X

കേരളത്തിന്റെ നന്മക്ക് സഹകരിച്ചു നീങ്ങാം

രണ്ടാഴ്ചമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച വലിയ നോട്ടുകളുടെ അസാധുവാക്കല്‍ നടപടി രാജ്യത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയിലെത്തിച്ചതിനിടെയാണ് കൂനിന്മേല്‍ കുരു എന്ന പോലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെയും സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ശാഖകളിലും 1600 ലധികം പ്രാദേശിക സര്‍വീസ് സഹകരണ ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റി നല്‍കരുതെന്നും പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നും ആഴ്ചയില്‍ 24000 രൂപ വെച്ച് പിന്‍വലിച്ചാല്‍ മതിയെന്നുമുള്ള ഉത്തരവാണ് നല്‍കിയത്.

മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ രൂക്ഷമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക്. ഇതേതുടര്‍ന്ന് നവംബര്‍ 14 മുതല്‍ കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും അര്‍ബന്‍ ബാങ്കുകളുമൊഴികെയുള്ള 90 ശതമാനം സഹകരണ മേഖലയും അനിശ്ചിതത്വത്തിലാണ്. നിക്ഷേപകര്‍ ചികില്‍സ, വിവാഹം പോലുള്ള അനിവാര്യതകള്‍ക്കുപോലും ഇവിടെയുള്ള നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നു. പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായി, സംസ്ഥാനം ഇതുവരെ കാണാത്ത രീതിയിലുള്ള സമര സന്നാഹമാണ് കേരളത്തിലിപ്പോള്‍ കണ്ടുവരുന്നത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഒഴികെയുള്ള എല്ലാ കക്ഷികളും കേരളത്തില്‍ സമരമുഖത്താണ്. സഹകരണ മേഖലയിലെ മുഴുവന്‍ ജീവനക്കാരും 16ന് സഹകരണ ഹര്‍ത്താല്‍ നടത്തി. ചരിത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ പകല്‍ മുഴുവന്‍ നീണ്ട സത്യഗ്രഹം നടത്തുകയും വിവിധ കക്ഷികള്‍ ഒറ്റക്കും കൂട്ടായും പ്രകടനങ്ങളും ധര്‍ണകളും നടത്തുകയുമുണ്ടായി. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നത്തില്‍ സഹകരണം വാഗ്ദാനം ചെയ്തു. ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗവും സര്‍വകക്ഷി യോഗവും കക്ഷിഭേദമെന്യേ യോജിച്ച പോരാട്ടത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ചേരുന്ന വിശേഷാല്‍ നിയമസഭാ സമ്മേളനവും ഇതുസംബന്ധിച്ച് യോജിച്ച പ്രമേയം പാസാക്കും. പൊതുജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിലും വികസന പ്രക്രിയയിലും കക്ഷിരാഷ്ട്രീയം മാറ്റിവെക്കണമെന്ന ദീര്‍ഘദൃക്കുകളായ നേതാക്കളുടെ നിലപാട് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാകുന്നത് അതിന്റെ പ്രവര്‍ത്തന വൈവിധ്യവും വൈപുല്യവും കര്‍ഷകരും ചെറുകിട കച്ചവടക്കാരും അടക്കമുള്ള പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പങ്കാളിത്തവും കൊണ്ടാണ്. സുമാര്‍ ഒന്നര ലക്ഷം കോടിയാണ് ഈ മേഖലയില്‍ നിക്ഷേപമായുള്ളത്. ഇതില്‍ 60 ശതമാനത്തോളം വായ്പയായി തിരിച്ചു വിതരണം ചെയ്യുന്നു. മറ്റു ദേശീയ വാണിജ്യ ബാങ്കുകള്‍ 40 ശതമാനത്തില്‍ താഴെ മാത്രം വായ്പാ-നിക്ഷേപ (സി-ഡി)അനുപാതം ഉള്ളപ്പോഴാണിത്. സംസ്ഥാനത്തെ 50 ശതമാനത്തോളം പേരാണ് ഈ മേഖലയെ തങ്ങളുടെ ദൈനംദിന ഇടപാടുകള്‍ക്കായി ആശ്രയിക്കുന്നത്. ഇങ്ങനെയിരിക്കെയാണ് ഈ മേഖലയില്‍ വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ള നിക്ഷേപത്തിന് വിലങ്ങുവെച്ചത്. എന്നാല്‍ കേരള നിയമസഭ പാസാക്കിയ നിയമ പ്രകാരവും കേന്ദ്ര ബാങ്കിങ് റെഗുലേഷന്‍ നിയമപ്രകാരവുമാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചുവരുന്നത്. കേന്ദ്രത്തിലെയും മുംബൈയിലെയും സാമ്പത്തിക വിദഗ്ധര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ജ്ഞാനം കുറവായിരിക്കാം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ തന്നെ ബി. ജെ.പി നേതാക്കളാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍. കേരളത്തിലെ സഹകരണ മേഖലയില്‍ 35000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞാണ് അവര്‍ കേന്ദ്ര നടപടിയെ ന്യായീകിരക്കുന്നതും ജനങ്ങളുടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതും.

ബി.ജെ.പിയുടെ തന്നെ സഹകരണ സംഘങ്ങളെയും നിക്ഷേപങ്ങളെയും മറന്നുകൊണ്ട്് കേരളത്തിലെ ജനങ്ങളെയും കക്ഷികളെയും കള്ളപ്പണക്കാരുടെ ഏജന്റുമാരായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ സഹകാരി സംഘടനയായ സഹകാര്‍ ഭാരതി പോലും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവന്നുവെന്നത് ബി.ജെ.പി നേതൃത്വത്തിനുള്ള പ്രഹരമായി. കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കേന്ദ്ര നയം മാറ്റിക്കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണിപ്പോള്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണി സംസ്ഥാനത്തെ എം.പിമാരുടെ സംഘവുമായി കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ടും വിവരം ധരിപ്പിച്ചു. യോജിച്ച സമരത്തിന് ആന്റണിയും അനുകൂലമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് ,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ നേതാക്കള്‍ എന്നിവരും സഹകരണ വിഷയത്തില്‍ ഏക സ്വരത്തിലാണ് സംസാരിക്കുന്നത്. എല്ലാ വിഷയങ്ങളിലും ഇരുമുന്നണികള്‍ക്കും ഒരേ അഭിപ്രായമാണെന്ന് ഇതിന് അര്‍ഥമില്ല. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് കേന്ദ്രത്തിലിപ്പോള്‍ ലഭിച്ചുവരുന്നതെന്ന സൂചനയാണ് പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. നിര്‍ഭാഗ്യവശാല്‍ ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഭിന്നസ്വരം ഉയരാന്‍ പാടില്ലാത്തതായിരുന്നു. യു.ഡി.എഫ് ഭരണത്തിലുള്ള ജില്ലാ സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ സി.പി.എം ശ്രമിക്കുന്നെന്ന ആരോപണമാണിതിന്് അടിസ്ഥാനം. അതിനെ മുന്നണി ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ സെപ്തംബര്‍ രണ്ടിന് നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള ഐ.എന്‍.ടി.യുസി ,സി.ഐ.ടി.യു, എസ്.ടി.യു, എച്ച്.എം.എസ് തുടങ്ങിയ എല്ലാ സംഘടനകളും പങ്കുചേരുകയുണ്ടായി. നോട്ട് അസാധുവാക്കലിനെതിരായി ഡല്‍ഹിയില്‍ പാര്‍ലമെന്റിലും പുറത്തും നടക്കുന്ന സമരത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായാണ് അണിനിരന്നിരിക്കുന്നത്. ബംഗാള്‍, ഡല്‍ഹി മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയും തെരുവിലിറങ്ങി. രാജ്യത്ത് മതേതരകക്ഷികളുടെ ഐക്യം അനിവാര്യമായ ഘട്ടം കൂടിയാണിത്. നയപരിപാടികളില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒരു കക്ഷിയും മുഖം തിരിഞ്ഞുനില്‍ക്കാറില്ല. ഇടുങ്ങിയ താല്‍പര്യങ്ങള്‍ ലക്ഷ്യപാതയിലെ മുള്ളാവരുത്. ഈ സന്നിഗ്ധ ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ നന്മക്കുവേണ്ടി കക്ഷികളും നേതാക്കളും തങ്ങളുടെ പ്രതീക്ഷക്കൊത്ത് ഒറ്റക്കെട്ടായി ഉണരണമെന്നതാണ് ജനം അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും.

chandrika: