crime

പത്തുവര്‍ഷത്തിനിടെ 143 പേര്‍ പീഡിപ്പിച്ചു, പലപ്പോഴും കൂട്ടബലാത്സംഗത്തിനിരയായി; പരാതിയുമായി യുവതി

By web desk 1

August 23, 2020

 

ഹൈദരാബാദ്: പത്തു വര്‍ഷത്തിനിടെ സമൂഹത്തിലെ ഉന്നതരടക്കം 143 പേര്‍ ലൈഗികയമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലാണ് 25 വയസുള്ള യുവതി കഴിഞ്ഞ ദിവസം പരാതിയുമായെത്തിയത്.

ഇതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 42 പേജുള്ള എഫ്‌ഐആറില്‍ 41 പേജിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പറ്റിയുള്ള വിവരങ്ങളാണ്. രാഷ്ട്രീയക്കാര്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ നേതാക്കള്‍, ചലച്ചിത്ര മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ട്. ചില വനിതകളും തന്നെ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. 2009 ജൂണിലായിരുന്നു ഹൈദരാബാദ് സ്വദേശിനിയായ ഇവരുടെ വിവാഹം. മൂന്നു മാസത്തിനു ശേഷം ഭര്‍തൃവീട്ടിലെ പലരും ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി.

ഇത് ഒമ്പത് മാസത്തോളം നീണ്ടുനിന്നു. 2010 ഡിസംബറില്‍ വിവാഹ മോചനം നേടി തിരികെ വീട്ടിലെത്തി. പിന്നീട് പഠനം തുടര്‍ന്നു. ബിരുദത്തിനു ശേഷം പെണ്‍കുട്ടി പഠനം അവസാനിപ്പിച്ചു. അതിനിടയില്‍ പല തവണ പീഡിപ്പിക്കപ്പെട്ടു.

ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. പലതവണ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒട്ടേറെ തവണ ഗര്‍ഭഛിദ്രവും നടത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റുകൊണ്ടു പൊള്ളിച്ച പാടുകളുണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ നല്‍കിയ ശേഷം നഗ്നയായി നൃത്തം ചെയ്യിച്ചുവെന്നും പരാതിയില്‍ പറയുന്നു. പീഡനം ചെറുത്തപ്പോഴെല്ലാം ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. ജീവനില്‍ ഭയമുള്ളതുകൊണ്ടായിരുന്നു ഇത്രയും കാലം പരാതി നല്‍കാതിരുന്നത്.

അതിനിടെ ഒരു എന്‍ജിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജീവിക്കാനുള്ള പ്രേരണ നല്‍കിയത് അവരായിരുന്നു. ഒടുവില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതും അങ്ങനെയാണെന്ന് പെണ്‍കുട്ടി പറയുന്നു. ഇവരെ വൈദ്യപരിശോധനക്ക് വിധേയയാക്കി.