X

ഇവരും ഭൂമിയുടെ അവകാശികള്‍

 
വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വന്യജീവി വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചുവരുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഓരോ ജീവികളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. ചെറുപ്രാണികള്‍ മുതല്‍ വലിയ ജന്തുക്കള്‍ വരെയും സസ്യലതാദികള്‍ മുതല്‍ വന്‍വൃക്ഷങ്ങള്‍ വരെയും പ്രകൃതിയുടെ ശൃംഖലാ സംവിധാനത്തില്‍ അവരവരുടേതായ പങ്കു നിര്‍വഹിക്കുന്നവരാണ്. പ്രപഞ്ചഘടനയുടെ സുരക്ഷിതമായ നിലനില്‍പ്പിന് അവ കൂടി നിലനില്‍ക്കപ്പെടേണ്ടതുണ്ട്. അവരും ഭൂമിയുടെ അവകാശികളാണെന്ന അടിസ്ഥാന ധാരണ നിലനിര്‍ത്തിക്കൊണ്ടേ വര്‍ത്തമാനകാലത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഏതൊരു ജീവിയെ സംബന്ധിച്ചും അതിന്റെ ജീവിതസാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്ന തനതായ ആവാസ വ്യവസ്ഥയുണ്ട്. അതിനകത്താണ് ഏറ്റവും സ്വാതന്ത്ര്യത്തോടും സുരക്ഷിതമായും ആ ജീവികള്‍ക്ക് പെരുമാറാന്‍ കഴിയുക. അത്തരം ആവാസ വ്യവസ്ഥകളെ സംരക്ഷിക്കേണ്ടത് ആ ജീവികളുടെ മാത്രമല്ല മനുഷ്യന്റെ കൂടി ഭാവിതലമുറയുടെ സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. മനുഷ്യന്‍ വന്യജീവികളുടെ ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറിയതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷം. ഈ സംഘര്‍ഷത്തിന്റെ തോതും വ്യാപ്തിയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കാടുകള്‍ വെട്ടിത്തെളിച്ച് മനുഷ്യന്‍ വീടുവെക്കുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും കുടിയേറി കൃഷി ചെയ്യുകയും കൂടിയായപ്പോള്‍ വന്യജീവികള്‍ക്ക് അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയാണ് നഷ്ടമായത്. വികസനത്തിന്റെ പേരില്‍ കാടിനകത്തു റോഡുകള്‍ നിര്‍മ്മിച്ചപ്പോള്‍ വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ വിഭജിക്കപ്പെടുകയായിരുന്നു. അവ വെള്ളം കുടിക്കാനും ഭക്ഷണമന്വേഷിച്ചും സഞ്ചരിച്ചിരുന്ന കാനനപാതകള്‍ മുറിഞ്ഞു പോകുമ്പോഴാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സാഹചര്യമുണ്ടാവുന്നത്.
ആഗോള തലത്തില്‍ സസ്യജന്തുജാലങ്ങളുടെ നിലനില്‍പ്പ് വലിയ ഭീഷണി നേരിടുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഖണ്ഡങ്ങളിലെ ജീവികളുടെ എണ്ണം സംബന്ധിച്ച ആഗോള സൂചികകള്‍ പ്രകാരം 1970 നും 2012 നുമിടയില്‍ പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിലും ആഹാര ശൃംഖല ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ബന്ധങ്ങളിലും ഓരോ ചെറുജീവിയും അതിന്റെതായ സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് നിരവധി സസ്യ-ജന്തു ജാലങ്ങള്‍ ഭൂമുഖത്ത് വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ചില ജീവി വര്‍ഗങ്ങള്‍ പൂര്‍ണ്ണമായും ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ഇതിന് കാരണമാകുന്ന ഘടകങ്ങളെ കഴിയാവുന്നിടത്തോളം നിയന്ത്രിച്ചു നിര്‍ത്താന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഈ സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് വന്യജീവി വാരാചരണത്തിന്റെ മുഖ്യലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനവും പരിസരമലിനീകരണവും അമിതമായ പ്രകൃതി ചൂഷണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമെല്ലാം ജീവിവര്‍ഗങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. ആധുനിക ജീവിതത്തില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപഭോഗം കൂടി വരികയാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടിലും വനമേഖലകളിലുമെല്ലാം കുമിഞ്ഞുകൂടുന്നുണ്ട്. അവയുണ്ടാക്കുന്ന മാലിന്യപ്രശ്‌നങ്ങളും ഭക്ഷണത്തില്‍ കലര്‍ന്ന് അസുഖം പിടിപെട്ട് ചത്തുപോകുന്ന വന്യമൃഗങ്ങളുടെ എണ്ണവും ഏറി വരുന്നു. പ്ലാസ്റ്റിക്കുകള്‍ വനമേഖലകളില്‍ എത്താതിരിക്കാന്‍ കേരള വനം വകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പക്ഷേ കേവലം നിയമങ്ങളുടെ നിര്‍ബന്ധം കൊണ്ടുമാത്രം ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലുപരി ജനങ്ങളുടെ ബോധമണ്ഡലത്തിലാണ് മാറ്റമുണ്ടാവേണ്ടത്.
