X

തീക്കടല്‍ കടഞ്ഞ തിരുമധുരം

എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിക്കുന്നതല്ല, എഴുത്തച്ഛനെ കുറിച്ചെഴുതുമ്പോള്‍ സംഭവിക്കുന്നത്. മലയാള ഭാഷയുടെ പിതാവെന്ന് ചരിത്രം കുറിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവല്‍ രചിച്ച സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയുടെ പേരില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിന് എന്നേ സി.ആര്‍ അര്‍ഹനായിയെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അതില്‍ ഒട്ടും മുഷിച്ചിലില്ലാത്ത ആളാവും അദ്ദേഹം.

അമ്പതിലേറെ കൃതികള്‍: നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, തിരക്കഥകള്‍. അങ്ങനെ ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്ന ശാസ്ത്രകാരന്‍ കൈവെക്കാത്ത വ്യവഹാര രൂപങ്ങളില്ല. നാലു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തപ്പോള്‍ ഒന്നിന് തിരക്കഥ മാത്രമെഴുതി. ഇംഗ്ലീഷില്‍ സ്വതന്ത്ര കൃതികള്‍ക്കൊപ്പം സ്വന്തം കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ശാസ്ത്രകാരന്മാര്‍ക്കും ആത്മീയവാദികള്‍ക്കും ഒരു പോലെ സ്വീകാര്യനാണ് അദ്ദേഹം. ഖസാക്കിലെ രവി കൈകാര്യം ചെയ്ത ആസ്‌ട്രോഫിസിക്‌സ് കൈയിലെടുത്ത് അമ്മാനമാടിയ സി.രാധാകൃഷ്ണന്‍ ഭഗവത്ഗീതക്ക് ശാസ്ത്രവായന നടത്തുക കൂടി ചെയ്യുന്നു. അദൈ്വതത്തെയും ഗോള പ്രപഞ്ചത്തെയും ബന്ധിപ്പിക്കുന്ന ആത്മീയ ഭൗതിക ലോകമാണ് ഈ മലപ്പുറത്തുകാരന്റേത്.

ഇത്രയേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മറ്റൊരാള്‍ മലയാള സാഹിത്യ ലോകത്തുണ്ടാവില്ല. സാഹിത്യവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പുരസ്‌കാരങ്ങളും ചമ്രവട്ടത്തെ വീടിനെ അലങ്കരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം ഇതില്‍ അവസാനത്തേതാവില്ലെന്നുറപ്പാണ്. സി. രാധാകൃഷ്ണന്‍ എഴുപത്തേഴിലും എഴുതിക്കൊണ്ടിരിക്കുകയാണ്. ആനുകാലികങ്ങളുടെ താളുകളില്‍ മലയാളത്തില്‍ സാഹിത്യവും സംസ്‌കാരവും സാമൂഹ്യ വിമര്‍ശവുമെല്ലാം കൂടിക്കലര്‍ന്ന നിലയിലാണെങ്കില്‍ ഇംഗ്ലീഷില്‍ ശുദ്ധ ശാസ്ത്രമാണ്. ഏത് സാധാരണക്കാരനും ശാസ്ത്ര വിജ്ഞാനം പ്രാപ്യമാക്കുന്ന രീതിയാണിദ്ദേഹത്തിന്റേത്.

ജ്ഞാനപീഠ് ഫൗണ്ടേഷന്റെ മൂര്‍ത്തിദേവി പുരസ്‌കാരം 2014ല്‍ തന്നെ സി. രാധാകൃഷ്ണന് ലഭിച്ചു. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന കൃതിക്കായിരുന്നു ഈ പുരസ്‌കാരം. ഭാഷാപിതാവിനോടുള്ള ഭക്തി തന്നെയായിരുന്നു ഈ വലിയ ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ സി. രാധാകൃഷ്ണന് തിരൂര്‍ ഏങ്ങണ്ടിയൂര്‍കാരനെന്ന് അിറയപ്പെടുന്ന എഴുത്തച്ഛനോട് ഭാഷാപിതാവെന്നതിലപ്പുറമുള്ള ബന്ധമുണ്ടല്ലോ. ഭാഷാ പിതാവെന്നെല്ലാം പറയുമെങ്കിലും മലയാളത്തിലെ പ്രാചീന കവിത്രയത്തെ കുറിച്ച് ലഭ്യമായ വിവരം പരിമിതമാണ്. തുഞ്ചനാകട്ടെ, കുഞ്ചനാകട്ടെ, ചെറുശ്ശേരിയാകട്ടെ ആരുടെയും ജീവിതത്തെ പറ്റി ഖണ്ഡിതമായി പറയാന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. പഴമ ചൂണ്ടിക്കാട്ടി ക്ലാസിക് പദവി നേടിയെടുക്കാന്‍ കഴിഞ്ഞ ഭാഷക്ക് പക്ഷെ പിതാവിന്റെ ഊരും പേരും കുടുംബവും കിറുകൃത്യമായി പറഞ്ഞുകൊടുക്കാന്‍ സാധിക്കാത്തതിന്റെ കുറവു കൂടി നിരത്തുകയായിരുന്നു സി. രാധാകൃഷ്ണന്‍. ഒരു ഗവേഷകന്റെ മനസ്സോടെ വര്‍ഷങ്ങള്‍ പരിശ്രമിച്ചതിന്റെ കൂടി ഫലമായിരുന്നു തീക്കടല്‍ കടഞ്ഞ് തിരുമധുരം. അറം പറ്റാതിരിക്കാനോ സവര്‍ണ ശാപം ഏശാതിരിക്കാനോ ശാരികപ്പൈതലിനെ കൊണ്ട് പാടിച്ച എഴുത്തഛന്റെ പാത പിന്തുടര്‍ന്നാവാം ജീവചരിത്ര ഗ്രന്ഥത്തിന് നോവല്‍ രൂപം നല്‍കിയത്. അല്ലെങ്കില്‍ ചരിത്രത്തേക്കാള്‍ തനിക്ക് വഴങ്ങുന്നത് നോവലിന്റെ ഭാഷയാണെന്നതുകൊണ്ടുമാകാം.

