Connect with us

More

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറഞ്ഞേ തീരൂ

EDITORIAL

Published

on

കൗതുകകരമായ ഒരു വാഗ്വാദത്തിനാണ് ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചത്. നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മി നിസ്റ്റര്‍’ എന്ന് പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചുവിളിച്ചത് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയതാണ് സംഭവം. ഓരോ തവണയും ഇങ്ങനെ ആവര്‍ത്തിച്ച് വിളിച്ച് മറുപടി പറയണമെന്ന് പറയുന്നത് ശരിയാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്തു സന്ദേശമാണ് ചെന്നിത്തല ഇതിലൂടെ നല്‍കുന്നതെന്നും പിണറായി വിജയന്‍ ചോദിക്കുകയുണ്ടായി. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നത്തലയെ അദ്ദേഹം ഉപദേശിക്കുകയുണ്ടായി. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരി വ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ് സംഭവം. രമേശ് ചെന്നിത്തലയായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒമ്പതുവര്‍ഷം ഭരിച്ചിട്ടും ഒരു തരത്തിലുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുന്നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കെയായിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ സഭയിലെ പെരുമാറ്റം. മുഖ്യമന്ത്രിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസ്സിലാക്കി അക്കാര്യം സംസ്ഥാനത്തിന്റെറെ ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയെ അറിയിക്കുകയാണ് മുന്‍പ്രതിപക്ഷ നേതാവു കൂടിയായ രമേശ് ചെന്നിത്തല ചെയ്തിരിക്കുന്നത്. സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും കാര്യത്തിന്റെ ഗൗരവം ഉള്‍ക്കാന്‍ കഴിയാത്ത വകുപ്പ് മന്ത്രിയെ കാര്യങ്ങള്‍ എണ്ണിയെണ്ണി ബോധ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തെ കൃത്യമായ അഭിസംബോധന ചെയ്യുകയും പേര് തുടര്‍ച്ചയായി പരാമര്‍ശിക്കുകയും ചെയ്യേണ്ടിവരികയെന്നത് സ്വാഭാവി കം മാത്രമാണ്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കും പ്ര യോഗങ്ങള്‍ക്കും സഭ നിരന്തരം സാക്ഷിയാവാറുമുള്ളതാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മിസ്റ്റര്‍ ഓപോ സിഷന്‍ ലീഡര്‍ എന്ന് ഒരു ഭരണപക്ഷ എം.എല്‍.എ അഭിസംബോധന ചെയ്തതും ഇതേ സമ്മേളനത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ആ വിളിയിലൂടെ താന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം കുറ്റബോധത്താല്‍ നീറുന്ന മനസ്സിന്റെ ബഹിസ്ഫുരണമാണ് ഇന്നലെ സഭയില്‍ പ്രകടമായത് എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തിന്റെ ക്രമസമാധാനരംഗം തകര്‍ന്നു തരിപ്പണമായിക്കിടക്കുമ്പോള്‍ അദ്ദേഹം നോക്കുകുത്തിയായി മാറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം സംസ്ഥാനത്ത് അരങ്ങേറിയിട്ടുള്ളത് 63 കൊലപാതകങ്ങളാണെന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നു. ഇതില്‍ 30 എണ്ണവും ലഹരിയുമായ ബന്ധപ്പെട്ടതാണ്. ഇക്കാലയളവില്‍ അറസ്റ്റിലായത് 2854 പേരും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2762 കേസുകളുമാണ്. വെറും പത്തു ദിവസത്തി നുള്ളില്‍ 1.31 കിലോ ഗ്രാം എം.ഡി.എം.എയും 153.56 കി ലോഗ്രാം കഞ്ചാവുമാണ് പിടികൂടപ്പെട്ടിരിക്കുന്നത്. മയക്കു മരുന്നിന്റെയും കഞ്ചാവിന്റെയും ഈറ്റില്ലമായി സംസ്ഥാനം മാറിയിരിക്കുകയാണ്. ലഹരിയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഹബ്ബായി കേരളത്തിലെ പല നഗരങ്ങളും മാറുമ്പോള്‍ മുഴുവന്‍ ജനവിഭാഗങ്ങളും ആശങ്കയുടെ മുള്‍മുനയിലാണ്. കൗമാരക്കാരും യുവാക്കളുമെല്ലാം ലഹരിയുടെ പിന്‍ബലത്തില്‍ നടത്തുന്ന സംഹാര താണ്ഡവത്തിന്റെ ഭയാനകമായ വാര്‍ത്തകള്‍ നാടിനെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കാര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും ആഭ്യന്തര വകുപ്പും അതിന്റെ അമരക്കാരനായ മുഖ്യമന്ത്രിയും സ്വീകരിച്ചുകൊണ്ടിരിക്കുന്നത് നിസംഗമായ സമീപനമാണ്. ലഹരിമാഫിയക്ക് സഹായകരമായ സമീപനമാണ് പലപ്പോഴും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലഹരി ഒഴുക്കാനുള്ള വഴികള്‍ സുഖമമാക്കിക്കൊടുക്കുന്നുവെന്ന് മാത്രമല്ല ലഹരിമാഫിയയുമായുള്ള ഒത്തുകളി പോലും ക്രമസമാധാന പാലകരുടെ പേരില്‍ വ്യാപകമായി ആരോപിക്ക പ്പെട്ടുകൊണ്ടിരിക്കുന്നു. ലഹരിയുമായി പിടിയിലാകുന്നവര്‍ ഭരണക്കാരുമായി ബന്ധപ്പെട്ടവരാണെങ്കില്‍ ഉന്നതങ്ങളിലെ ഇടപെടല്‍വഴി പുല്ലുപോലെ ഇറങ്ങിപ്പോരുകയാണ്. ഇത്തരം കേസുകളില്‍ വാദി പ്രതിയാകുന്ന അവസ്ഥ സംജാതമാകുന്നതോടെ പൊലീസിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മനപൂര്‍വം കണ്ണടക്കേണ്ടി വരുന്നു. ലഹരിക്കെതിരായി സര്‍ക്കാര്‍ രൂപീകരിച്ച എല്ലാ സംവിധാനങ്ങളും നാഥനില്ലാ കളരിയായി മാറിക്കഴിഞ്ഞിരിക്കുകയുമാണ്. എന്നാല്‍ ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് നടത്തുന്നതാകട്ടെ വലിയ രക്ഷാപ്രവര്‍ത്തനവുമാണ്. ഇതേ രക്ഷാപ്രവര്‍ത്തനമാണ് രമേശ് ചെന്നത്തലക്കെതിരെ മുഖ്യമന്ത്രി ഇന്നലെ സഭയില്‍ നടത്തിയിരിക്കുന്നതും. സംസ്ഥാനം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതുകണ്ടില്ലെന്ന് നടിക്കുകയും അതേക്കുറിച്ച് ഓര്‍മപ്പെടുത്തുന്നവരെ വിരട്ടുകയും ചെയ്യുന്ന ഒരു ഭരണ സംവിധാനം നാടിനെ എങ്ങോട്ടാണ് കൊണ്ടെത്തിക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

 

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.

Published

on

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.

Continue Reading

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

Trending