ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.
അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.
ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.