columns
സ്വത്വരാഷ്ട്രീയ വിജയത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്- പി.എം.എ സമീര്‍
ജനാധിപത്യ സമൂഹങ്ങളിലെ വിവേചനങ്ങളില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം രൂപപ്പെടുന്നത്. അഥവാ ജനാധിപത്യത്തിന്റെ സ്വയം വിമര്‍ശനമാണ് സ്വത്വരാഷ്ട്രീയമുയര്ത്തിയത്. നാനാസ്വത്വങ്ങളുടെ സങ്കരസ്ഥാനമായ ഇന്ത്യയെ സംബന്ധിച്ച് ഈ രാഷ്ട്രീയ സംഘാടനം ജനാധിപത്യത്തെ കൂടുതല്‍ കരുത്താര്ജിപ്പിക്കുകയാണ് ചെയ്യുക.
പി.എം.എ സമീര്‍
സ്വത്വരാഷ്ട്രീയത്തെ ആശയത്തിലും പ്രയോഗത്തിലും വിജയിപ്പിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ ഏഴരപ്പതിറ്റാണ്ടിന്റെ തിളക്കമാര്‍ന്ന ചരിത്രത്തിലേക്ക് ചുവടുവെക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം സ്വത്വരാഷ്ട്രീയ സംഘാടനത്തിന്റെ വെല്ലുവിളി നിര്‍വഹിച്ച ഖാഇദേമില്ലത്തും സീതിസാഹിബും ഉള്‍പ്പെടെയുള്ള ധിഷണാശാലികള്‍ക്ക് തെറ്റിയില്ലെന്നും ആ രാഷ്ട്രീയപ്രയോഗത്തിന്റെ കരുത്ത് ചെറുതല്ലെന്നും നിസ്സംശയം ബോധ്യപ്പെടുന്നതാണ് ഈ മുന്നേറ്റം. ആശയതെളിമയും പ്രായോഗിക ചാതുരിയും മുക്കാല്‍ നൂറ്റാണ്ടിന്റെ അതിജീവനത്തിന് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രീയ വിജയം കൈവരിച്ച മുസ്്ലിംലീഗിന്റെ മുന്നേറ്റത്തെ ചരിത്ര നിരപേക്ഷമായി വിലയിരുത്താനാവില്ല. കേരളീയ മുസ്്ലിം ജീവിതവും സാംസ്കാരിക പൈതൃകവും നല്കിയ ആശയ ബലം തന്നെയാണ് ആ രാഷ്ട്രീയത്തിന്റെ ഉള്‍കരുത്ത്. സാമൂതിരിയുടെ വിശ്വസ്തരായ പറങ്കികളെ തുരത്താന്‍ നാടിനുവേണ്ടി ജീവരക്തം ചിന്തിയ മുസ്്ലിംകള്‍, പിന്‍ഗാമികള്‍ക്ക് എക്കാലത്തേക്കുമുള്ള രാഷ്ട്രീയ പ്രതീകങ്ങളാണ്. ജനസംഖ്യയില്‍ പത്തു ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴും സാമൂതിരിയുടെ സൈന്യത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. സ്വത്വം മുറുകെ പിടിക്കുമ്പോഴും തദടിസ്ഥാനത്തിലുള്ള സ്വരാഷ്ട്രസ്ഥാപനം അവരുടെ ലക്ഷ്യമായിരുന്നില്ല. ദേശത്തിനുവേണ്ടി ജീവഭയമില്ലാതെ പോരാടുന്ന വിശ്വസ്തരായിരുന്നു അവര്‍. മതജീവിതവും അടയാളങ്ങളും കൈവെടിയാതെതന്നെ ഇടകലര്‍ന്നും പങ്കുവെച്ചും ജീവിച്ച മുസ്ലിംകള്ക്ക് സാമൂതിരി പള്ളികളും മദ്രസകളും നിര്‍മിച്ചു നല്കി . ‘…മുസ്ലിംകള്ക്ക് ഹിന്ദുക്കള്‍ക്കിടയില്‍ വലിയ ആദരവും മതിപ്പുമാണുള്ളത്. രാജ്യത്തിന്റെ നിര്‍മാണവും പുരോഗതിയും പ്രധാനമായും മുസ്ലിംകളിലൂടെയാണ് നടക്കുന്നതെന്നതാണ് ഇതിനൊരു പ്രധാനകാരണം. മുസ്ലിംകള്ക്ക് ജുമുഅയും പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളും നടത്താന്‍ ഹിന്ദുക്കള്‍ സൗകര്യം ചെയ്തു കൊടുക്കുന്നു. ഖാസിമാര്‍ക്കും ബാങ്കു വിളിക്കുന്നവര്‍ക്കും സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്.. (തുഹ്ഫത്തുല്‍ മുജാഹിദീന്‍ പേജ്: 70, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം)’.
മുന്നണി ബന്ധങ്ങളിലേക്ക് വികസിച്ച മുസ്ലിംലീഗിന്റ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഊര്ജസ്ഥാനമായി നില്‍ക്കുന്നത് ഈ ചരിത്ര പൈതൃകങ്ങളാണ്. കേരളത്തിനുപുറത്തെ മുസ്ലിം ജീവിതത്തിന് ഇല്ലാതെ പോയതും ഈ സാംസ്കാരിക മൂലധനമാണ്. 1921 ലെ മലബാര്‍സമരം മുസ്ലിം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകള്‍ക്ക് ഏല്പിച്ച ആഘാതം കനത്തതായിരുന്നു. ഉത്തരേന്ത്യയില്‍ വിഭജനവും മലബാറില്‍ മാപ്പിള സമരവും സൃഷ്ടിച്ച ശൂന്യഭാവി മുസ്ലിംകളെ നിരാശരാക്കിയ കാലത്താണ് പ്രതീക്ഷയുടെ ചക്രവാളത്തിലെ അമ്പിളിക്കീറായി മുസ്്ലിംലീഗ് ഉദിച്ചുപൊങ്ങുന്നത്. ജന്മസിദ്ധമായ മതം, ജാതി, വംശം തുടങ്ങിയ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമായോ ചൂഷണം ചെയ്യപ്പെട്ടോ അരികുവത്കരിക്കപ്പെട്ടോ പീഡിതരായി ജീവിക്കുന്നവര്‍ക്ക് ജനാധിപത്യത്തിലൂന്നിയ രാഷ്ട്രീയ സംഘാടനമാണ് പരിഹാരമെന്ന് മുസ്ലിം ലീഗ് വിശ്വസിച്ചു. സ്വത്വമണ്ഡലത്തിന് പുറത്തുനിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും ഈ ദുരവസ്ഥയെ പരിഹരിക്കാനോ പ്രതിനിധാനം ചെയ്യാനോ സാധിക്കില്ലെന്ന ചരിത്രാനുഭവത്തെ മുന്‍നിര്‍ത്തിയാണ് ഈ തിരിച്ചറിവില്‍ എത്തിച്ചേരുന്നത്. ന്യൂനപക്ഷമെന്ന നിലയില്‍ പുറത്തുനിന്നുള്ള രക്ഷാകര്‍തൃത്വ (മഴലിര്യ) സമീപനങ്ങളും സഹാനുഭൂതിയും ഏറ്റുവാങ്ങി ജീവിക്കേണ്ടിവരുന്ന ഉത്തരേന്ത്യന്‍ മുസ്ലിംകള് ഇത് ശരിവെക്കുന്നു. കേരത്തിലെ മുസ്ലിംകളേക്കാള് ഗണ്യമായ ആള്‍ബലമുള്ള യു.പിയിലെ മുസ്ലിംകള് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളായിമാറി അദൃശ്യവത്കരിക്കപ്പെട്ടതെങ്ങനെയെന്ന് പരിശോധിച്ചാല്‍ ഇത് മനസിലാവും. ജനാധിപത്യ സമൂഹങ്ങളിലെ വിവേചനങ്ങളില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം രൂപപ്പെടുന്നത്. അഥവാ ജനാധിപത്യത്തിന്റെ സ്വയം വിമര്‍ശനമാണ് സ്വത്വരാഷ്ട്രീയമുയര്ത്തിയത്. നാനാസ്വത്വങ്ങളുടെ സങ്കരസ്ഥാനമായ ഇന്ത്യയെ സംബന്ധിച്ച് ഈ രാഷ്ട്രീയ സംഘാടനം ജനാധിപത്യത്തെ കൂടുതല്‍ കരുത്താര്ജിപ്പിക്കുകയാണ് ചെയ്യുക.
ഭരണഘടനയുടെ 21-ാം അനുച്ഛേദം മുതല്‍ 30 വരെയുള്ള ഖണ്ഡങ്ങളില്‍ ഇതര സ്വത്വന്യൂനപക്ഷങ്ങളുടെ സാമുദായിക ഉന്നമനം ഭരണഘടനാപരമായ കര്‍ത്തവ്യമായി പ്രതിപാദിച്ചിരിക്കുന്നത് കാണാം. സാമുദായികതയും വര്‍ഗീയതയും രണ്ടായി മനസ്സിലാക്കാന്‍ ഈ ഭരണഘടനാതത്വങ്ങള്‍ ധാരാളമാണ്. ഭരണഘടന അനുവദിച്ചുനല്‍കുന്ന സാമുദായിക (രീാാൗിശമേൃശമി) രാഷ്ട്രീയമാണ് മുസ്ലിം ലീഗ് പ്രായോഗവത്കരിച്ചത്. മതനിരപേക്ഷതയും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉള്ളടക്കമായുള്ള സ്വത്വരാഷ്ട്രീയ രൂപമായ മുസ്്ലിംലീഗ്, ഒരു പൗരസഞ്ചയം എന്ന നിലക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് അവകാശത്തെ (ലഹലരീേൃമഹ ുീംലൃ) സാമുദായിക നന്മക്ക് ഉതകും വിധം രാഷ്ട്രീയ ഉപാധിയാക്കി പരിവര്‍ത്തിപ്പിച്ചു. അതേസമയം ഇതര സ്വത്വങ്ങളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സ്വത്വവാദ സമീപനങ്ങളെയും ആശയങ്ങളേയും ലീഗ് നിരാകരിച്ചു. ലീഗിന്റെ മുക്കാല്‍ നൂറ്റാണ്ടു നീണ്ടുനില്‍ക്കുന്ന ചരിത്രത്തില്‍ അത്തരം സന്ദര്‍ഭങ്ങളോടും ആശയങ്ങളോടും കടുത്ത എതിര്‍പ്പ് നിലനിര്‍ത്തിയാണ് സാമുദായിക രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയത്. സമുദായ മുന്നേറ്റമെന്ന അജണ്ടയോടൊപ്പം മനുഷ്യസമൂഹത്തിന്റെ പൊതുവായ ഐക്യവും മുന്നേറ്റവും പരമപ്രധാനമാണ്.
സാമുദായികരാഷ്ട്രീയം വര്‍ഗീയമാണെന്ന് ആരോപിക്കുന്ന ഇടതുപക്ഷം, ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ സമൂഹങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഉന്നമനത്തിന് വര്‍ഗരാഷ്ട്രീയമാണ് പരിഹാരമായി നിര്‍ദേശിക്കുന്നത്. ഈ വാദം സൈദ്ധാതികമായി തന്നെ തെറ്റാണെന്ന് കാണാനാവും. മൂലധനത്തെ കേന്ദ്രമാക്കിയുള്ള യാന്ത്രിക ദ്വന്ദ്വകല്പനയുടെ പരിസരത്തിലേക്ക് എല്ലാ ചൂഷണങ്ങളെയും അസമത്വങ്ങളെയും അനീതികളെയും ചുരുക്കുവാന്‍ ശ്രമിക്കുന്നത് പൊള്ളയാണെന്നതിന് ചരിത്രം സാക്ഷിനില്ക്കുന്നു. അംബേദ്കറെ പോലുള്ള ധിഷണാശാലികള്‍ ഇത് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തിരിച്ചറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. മുസ്്ലിം എന്ന പേരില്‍ സംഘടിക്കുന്നതില്‍ വര്‍ഗീയത ആരോപിക്കുന്നവരുടെ രാഷ്ട്രീയ ബോധം പരിതാപകരമാണ്. പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെയോ സ്വത്വത്തിന്റേയോ പേരില്‍ സംഘാടനം നടത്തുന്നവരൊക്കെയും വര്‍ഗീയവാദികളും വിഘടനവാദികളുമാണെങ്കില് ദ്രാവിഡ മുന്നേറ്റങ്ങളും ദലിത് മൂവ്മെന്റുകളും അങ്ങിനെയൊരു വിശേഷണത്തില്‍ ഉള്‍പ്പെടണമല്ലോ. പേരിലാണ് വര്‍ഗീയതയെങ്കില്‍ ആര്.എസ്.എസെന്ന പേര് വര്‍ഗീയതയെ ദ്യോതിപ്പിക്കുന്നുണ്ടോ? വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും നിര്‍ഗുണമായ പേര് സ്വീകരിക്കുകയും ചെയ്യുന്നതിലാണോ കാര്യം. ഒരു സംഘത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കമാണ് പ്രധാനം. 75 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമായി നിലനില്‍ക്കുന്ന മുസ്്ലിംലീഗിന്റെ പ്രത്യയശാസ്ത്ര പ്രയോഗങ്ങളില്‍ എവിടെയും വെറുപ്പിന്റെയോ കൊലവിളിയുടെയോ ഇതര സമുദായവിദ്വേഷത്തിന്റേയോ ഒരേടുമില്ല. അങ്ങനെയൊന്ന് ആരോപിക്കാനുമാവില്ല. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂട ചെയ്തികളോടുള്ള പ്രതികരണമെന്ന നിലയില്‍ രൂപപ്പെട്ട സ്വത്വപ്രസ്ഥാനമാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. മുസോളിനിക്ക് ശേഷം ഇറ്റലിയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഖ്യകക്ഷികളായി ഉണ്ടായിരുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടികളുമാണ്. യൂറോപ്പില്‍ സൈദ്ധാന്തികമായി ശരിയാവുന്ന ഒരു കാര്യം ഇന്ത്യയില്‍ സൈദ്ധാന്തികമായി തെറ്റെന്ന് സമര്‍ത്ഥിക്കുന്നതിലെ പരിഹാസ്യത സൂചിപ്പിക്കാന്‍ പറഞ്ഞെന്നു മാത്രം.
ഭൂരിപക്ഷ വര്‍ഗീയതക്ക് കാരണം ന്യൂനപക്ഷ രാഷ്ട്രീയ ഉദയമാണെന്ന വാദവും ചരിത്രപരമായി നിലനില്‍ക്കില്ല. ഹിന്ദുത്വ വര്‍ഗീയ സംഘാടനം ലീഗ് രൂപീകരണത്തിന് മുമ്പുതന്നെ ഇന്ത്യയില്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ലോകത്ത് ഫാസിസം വളര്‍ന്നത് അവിടങ്ങളിലെ ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകളുടെ ബദലായല്ലല്ലോ. മുസ്്ലിംലീഗിന് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ ഫാസിസ്റ്റുകള്‍ ചുവടുറപ്പിക്കാന്‍ പ്രയാസപ്പെടുന്ന രാഷ്ട്രീയയാഥാര്‍ഥ്യം കാണാതെ പോകരുത്. കേരളത്തില്‍ മുന്നണി ബന്ധങ്ങളിലൂടെ സ്ഥാപിച്ചെടുത്ത മതാതീതമായ ഒരു പൊതുമണ്ഡലം മുസ്്ലിംലീഗിന്റെ കൂടി സംഭാവനയാണ്. എന്തൊക്കെ പഴി പറഞ്ഞാലും നാളിതുവരെ നാടിന്റെ മതനിരപേക്ഷതക്കും സൗഹാര്‍ദ്ദത്തിനും കാവല്നില്ക്കുന്ന പണ്ഡിതന്മാരും നേതാക്കളും അനുയായികളും വര്‍ഗീയവാദികളെന്ന വിളിപ്പേരിന് അര്‍ഹരല്ലെന്ന് വിമര്‍ശകര്‍ പോലും പറയും. സാമൂഹിക സൗഹാര്‍ദ്ദമാണ് സമുദായത്തിന്റെ ക്രിയാത്മക വളര്‍ച്ചക്ക് അനിവാര്യമെന്ന തിരിച്ചറിവിന്റെ പേരുകൂടിയാണ് മുസ്ലിംലീഗ്. 1947 ഡിസംബര്‍ 25ന് പാകിസ്താനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രാധാനമന്ത്രി ലിയാഖത്തലിഖാനോട് ഖാഇദേമില്ലത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘..ഇവിടുത്തെ ഹിന്ദുന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും അവരോട് ഏറ്റവും നല്ലനിലയില്‍ പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് അടിവരയിടുന്നു’. ഈ വാക്കുകള്‍ക്ക് ആധാരമാവുന്നത് മുസ്്ലിം മതജീവിതത്തിന്റെയും സംസ്കാരത്തിന്റെയും മൗലികതയായ ആദമിന്റെ മക്കള്‍ അന്യരല്ലെന്ന ബോധമാണ്. ഇതുതന്നെയാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെയും അടിയാധാരം.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india16 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF17 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala15 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india15 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala13 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala11 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