പുരസ്‌കാരങ്ങള്‍ക്ക് മുമ്പെ പറക്കുന്ന പക്ഷിയാണ് സി.രാധാകൃഷ്ണന്‍. പത്തൊമ്പതാമത്തെ വയസ്സില്‍ നോവലെഴുതിയ അദ്ദേഹം മുപ്പതു വര്‍ഷം മുമ്പെങ്കിലും കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. 1962ല്‍ കേരള സാഹിത്യ പുരസ്‌കരാം നിഴല്‍ പാടുകള്‍ നേടിക്കൊടുത്തപ്പോള്‍ 27 വര്‍ഷം മുമ്പ് സ്പന്ദമാപിനികളേ നന്ദി എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിനുടമയായി. മുമ്പെ പറക്കുന്ന പക്ഷിക്ക് 1990ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു. ജി.ശങ്കരക്കുറുപ്പ് പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, ഡോ.സി.പി മേനോന്‍ സ്മാരക പുരസ്‌കാരം, സി. അച്യുതമേനോന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ഓടക്കുഴല്‍, ലളിതാംബിക, ഒളപ്പമണ്ണ, മുട്ടത്തുവര്‍ക്കി, ദേവിപ്രസാദം, ഒ. ചന്തുമേനോന്‍, ഒമാന്‍ പ്രതിഭ, സഞ്ജയന്‍, വള്ളത്തോള്‍, അമൃതകീര്‍ത്തി, ജ്ഞാനപ്പാന,നാദബ്രഹ്മം, നാലപ്പാടന്‍, കെ.പി കേശവമേനോന്‍, മയില്‍പീലി. സമ്മാനത്തുക ഏറെയുള്ള പത്മപ്രഭ, മാതൃഭൂമി പുരസ്‌കാരങ്ങളും സി. രാധാകൃഷ്ണനെ ആദരിക്കുക വഴി ധന്യത നേടിയിട്ടുണ്ട്.

അടിസ്ഥാനപരമായി ശാസ്ത്രകാരനോ സി.രാധാകൃഷ്ണന്‍ അതോ സാഹിത്യകാരനോ? 77ല്‍ എത്തി നില്‍ക്കുന്ന ആ ജീവിതത്തിലൂടെ പരതിയാല്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാകും. നാട്ടിന്‍പുറത്തെ വിദ്യാലയം കഴിഞ്ഞ് കോഴിക്കോട് സാമൂതിരി കോളജിലും പാലക്കാട് വിക്‌ടോറിയ കോളജിലുമായി ഫിസിക്‌സില്‍ ബിരുദ ബിരുദാനന്തര ബിരുദം നേടിയ രാധാകൃഷ്ണന്‍ പഠന കാലത്തെല്ലാം ഒന്നാമതായിരുന്നു. ഗോള്‍ഡ് മെഡലുകളും സ്‌കോളര്‍ഷിപ്പും കൂടെപ്പിറപ്പെന്ന പോലെ വന്നു. പതിനേഴാം വയസ്സില്‍ ഡാനിയല്‍ ഡീഫോയെയും ലിങ്കണ്‍ ബെനറ്റിനെയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മാതൃഭൂമി വാരിക നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാമതെത്തുമ്പോള്‍ വയസ്സ് പത്തൊമ്പത് മാത്രം. കൊടൈക്കനാല്‍ ആസ്‌ട്രോ ഫിസിക്‌സ് ഒബ്‌സര്‍വേറ്ററിയിലും പൂന സെസ്‌മോളജി സെന്ററിലും ഉദ്യോഗം നോക്കിയ ഈ ശാസ്ത്രകാരന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ സയന്‍സ് ടുഡേ, ലിങ്ക് വാരിക, പാട്രിയറ്റ് എന്നിവയില്‍ ശാസ്ത്ര കോളങ്ങള്‍ കൈകാര്യം ചെയ്തത് ദീര്‍ഘകാലം. വീക്ഷണം, ഭാഷാപോഷിണി, മലയാള മനോരമ, മാധ്യമം പ്രസിദ്ധീകരണങ്ങളിലും സേവനം ചെയ്ത അദ്ദേഹം ആകാശവാണിയിലും ദൂരദര്‍ശിനിയിലും സംഭാവനകള്‍ അര്‍പിച്ചു. അഗ്നി (1978), കനലാട്ടം (1979), പുഷ്യരാഗം (1979), ഒറ്റയടിപ്പാതകള്‍ (1990) എന്നീ സിനിമകളും അദ്ദേഹത്തിന്റേതായി കൈരളിക്ക് ലഭിച്ചു. കരള്‍ പിളര്‍ക്കുന്ന ഇക്കാലത്ത് സുകൃതമാണ് സി.രാധാകൃഷ്ണന്‍.

chandrika: