Culture

പുരോഗമനവാദികളെ ഉന്നംവെക്കുന്നത് അപകടകരം: സംഘപരിവാറിനോട് ബോംബെ ഹൈക്കോടതി

By chandrika

October 13, 2017

മുംബൈ: പുരോഗമന ചിന്താഗതി കാത്തു സൂക്ഷിക്കുന്നവരെ കൊലപ്പെടുത്തുന്ന പുതിയ നീക്കം അത്യന്തം അപകടകരമാണെന്ന് ബോംബെ ഹൈക്കോടതി. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഇത് രാജ്യത്തിന് അപമാനകരമാണ്. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. ഡോ.നരേന്ദ്ര ദബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. ദബോല്‍ക്കറുടെയും പന്‍സാരയുടെയും കൊലപാതക കേസുകള്‍ അന്വേഷിക്കുന്നതിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ഡാഗ്രെ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. സ്വതന്ത്ര ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത രാജ്യത്ത് ഇനിയും കൂടുതല്‍ പേര്‍ ഇരകളാക്കപ്പെടുമോയെന്നും കോടതി ചോദിച്ചു. എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കണമെന്ന ചിന്താഗതിയാണ് നിലനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.