Connect with us

Video Stories

രാജ്യത്തോട് പ്രധാനമന്ത്രി തെറ്റ് ഏറ്റുപറയണം

Published

on

‘വിദേശ ബാങ്കുകളിലാണ് പ്രധാനമായും കള്ളപ്പണം സൂക്ഷിക്കപ്പെടുന്നതെന്നാണ് കരുതപ്പെടുന്നത്. സ്വിസ്ബാങ്കില്‍ ലോകത്ത് ഏറ്റവും കള്ളപ്പണമുള്ളത് ഇന്ത്യക്കാണെന്നാണ് പറയുന്നത്. രാജ്യത്തെ വന്‍കിടക്കാരും കുത്തകകളും അനധികൃതമായി ധനം സമ്പാദിക്കുന്നവരുമാണ് നികുതിവെട്ടിപ്പിനായി അനധികൃത പണം വിദേശ ബാങ്കുകളില്‍ സൂക്ഷിക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രം നിരോധിച്ചതുകൊണ്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ബുദ്ധിമുട്ടിക്കുകയല്ലാതെ കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ധരിക്കുന്നത് മൗഢ്യമാവും.’ 2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ടുനിരോധനത്തിന്റെ പിറ്റേന്ന് ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ വരികളാണ് മേലുദ്ധരിച്ചത്. അതിനുശേഷം ഒരുവര്‍ഷവും ഒന്‍പതുമാസവും പിന്നിട്ടിരിക്കുന്നു. ആഗസ്റ്റ് 29നാണ് രാജ്യത്തെ റിസര്‍വ്ബാങ്ക് തങ്ങളുടെ പക്കലേക്ക് തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. നിരോധിച്ച 500, ആയിരം രൂപയുടെ നോട്ടുകളുടെ തുകയായ 15.44 ലക്ഷം കോടി രൂപയില്‍ 99.3 ശതമാനവും -അതായത് 15.31 ലക്ഷം കോടിയുടെ നോട്ടുകള്‍ -തിരിച്ചെത്തിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് റിസര്‍വ് ബാങ്കിന്റെ 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്. സര്‍ക്കാര്‍ പ്രതീക്ഷിച്ച പത്തുലക്ഷം കോടിക്ക് എത്രയോ മുകളിലാണിത്. വെറും 0.7 ശതമാനം അതായത് 10,720 കോടി രൂപ മാത്രമാണ് തിരിച്ചെത്താതിരുന്നത്. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വന്ന ചെലവ് 12000 കോടി രൂപയും. നോട്ടുനിരോധനം മണ്ടത്തരമായെന്നതിന് ഇതില്‍പരം തെളിവുവേണ്ടതില്ല. ചരക്കുസേവനനികുതിയും കൂടിയായതോടെ രാജ്യം നേരിട്ട ഈ കെടുതിക്ക് വേണ്ടിവന്ന ജീവനും മനുഷ്യാധ്വാനവും സാമ്പത്തികനഷ്ടവും ഇനിയാര് നികത്തും?
രാജ്യത്ത് പ്രചാരത്തിലിരുന്ന കറന്‍സിയുടെ 86 ശതമാനമാണ് ഒറ്റയടിക്ക് പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ കറന്‍സിയില്‍ നല്ലൊരു ഭാഗം കള്ളപ്പണമായി കുമിഞ്ഞുകൂടിയിരിക്കുകയാണെന്നും ആയവ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനും അതുവഴി തീവ്രവാദികളുടെ ധനസ്രോതസ്സ് തടയാനും അഴിമതി തുടച്ചുനീക്കുന്നതിനും ഡിജിറ്റല്‍ വിനിമയം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നോട്ടുനിരോധന നടപടിയെന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടായിരുന്നു. റിസര്‍വ്ബാങ്കിനെയോ സ്വന്തം ധനകാര്യമന്ത്രിയെപോലുമോ വിശ്വാസത്തിലെടുക്കാതെ പ്രധാനമന്ത്രി നടത്തിയ ദേശത്തോടുള്ള പ്രഖ്യാപനം കേട്ട് ജനം ഞെട്ടിത്തരിച്ചു. ഒരു ദിവസത്തെയെങ്കിലും ഇടവേളയില്ലാതെയാണ് മുതിര്‍ന്ന മൂല്യങ്ങളുടെ നോട്ടുകള്‍ നിരോധിച്ചതായി മോദി പ്രഖ്യാപിച്ചത്. പ്രസ്തുത നോട്ടുകള്‍ കയ്യിലുള്ളവര്‍ ഉടന്‍തന്നെ, ഡിസംബര്‍ മുപ്പതിനകം, പൊതുമേഖലാ സ്വകാര്യബാങ്കുകളില്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ തിരികെ വാങ്ങണമെന്നായിരുന്നു അറിയിപ്പ്. നാട്ടുകാരെല്ലാം നോട്ടുകള്‍ മാറ്റാനായി അര്‍ധരാത്രി മുതല്‍ നെട്ടോട്ടമോടി. ചെന്നിടത്തെല്ലാം വന്‍ക്യൂവും ബാങ്ക് ജീവനക്കാരുടെ കുറവും പുതിയ നോട്ടുകള്‍ അച്ചടിച്ചായിട്ടില്ലെന്ന മറുപടിയുമാണ് കേട്ടത്. ഇതോടെ ജനജീവിതം രാജ്യത്തൊട്ടാകെ നിശ്ചലമായി. ധനകാര്യ- വ്യാവസായിക മേഖലയാകെ സ്തംഭിച്ചു. അറുപതോളം ഉത്തരവുകളാണ് ഒന്നിനു മീതെ ഒന്നായി മോദി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചത്. വരികളില്‍ നിന്ന് പ്രായമേറിയവരും സ്ത്രീകളും യുവാക്കളും പോലും തളര്‍ന്നുവീഴുന്ന ദുസ്ഥിതിയുണ്ടായി. അപ്പോഴെല്ലാം പ്രധാനമന്ത്രി തന്റെ പതിവ് വിദേശയാത്രയിലായിരുന്നു. ലോകത്തെ പ്രമുഖ കറന്‍സികളൊന്നും നേരിടാത്ത അനുഭവമാണ് ഇതുമൂലം രൂപ നേരിട്ടത്. ഇന്ന് രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയിരിക്കുന്നു. അറുപത് രൂപയില്‍ നിന്നത് 70 രൂപയും കടന്നിരിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്ട്രമീമാംസകരും പ്രവചിച്ചതുപോലെ വല്ലാതെ പുറകോട്ടുപോയി. മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത് സംഘടിത കൊള്ള എന്നായിരുന്നു. ഏതോ സംഘ്പരിവാരുകാരന്‍ ഓതിക്കൊടുത്ത സാമ്പത്തിക പരിഷ്‌കാര നടപടിയാണ് നോട്ടുനിരോധനത്തിന് കാരണമായതെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന തരത്തിലായിരിക്കുന്നു ഇപ്പോഴത്തെ റിസര്‍വ്ബാങ്കിന്റെ കണക്കുകള്‍.
പ്രധാനമന്ത്രിയെ തിരുത്താന്‍ ശ്രമിച്ച സാമ്പത്തിക വിദഗ്ധര്‍ക്കുനേരെയും എം.ടിയെപോലുള്ള സാഹിത്യകാരന്മാര്‍ക്കുനേരെയും കുരച്ചുചാടിയവര്‍ക്ക് ഇന്ന് മിണ്ടാട്ടം മുട്ടിയിരിക്കുന്നു. പുതിയ നോട്ടുകള്‍ അച്ചടിക്കാനായി വേണ്ടിവന്ന തുകയുടെ അത്രപോലും കള്ളപ്പണം പിടിക്കാനായില്ലെന്നത് നമ്മുടെ സര്‍ക്കാരിനെക്കുറിച്ചുള്ള ധാരണ ശരിവെക്കുന്നതായിരിക്കുന്നു. മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടിയുടെ കള്ളപ്പണം-അതായത് മുപ്പതു ശതമാനത്തോളം തുക- ഇല്ലാതാക്കാന്‍ നടപടിമൂലം കഴിയുമെന്ന് വാദിച്ചിരുന്നവര്‍ക്കുമുന്നിലേക്ക് റിസര്‍വ് ബാങ്കിന്റെ കണക്ക് പല്ലിളിച്ചുകാട്ടുകയാണ്. സര്‍ക്കാരിന്റെ സ്വന്തം മുഖത്തേക്കുതന്നെയുള്ള തുപ്പലാണിത്. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്ന പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. രഘുറാം രാജനെ തന്നിഷ്ടക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ച് പറഞ്ഞുവിട്ടശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ അതിസാഹസത്തിന് മുതിര്‍ന്നത്. ഇന്നിതാ രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച തകര്‍ന്നിരിക്കുന്നു. 6.9 ശതമാനത്തിലുണ്ടായിരുന്ന ജി.ഡി.പി 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കോടിക്കണക്കിന് രൂപയുടെ ഉത്പാദനം നിലച്ചു. ചെറുകിട-ഇടത്തരം മേഖലയില്‍ മാത്രം 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
നോട്ടു നിരോധനത്തിന്റെ ഗുണം ലഭിച്ചത് മോദിയുടെയും ബി.ജെ.പിയുടെയും അടുത്തവര്‍ക്കാണെന്നതിന് തെളിവാണ് അമിത്ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണബാങ്ക് മാറ്റിനല്‍കിയ 745.59 കോടി രൂപയുടെ കള്ളപ്പണം. സഹകരണ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ നോട്ടു മാറ്റമാണിത്. കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയും പൊതുമേഖലാബാങ്കുകളെയാകെ നിര്‍ജീവമാക്കിയും കുത്തകകള്‍ക്ക് തോന്നിയപോലെ സമ്പദ്‌രംഗം തുറന്നുകൊടുത്തുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വെറും 12 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 1,7500 കോടിയാണ്. ഇത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ധനസമാഹരണത്തിനാണെന്ന് സുവ്യക്തം. ലക്ഷം കോടിയുടെ കള്ളപ്പണം സ്വിസ്ബാങ്കിലും മറ്റുമായി ഉണ്ടെന്നും അവ പിടിച്ചെടുത്ത് പൗരന്മാരുടെ എക്കൗണ്ടുകളിലേക്ക് 15 ലക്ഷംരൂപ വീതം നിക്ഷേപിക്കാമെന്നും വാഗ്ദാനംനല്‍കിയ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നില്‍ നവംബര്‍ എട്ടിന് രാത്രി വന്നുനിന്ന ചങ്കൂറ്റത്തോടെ തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് വേണമെന്നും പറയാന്‍ ധൈര്യമുണ്ടോ. വെയിലത്ത് വരിയില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ടും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും വിള നഷ്ടവും മൂലം രാജ്യത്തെ നൂറ്റിമുപ്പതു കോടി ജനത നേരിട്ട കൊടിയ കഷ്ടനഷ്ടങ്ങള്‍ക്ക് ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹം നേരിട്ടാണ് നോട്ടുനിരോധനനടപടി പ്രഖ്യാപിച്ചതും അതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് വാദിച്ചിരുന്നതും. ജനതയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നവനാണ് യഥാര്‍ഥ ഭരണാധികാരി; അത് വര്‍ധിപ്പിക്കുന്നവനല്ല. സാമ്പത്തിക-രാഷ്ട്രീയ പൊറാട്ടു നാടകത്തിനുള്ളതല്ല മഹത്തുക്കളായ പൂര്‍വസൂരികള്‍ നമുക്ക് കൈവെള്ളയില്‍ വെച്ചുതന്ന ഇന്ത്യ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending