X

അഞ്ചു സംസ്ഥാനങ്ങളില്‍ വനിതാ എം.എല്‍.എമാര്‍ 56

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വനിതാ അംഗങ്ങളുടെ പ്രാതിനിധ്യം പേരിനു മാത്രം. അഞ്ചു സംസ്ഥാനങ്ങളിലുമായി 234 വനിതകള്‍ ജനവിധി തേടിയപ്പോള്‍ നിയമസഭയുടെ പടി കടക്കാന്‍ യോഗ്യത നേടിയത് 56 പേര്‍.
2012നെ അപേക്ഷിച്ച് രണ്ടു ശതമാനം വര്‍ധന ഇത്തവണയുണ്ടായെന്ന് ആശ്വസിക്കാമെങ്കിലും കാര്യങ്ങള്‍ ശുഭകരമല്ല. 2012 ല്‍ മല്‍സരിച്ച 260 വനിതാ സ്ഥാനാര്‍ത്ഥികളില്‍ 59 പേരാണ് ജയിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍ വനിതകളെ നിയമസഭയിലേക്കയച്ചത് ഉത്തര്‍പ്രദേശാണ്. ജനവിധി തേടിയ 61 വനിതകളില്‍ 41 പേര്‍ ഇവിടെ വിജയിച്ചു. പഞ്ചാബില്‍ അങ്കത്തട്ടിലിറങ്ങിയ 81 വനിതകളില്‍ ആറു പേര്‍ക്ക് മാത്രമാണ് ജനവിധി അനുകൂലമായത്. 2012ല്‍ 93 വനിതകളില്‍ 14 പേര്‍ വിജയിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ 62 പേര്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് അഞ്ച് വനിതകള്‍ മാത്രം. കഴിഞ്ഞ തവണയും അഞ്ച് വനിതകള്‍ എം.എല്‍.എ മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 11 സ്ത്രീകള്‍ മത്സരിച്ച മണിപ്പൂരില്‍ വിജയിച്ചത് രണ്ടു പേര്‍. ഉരുക്കു വനിത ഇറോം ശര്‍മിളയടക്കം തോല്‍വിയുടെ കയ്പറിഞ്ഞു.
2012ല്‍ 15 പേരില്‍ മൂന്നുപേര്‍ നിയമസഭയിലെത്തിയിരുന്നു. ഗോവയിലാവട്ടെ 19 പേരില്‍ രണ്ടു വനിതകള്‍ക്ക് മാത്രമാണ് ജനവിധി അനുകൂലമായത്. 2012ല്‍ ഒരു വനിത മാത്രമായിരുന്നു ഗോവ നിയമസഭയിലുണ്ടായിരുന്നത്.

chandrika: