X
    Categories: Video Stories

കെ.എ.എസ് സംവരണം: മുസ്ലിംലീഗ് എന്ത് ചെയ്തു?

നസീർ മണ്ണഞ്ചേരി

കേരളത്തിലെ ഇടത് സർക്കാരിന്റെ മറ്റൊരു പിന്നോക്ക ന്യുനപക്ഷ വിരുദ്ധ നീക്കവും പൊളിഞ്ഞിരിക്കുന്നു. പതിവുപോലെ സർക്കാരിന്റെ പിന്മാറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും രംഗത്ത് വന്നുകഴിഞ്ഞിരിക്കുന്നു. ഇതിനിടെ ചിലർ ലീഗ് എന്ത് ചെയ്തു എന്ന ചോദ്യവും ഉയർത്തുന്നു.

2017നവംബർ 24നാണ് സവർണ ലോബിക്ക് വഴങ്ങി കൊണ്ടുള്ള ഇടതു സർക്കാറിന്റെ സംവരണ അട്ടിമറി ചന്ദ്രിക പുറത്തു കൊണ്ടുവരുന്നത്. (ഫിർദൗസ് കായൽപുറം റിപ്പോർട്ട് ചെയ്ത ഒന്നാം പേജിലെ ലീഡ് വാർത്ത)

ഇതിനു ശേഷം ശക്തമായി രംഗത്ത് വന്ന മുസ്ലിം ലീഗും കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളും മറ്റു പിന്നോക്ക സംഘടനകളും സർക്കാർ ഇതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു.

കേരള നിയമസഭയിൽ കെ.എ.എസ്‌ വിഷയം അവതരിപ്പിക്കാൻ മുസ്ലിം ലീഗ് ചുതലപ്പെടുത്തിയത് സാക്ഷാൽ ടി.എ അഹമ്മദ് കബീർ സാഹിബിനെ ആയിരുന്നു എന്നത് വിഷയത്തിന് നൽകിയ പ്രാധാന്യം എത്രയെന്ന് മനസ്സിക്കാൻ കഴിയും. കബീർ സാഹിബിന്റെ നിയമസഭ പ്രസംഗം വലിയ ചർച്ചയാവുകയും ചെയ്തതാണ്. പിന്നീട് കബീർ സാഹിബിന്റെയും കോൺഗ്രസിലെ എ.പി അനികുമാറിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട എം.എല്‍.എ സംഘം കെ.എ.എസ്‌ ലെ അപകടങ്ങൾ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിവാദ ഘട്ടങ്ങളിൽ കബീർ സാഹിബ് വിഷയം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു.

പ്രശ്നത്തിന്റെ ഗൗരവം ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ്, എം.എസ്.എസ്‌ തുടങ്ങിയ സംഘടനകൾ പങ്കെടുത്ത യോഗം സര്ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരിൽ കാണാനും തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മത നേതാക്കൾ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തു.

2018ജനുവരി 29, 30തീയതികളിലായി 24 മണിക്കൂർ സംവരണ സമരം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി.
ഫെബ്രുവരി 9ന് സംസ്ഥാന വ്യാപകമായി നിശാ സമരങ്ങളും സംഘടിപ്പിച്ചു.

വിഷയത്തിലെ അപകടം അടുത്ത തലമുറക്ക് പകർന്നു നൽകുന്നതിനായി എം.എസ്.എഫ്‌ സെക്രട്ടറിയേറ്റിനു മുന്നിൽ ഇതിനിടയിൽ ധർണ സംഘടിപ്പിച്ചു.

കെ.എ.എസ്‌ ലെ സംവരണ അട്ടിമറിയുടെ അനന്തരഫലങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ എം.എസ്.എഫ്‌ നടത്തിയ സമരത്തിനു കഴിഞ്ഞു.

പിന്നീട് കണ്ടത് കേരളത്തിലെ മുസ്ലിം പിന്നോക്ക ജനവിഭാഗങ്ങളുടെ ഐക്യ നിരയെ അണിനിരത്തി കഴിഞ്ഞ ആഴ്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണയായിരുന്നു. വനിതാ മതിലിന്റെ സംഘടകനായിരുന്ന കെ.പി.എം.എസ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ധീവരസഭ സംസ്ഥാന പ്രസിഡന്റ് വി ദിനകരൻ, മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധി, ദളിത് ഫെഡറേഷൻ നേതാവ്, ലത്തീൻ ക്രിസ്ത്യൻ സഭ ജനറൽ സെക്രട്ടറി ഫാ. യൂജിൻ പെരേര, മെക്ക ഉൾപ്പെടെ ഉള്ള സംഘടന നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തി.

കേരളത്തിലെ മുഴുവൻ സംവരണീയ സമുദായങ്ങളും മുസ്ലിം ലീഗിന്റെ പിന്നിൽ ഉറച്ചു നിന്നു എന്നതാണ് മുസ്ലിം ലീഗിന്റെ പോരാട്ടങ്ങൾക്കുള്ള അംഗീകാരം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: