india

ബാങ്കുകളില്‍ നിന്ന് കോടികള്‍ വെട്ടിച്ച 38 പേര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം വിട്ടു

By Test User

September 14, 2020

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍നിന്നുള്ള പണം തട്ടിച്ച 38 പേര്‍ അഞ്ചു വര്‍ഷത്തിനിടെ രാജ്യം വിട്ടുവെന്ന് കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയില്‍. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണു 2015നും 2019നും ഇടയില്‍ രാജ്യം വിട്ടതെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ഡീന്‍ കുര്യാക്കോസ് എംപിക്കു നല്‍കിയ മറുപടിയില്‍ പറഞ്ഞു.

തട്ടിപ്പു നടത്തി രാജ്യം വിട്ട 20 പേര്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന 14 പേരെ നാടുകടത്തണമെന്ന് അതതു രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് നിയമപ്രകാരം 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.