india
കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്.
കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം.രാവിലെ പത്തു മണി മുതല്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും.ഉച്ചയോടെ ഫലം പുറത്ത് വന്നേക്കും.എല്ലാ സംസ്ഥാനത്തെയും വോട്ടുകള്‍ ഒരുമിച്ച് വെച്ചാകും എണ്ണുക.കേരളത്തില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തും.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് പൂര്‍ത്തിയായത്. 29 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സജ്ജീകരിച്ച 65 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 96 ശതമാനം പ്രതിനിധികള്‍ വോട്ടു രേഖപ്പെടുത്തി. ആകെയുള്ള 9900 വോട്ടര്‍മാരില്‍ 9500 പേരാണ് വോട്ടു രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി പറഞ്ഞു.
കാലത്ത് 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലു മണിക്ക് സമാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടക – ആന്ധ്രാ അതിര്‍ത്തിയിലെ ബെല്ലാരി സങ്കനക്കല്ലിലുള്ള ഭാരത് ജോഡോ യാത്രാ ക്യാമ്പ് സൈറ്റില്‍ സജ്ജീകരിച്ച പ്രത്യേക ബൂത്തിലുമാണ് വോട്ടു രേഖപ്പെടുത്തിയത്.പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബെംഗളൂരുവിലും ശശി തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ടു ചെയ്തത്. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും പി ചിദംബരവും ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു വോട്ടു രേഖപ്പെടുത്തി.
ഭാരത് ജോഡോ യാത്രികര്‍ക്ക് താമസിക്കാന്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്നറുകളില്‍ ഒന്നിലാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയെക്കൂടാതെ 40ഓളം പേര് വെറെയും ഇവിടെ വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഓരോ മണിക്കൂറിലും എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് പോളിങ് നില പുറത്തുവിട്ടിരുന്നു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ സംഘര്‍ഷങ്ങളോ ഉടലെടുത്തതായി വിവരമില്ലെന്ന് മിസ്ത്രി കൂട്ടിച്ചേര്‍ത്തു. സുതാര്യമായും നിഷ്പക്ഷമായുമാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനു പിന്നാലെ രണ്ടു സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു രംഗത്തെത്തി. പാര്‍ട്ടി കേന്ദ്രങ്ങള്‍ അനായാസ വിജയം പ്രവചിക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, വിജയം അനായാസമാണോ അല്ലയോ എന്ന് 19നല്ലേ അറിയൂ എന്നായിരുന്നു ഖാര്‍ഗേയുടെ മറുപടി. ഈ ഘട്ടത്തില്‍ താന്‍ അങ്ങനെ എന്തെങ്കിലും പറയുന്നത് വലിയ ഈഗോയായി കണക്കാക്കില്ലേയെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു തിരുവനന്തപുരത്ത് ശശി തരൂരിന്റേയും പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി അതിന്റെ പ്രവര്‍ത്തകരുടെ കൈകളിലാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഈ ദിവസത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോടുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

