ചോദ്യം ചോദിക്കുമ്പോള്‍ അക്രമാസക്തരാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending