രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എംപിമാർ കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികൾ ഡിജിറ്റൽ സാക്ഷരതാ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരത്തിലുള്ള സങ്കീർണ്ണമായ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴകൾ ചുമത്തപ്പെടാൻ സാധ്യതയുണ്ട് എന്നും കത്തിൽ എംപിമാർ മുന്നറിയിപ്പ് നൽകി. പോർട്ടലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കി, യഥാർത്ഥ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാൻ സമയപരിധി നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.