kerala
ദിവ്യയെ ഇനിയും തോളിലേറ്റണോ
എ.ഡി.എം കെ. നവീന്‍ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ തലാശേരി കോടതിയില്‍ ഇന്നലെ നടന്നത് ശക്തമായ വാദമുഖങ്ങളാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയിലുന്നയിച്ചത് വ്യക്തവും ശക്തവുമായ വാദങ്ങളാണ്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസുത്രിതമായാണെന്നുമുള്ള പ്രോസിക്യൂഷന് വാദം വളരെ ഗൗരവമര്‍ഹിക്കുന്നതാണ്. പ്രോസിക്യൂഷന് വാദത്തിനിടെ എതിര്‍പ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിന്റെ അഭിഭാഷകന്, പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താല്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.
പി.പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പിണറായി സര്‍ക്കാറില്‍ നിന്നുമുണ്ടാകുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ 5 പൊലീസിനായിട്ടില്ല. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റം അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഇടതു സര്‍ക്കാര്‍ കേസെടുക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെപ്പിക്കാനും തയാറായത്. ഉപതിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധവും ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ അപ്പോഴും ദിവ്യയെ അറസ്റ്റ് ചെയ്യാനോ കണ്ടെത്താനോ പൊലീസിനാകുന്നില്ല എന്നത് ഇടതു സര്‍ക്കാറിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ ദിവ്യയെ സംരക്ഷിക്കുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുക.
ഇതാദ്യമായല്ല പി.പി ദിവ്യക്കെതിരെ ഇത്തരത്തിലുള്ള ആരോപണമുയരുന്നത്. 2016ലെ കുട്ടിമാക്കൂലില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പിക്കറുമായ എ.എന്‍ ഷംസീറിനെതിരെയും പി.പി ദിവ്യക്കുമെതിരെ കേസെടുത്തിരുന്നു. ദിവ്യ അന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എന്‍. രാജന്റെ മകള്‍ അഞ്ജന ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു കേസ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിക്കു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ്
അവസാനിപ്പിക്കുകയായിരുന്നു.
നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലും ദിവ്യയുടെ പങ്ക് വ്യക്തമാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസമാണ് ദിവ്യ വരുത്തിവെച്ചത്. സംഭവത്തിന് ശേഷവും എ.ഡി.എ മ്മിന് താറടിച്ചുകാണിക്കുകയാണുണ്ടായത്. നന്നായി പ്രവര് ത്തിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയര്‍ത്തിയത്. ഭരണഘടന ഉത്തരവാദിത്വമുള്ള എ.ഡി.എമ്മിനെയാണ് ഭീഷണിപ്പെടുത്തിയത്. ഇത് ആത്മഹത്യ പ്രേരണ തന്നെയാണ്. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന കലക്ടറുടെ മൊഴി സംഭവം ആസൂത്രിതമാണെന്നതിന്റെ തെളിവാണ്. സ്റ്റാഫ് കൗണ്‍സിലിന്റെ പരിപാടിയില്‍ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാന ചാനലുകള്‍ക്ക് എത്തിച്ചു കൊടുത്തതും ആസൂത്രിതമാണ്. വീഡിയോ നവീന്‍ ബാബു സ്ഥലം മാറി പോകുന്നതും സ്വന്തം നാടുമായ പത്തനംതിട്ടയില്‍ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം.
അഴിമതിക്കെതിരെ സന്ദേശം നല്‍കാനാണ് യാത്രയയപ്പ് യോഗത്തില്‍ എത്തി പരസ്യ പ്രതികരണം നടത്തിയതെന്ന ദിവ്യയുടെ പ്രതികരണം അവ വിശ്വസനിയമാണ്. അഴിമതി നടന്നെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലാണ്. കലക്ടര്‍ക്ക് ഉള്‍പ്പെടെ ദിവ്യ പരാതി നല്‍കണമായിരുന്നു. എക് സിക്യൂട്ടീവ് മജിസ്ട്രേറ്റായ എ.ഡി.എമ്മിനോട് സ്ഥലം സന്ദര്‍ശിക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എങ്ങനെയാണ് നിര്‍ദേശിക്കുന്നത്. പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണ്. ഇതിലെ ദിവ്യയുടെ ബന്ധവും അന്വേഷിക്കണം. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയില്‍ വരുന്നതല്ല. പിന്നെ എങ്ങിനെ ദിവ്യ ഇടപെട്ടു! നിയമവിരുദ്ധമായി അനുമതി നല്‍കാത്തതാണ് എ.ഡി.എമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാന്‍ കാരണം. പി.പി ദിവ്യ എന്ന പൊതുപ്രവര്‍ത്തകയുടെ ശരീരഭാഷ, വാക്കുകള്‍, അനൊചിത്യ പ്രതികരണങ്ങള്‍ എന്നിവ പ്രത്യക്ഷ്യത്തില്‍ തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാലിത് ഒരു വ്യക്തിയുടെ അഹന്തയും പകയും പ്രതികാരനടപടികളും മാത്രമായി വിലയിരുത്തിയാല്‍ പോര, അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും അഹങ്കാരവും കൂടിയാണത്. ദിവ്യ എന്ന രാഷ്ട്രിയ പ്രവര്‍ത്തക സ്ഥാനമാനങ്ങള്‍ രാജിവെച്ചാലും നിയമനടപടികള്‍ നേരിടേണ്ടി വന്നാലും തീരില്ല യഥാര്‍ത്ഥ പ്രശ്നങ്ങള്‍. എ.ഡി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി, അത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത വേദിയും സമയവും അവരുടെ മുന്നില്‍ ഉണ്ടായിരുന്ന നിയമപര ഭരണപരവുമായ മറ്റു വഴികള്‍, അത് ഉന്നയിക്കാന്‍ ഇടയാക്കിയ നിക്ഷിപ്ത താല്പര്യങ്ങളൊക്കെ വീണ്ടും വീണ്ടും പരിശോധിക്കപ്പെടേണ്ടതുണ്ട്. ദിവ്യമാര്‍ക്ക് കിട്ടുന്ന അന്ധമായ പൊതു സ്വീകാര്യതയും പാര്‍ട്ടി സംരക്ഷണവും മുന്നും പിന്നും നോക്കാതെ ആരുടെ നേരെയും എന്തും ചെയ്യാന്‍ പ്രേരണ നല്കുന്ന സാഹചര്യവും പരിശോധിക്കപ്പെടണം. നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തിന് ദിശയും ചൈതന്യവും നല്‍കേണ്ട മൂല്യത്തിന് ആശയപരമായും പ്രായോഗികമായും പ്രസക്തി നഷ്ടപ്പെട്ടുകൂടാ.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
kerala
മുസ്ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി
കെ. സൈനുല്‍ ആബിദീന്‍ സഫാരി
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.
‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.
പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.
അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്.
പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.
ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില് (ദുബായ്), സുബൈര്‍ (ബഹ്റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന് നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.
kerala
ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍
ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