ഒരു കാലത്ത് ശുദ്ധജലത്തിന്റെ സ്രോതസ്സുകളായിരുന്നു നമ്മുടെ കുളങ്ങളും കിണറുകളും നദികളുമെല്ലാം. കിണറില്‍ നിന്ന് സധൈര്യം ശുദ്ധജലം കോരിക്കുടിക്കാവുന്ന ഒരു കാലം കൈമോശം വരികയല്ലേ? ജലാശയങ്ങളെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. ഭൂഗര്‍ഭജലത്തിലടക്കം കോളിഫോം ബാക്ടീരിയകളുടെയും മറ്റ് അപകടകരമായ ഘടകങ്ങളുടെയും സാന്നിധ്യം ഏറിവരികയാണ്. വന്യജീവികള്‍ക്ക് അവയുടെ വാസകേന്ദ്രങ്ങളില്‍ തന്നെ ധാരാളം കുടിവെള്ളം ലഭിക്കുമായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നീര്‍ചോലകളും വറ്റിവരണ്ടപ്പോള്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. വെള്ളവും തീറ്റയും തേടിയാണ് വന്യമൃഗങ്ങള്‍ പലപ്പോഴും നാട്ടിലിറങ്ങുന്നത്. നീരുറവകള്‍ സംരക്ഷിക്കാനും ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും. നമ്മുടെ ജൈവ വൈവിധ്യം അനുദിനം ശോഷിച്ചുവരുന്നു എന്നത് ജീവമണ്ഡലത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാണെന്നതിന്റെ സൂചനയാണ്. മനുഷ്യ -വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള പരിശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമ്പോള്‍ തന്നെ വന്യമൃഗങ്ങളുടെ തനതായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതുമുണ്ട്.
വന്യമൃഗ സംരക്ഷണത്തില്‍ മറ്റു പലമേഖലകളിലുമെന്ന പോലെ രാജ്യത്തിന് തന്നെ മാതൃകയായ നിലപാടുകളുമായിട്ടാണ് വനംവകുപ്പ് മുന്നോട്ടു പോവുന്നത്. അഞ്ച് ദേശീയോദ്യാനങ്ങളും പതിനേഴ് വന്യമൃഗ സങ്കേതങ്ങളും ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസര്‍വായ കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വുമടക്കം 3214 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നതാണ് കേരളത്തിന്റെ സംരക്ഷിത വനമേഖലകള്‍. ഇവിടങ്ങളിലെ ജീവികളുടെ സംരക്ഷണത്തിനും അവയുടെ ശാസ്ത്രീയമായ കണക്കെടുപ്പിനുമായി വനംവകുപ്പ് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പെരിയാര്‍ കടുവാസങ്കേതം ഇന്ത്യയിലെ തന്നെ മറ്റ് കടുവാ സങ്കേതങ്ങള്‍ക്ക് മാതൃകയാകത്തക്ക വിധത്തില്‍ മാറ്റിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിന് തന്നെ ഏറ്റവും കടുത്ത വേനല്‍ക്കാലമാണ് കഴിഞ്ഞ തവണ കടന്നുപോയത്. നാട്ടിലെ ജലാശയങ്ങളെല്ലാം വറ്റി വരണ്ടുപോയതും വെള്ളത്തിനായി പലയിടങ്ങളിലും നീണ്ടവരികള്‍ പ്രത്യക്ഷപ്പെട്ടതും നാം കണ്ടു. വേനല്‍ച്ചൂട് വനമേഖലകളെയും പിടിമുറുക്കിയപ്പോള്‍ കാടിനകത്തെ ജലാശയങ്ങളും വറ്റിവരണ്ടുപോയിരുന്നു. വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായപ്പോള്‍ സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞു. വനത്തില്‍ പ്രത്യേകം സംവിധാനം ഒരുക്കിയാണ് ടാങ്കറുകളില്‍ വെള്ളം കൊണ്ടുപോയി മൃഗങ്ങള്‍ക്ക് നല്‍കിയത്. വേനല്‍ കടുത്തപ്പോള്‍ അയല്‍പ്രദേശമായ ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടുതീ പടര്‍ന്ന് സംരക്ഷിതവനം ഏറെകുറെ കത്തി നശിച്ചു പോയിരുന്നു. എന്നാല്‍ കേരള വനമേഖലയില്‍ കാട്ടുതീ ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. വനത്തിനകത്തെ അനേകം ജീവജാലങ്ങളെയും സമൃദ്ധമായ വനസമ്പത്തിനെയും ഇതുമൂലം രക്ഷിക്കാനായി. വന്യമൃഗങ്ങളോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരതകള്‍ തടയുന്നതിനും അത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനും വനം വകുപ്പിന് കഴിയാറുണ്ട്. വന്യജീവികളടക്കം എല്ലാ ജന്തുജാലങ്ങളും മനുഷ്യരെപ്പോല ഈ ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതി വിഭവങ്ങള്‍ അവര്‍ക്കുകൂടി അവകാശപ്പെട്ട താണെന്നുമുള്ള പ്രാഥമികമായ പ്രപഞ്ച ബോധത്തിലേക്ക് മനുഷ്യരായ നാം ഉണര്‍ന്നേ പറ്റു. അല്ലാത്ത പക്ഷം പ്രകൃതി ദുരന്തങ്ങളുടെ ഊഷരതയില്‍ ഭൂമണ്ഡലത്തിലെ ജീവ ബിന്ദുക്കള്‍ തകര്‍ന്നടിയുകയാവും ഫലം.

chandrika: