Connect with us

Video Stories

വെളുപ്പിക്കാന്‍ ബാങ്ക് മാനേജര്‍മാരും; ഒരു കോടിക്ക് 25 ലക്ഷം കമ്മീഷന്‍

Published

on

എപി താജുദ്ദീന്‍/കണ്ണൂര്‍

ബാങ്കുകളിലെത്തുന്ന കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കാന്‍ ബാധ്യസ്ഥരായ ബാങ്കുമാനേജര്‍മാരും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം. ചില സ്വകാര്യ, ഷെഡ്യൂള്‍ഡ് ബാങ്കുമാനേജര്‍മാരാണ് കള്ളപ്പണത്തിന് പകരം പുതിയ കറന്‍സി നല്‍കി കള്ളപ്പണക്കാരെ സഹായിക്കുന്നത്. ഒരു കോടിക്ക് 25 ലക്ഷം രൂപയാണ് ഇതിന് കമ്മീഷനായി ഈടാക്കുന്നത്. ഇതില്‍ അഞ്ച് ലക്ഷം സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചു നല്‍കുന്നതായും അറിയുന്നു. 500, 1000 നിരോധിച്ച ദിവസം മുതല്‍ ലക്ഷങ്ങള്‍ വെളുപ്പിച്ചു തുടങ്ങിയ ഇവര്‍ 2000 രൂപ പുറത്തിറങ്ങിയതോടെ അത് കോടികളാക്കി ഉയര്‍ത്തുകയായിരുന്നു. വിജിലന്‍സോ ആദായനികുതി വകുപ്പോ ഇതുവരെ കേരളത്തില്‍ ഈ തട്ടിപ്പ് കണ്ടെത്തിയിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ ചെന്നൈ ബ്രാഞ്ചില്‍ മാത്രമാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടായത്.

പ്രധാനമായും മൂന്നു മാര്‍ഗ്ഗത്തിലൂടെയാണ് മാനേജര്‍മാര്‍ കള്ളപ്പണത്തിന് പകരം പുതിയ കറന്‍സി നല്‍കുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 4500 രൂപയുടെ പഴയനോട്ട് മാറാവുന്ന ദിവസങ്ങളില്‍ 500ഉം 1000 ഉം മാത്രം മാറ്റിവാങ്ങുന്നവരുടെ അപേക്ഷയിലെ സംഖ്യ 4500 ആക്കി തിരുത്തിയായിരുന്നു ഇത്. അന്ന് 4500 മാറ്റിനല്‍കാന്‍ അനുവാദമുണ്ടായിട്ടും പല ബാങ്കുകളും രണ്ടായിരം മുതല്‍ നാലായിരം രൂപ വരെ മാത്രമേ നല്‍കിയിരുന്നുള്ളൂ. ഇങ്ങനെ ഓരോ ഇടപാടിലും കുറവു വരുത്തിയ തുക കള്ളപ്പണക്കാര്‍ക്ക് പഴയ കറന്‍സിക്ക് പകരം പുതിയ കറന്‍സി നല്‍കാന്‍ ഉപയോഗിക്കുകയായിരുന്നു. റിസര്‍വ്വ് ബാങ്ക് ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഒരു ദിവസം മാറ്റിവാങ്ങാവുന്ന പരമാവധി തുക രണ്ടായിരമായി കുറച്ചത്.

വോട്ടര്‍പട്ടികയോ ആധാറോ ഡൗണ്‍ലോഡ് ചെയ്ത് അതിലെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗപ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ വഴി. ഇത് ഉപയോഗിച്ച് നോട്ട് മാറ്റി നല്‍കിയതായി വ്യാജരേഖ സൃഷ്ടിക്കുന്നു. കൂടാതെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് നല്‍കിയ ആധാര്‍ കോപ്പികളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഇത്തരം വ്യാജ രേഖ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നതിന്റെ പ്രതിഫലം കൂടിയാണ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വിഹിതം.

കള്ളപ്പണക്കാരുടെ പഴയ നോട്ടുകള്‍ക്ക് പകരം ബാങ്കിലെ രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ യാതൊരു രേഖയുമില്ലാതെ നല്‍കിയുള്ള ഇടപാടുകളും നടന്നിട്ടുണ്ട്. ക്ലോസിംഗ് ബാലന്‍സ് കൃത്യമാണെങ്കിലും അതിന്റെ ഡിനോമിനേഷനുകളില്‍ തിരുത്തല്‍ വരുത്തിയാണ് ഇത് ചെയ്യുന്നത്. ഇത്തരം ഇടപാടുകള്‍ അതതു ബാങ്കുകളുടെ ഹെഡ് ഓഫീസുകള്‍ അറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മാനേജര്‍മാര്‍ കൈപ്പറ്റുന്ന കമ്മീഷന്റെ വിഹിതം മുകള്‍ത്തട്ടിലേക്കും വീതിക്കപ്പെടുന്നതായി സംശയമുണ്ട്. ഓരോ ഇടപാടും സെര്‍വര്‍ രേഖപ്പെടുത്തുമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് നോട്ടു മാറുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനത്തോടെ സെര്‍വര്‍ വ്യാജഭീഷണിയാണെന്ന് വ്യക്തമായി. അതോടെയാണ് വന്‍തോതില്‍ കള്ളപ്പണം പുത്തന്‍ കറന്‍സിയായി മാറിത്തുടങ്ങിയത്. കാസര്‍കോട്ടും ആലുവയിലും പിടികൂടിയ ലക്ഷങ്ങളുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍
ബാങ്കുമാനേജര്‍മാര്‍ കമ്മീഷന്‍ പറ്റി മാറ്റി നല്‍കിയതാവാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending