X

പുതുവര്‍ഷത്തില്‍ താരങ്ങള്‍ പൊരിവെയിലില്‍

റിയോ ഒളിംപിക്‌സ് നടക്കുമ്പോള്‍ രാജ്യത്തിന് സ്വര്‍ണത്തിന് തുല്യമായ നാണക്കേട് സമ്മാനിച്ച കായിക മന്ത്രിയാണ് വിജയ് ഗോയല്‍. അതേ ഗോയല്‍ തന്നെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ കാട്ടുകളളന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുരേഷ് കല്‍മാഡിക്കും അഭയ്‌സിംഗ് ചൗട്ടാലക്കുമെതിരെ സംസാരിക്കുന്നത് നമ്മുടെ സ്‌പോര്‍ട്‌സിലെ വിരോധാഭാസമാണ് എന്ന് കരുതരുത്. സ്‌പോര്‍ട്‌സിലെ വ്യക്തമായ രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരസ്യമായി പുറത്ത് വരുന്നതെങ്കില്‍ ഇന്ന് പിറക്കുന്ന 2017 ല്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കല്‍മാഡിക്കും ചൗട്ടാലക്കും പരവതാനി വിരിച്ച കുറ്റത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നയാ പൈസ നല്‍കില്ലെന്നാണ് വിജയ് ഗോയല്‍ നയിക്കുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അതിന് 100 ല്‍ 100 മാര്‍ക്ക്. പക്ഷേ ഗോയലിനെ പോലെ ഒരു മന്ത്രി മനസ്സിലാക്കേണ്ടത് ഫണ്ട് നല്‍കാതിരിക്കുമ്പോള്‍ കല്‍മാഡിക്കോ, ചൗട്ടാലക്കോ, ഐ.ഒ.എയുടെ തലവന്‍ രാമചന്ദ്രനോ ഒരു നഷ്ടവുമില്ല-നഷ്ടമെല്ലാം പാവം നമ്മുടെ താരങ്ങള്‍ക്കാണ്. അവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യവും സ്‌റ്റൈപ്പന്‍ഡും അവരുടെ മല്‍സരാവസരങ്ങളുമെല്ലാമാണ് നഷ്ടമാവുന്നത്. റിയോ ഒളിംപിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ കായിക നയം പ്രഖ്യാപിച്ചിരുന്നു-കായിക സംഘടനകളുടെ രാഷ്ട്രീയവും പിടിവലിയും അംഗീകരിക്കില്ലെന്നും ഒളിംപിക്‌സ് ഉള്‍പ്പെടെയുളള കായിക മാമാങ്കങ്ങള്‍ ലക്ഷ്യമിട്ട് വിശാലമായ പരിശീലന പരിപാടികള്‍ നടപ്പാക്കുമെന്നും പ്രഖ്യപിച്ച സര്‍ക്കാരിന്റെ കായിക വക്താവാണ് താരങ്ങളെ നട്ടുച്ചയില്‍ നിര്‍ത്തി നയാപൈസ നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ചില്ലുകൊട്ടാരത്തില്‍ ജിവിക്കുന്നവരാണ് കല്‍മാഡിയും ചൗട്ടാലയും രാമചന്ദ്രനും ലളിത് ഭാനോട്ടുമെല്ലാം. അവരെ തൊടാന്‍ തല്‍ക്കാലം ഗോയലിനോ സര്‍ക്കാരിനോ കഴിയില്ല. കാരണം കായിക സംഘടനകളുടെ തലപ്പത്തെല്ലാം രാഷ്ട്രീയ കുലപതിമാരാണ്. വയോ വൃദ്ധന്മാര്‍ നയിക്കുന്ന നമ്മുടെ സ്‌പോര്‍ട്‌സിനെ രക്ഷിക്കാന്‍ ജസ്റ്റിസ് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ ക്രിക്കറ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിശാലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുന്ന അനുരാഗ് ഠാക്കൂര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലവന്‍ ബി.ജെ.പിയുടെ എം.പിയാണ്. അദ്ദേഹത്തെ പിന്തുണക്കുന്നത് രാജീവ് ശുക്ല എന്ന കോണ്‍ഗ്രസുകാരനാണ്. ക്രിക്കറ്റിനെ തൊടാന്‍ പരുന്തിന് പോലുമാവില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ക്രിക്കറ്റ് സിംഹങ്ങളെ തൊടാന്‍ ഒരു മന്ത്രിക്കുമാവില്ല. അരുണ്‍ ജെയറ്റ്‌ലി എന്ന ക്രിക്കറ്റ് നേതാവാണ് കേന്ദ്ര സര്‍ക്കാരിലെ ധനകാര്യമന്ത്രി. ക്രിക്കറ്റ് ഭരണത്തില്‍ എല്ലാ പാര്‍ട്ടിക്കാരും കൊള്ളക്കാരുടെ കുപ്പായത്തില്‍ കഴിയുന്നവരാണ്. ശരത് പവാറിനെ പോലെ ഒരു നേതാവാണ് 70 വയസ്സെന്ന ലോധിയുടെ തോക്കിനെ പേടിച്ചാണെങ്കില്‍ പോലും ക്രിക്കറ്റ് ഭരണത്തില്‍ നിന്ന് മാറിയത്. നമ്മുടെ താരങ്ങളെ ആര്‍ക്കും വേണ്ട-ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമെല്ലാം വരുമ്പോള്‍ തട്ടിക്കൂട്ടി ചല പ്രഖ്യാപനങ്ങള്‍ നടത്തി ഖജനാവിലെ കോടികള്‍ കൊണ്ട് കൂറെ ശിങ്കിടിമാര്‍ ടൂര്‍ പോവും. അതാണ് നമ്മുടെ ഒളിംപിക്‌സ്-അവിടെയാണ് പങ്കെടുക്കുക, വിജയിപ്പിക്കുക എന്ന മഹത്തായ മുദ്രാവാക്യം പ്രാവര്‍ത്തികമാവുന്നത്. പുതു വര്‍ഷം തുടങ്ങുമ്പോള്‍ കായികതാരങ്ങള്‍ വേണ്ടി സംസാരിക്കാന്‍ ആരുമില്ല.

ജനുവരി അഞ്ചിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്. മുന്‍ ചാമ്പ്യന്മാരാണ് കേരളം. നമ്മുടെ ടീം കളിക്കാനിറങ്ങുന്നത് നട്ടുച്ച വെയിലില്‍. കാല്‍പ്പന്തിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ജനതക്ക് മുന്നിലാണ് പൊരിവെയിലില്‍ കേരളം കളിക്കാനിറങ്ങുന്നത്. കേരളം മാത്രമല്ല മറ്റ് ടീമുകള്‍ക്കും ഇതേ ഗതിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കോടികള്‍ മുടക്കി ഫള്ഡ്‌ലിറ്റ് സ്ഥാപിച്ചിച്ചിട്ട് വര്‍ഷങ്ങളായി. അത് അവസാനമായി കത്തിയത് ഒരു വര്‍ഷം മുമ്പ് നാഗ്ജി ഫുട്‌ബോള്‍ നടന്നപ്പോഴാണ്. അതിന് ശേഷം അവിടെ ലൈറ്റുണ്ടോ, തുരുമ്പെടുത്തോ എന്നൊന്നും ആര്‍ക്കുമറിയില്ല. ദേശീയ ഗെയിംസ് മുന്‍നിര്‍ത്തി നവീകരിച്ച സ്‌റ്റേഡിയത്തിന്റെ അവസ്ഥയും കട്ടപ്പൊകയാണ്. എയര്‍കണ്ടീഷന്‍ യൂണിറ്റുകള്‍ പലതും പലരുടെയും കൈകളിലെത്തി. മൈതാനത്ത് വസിക്കുന്നത് പാമ്പുകളും എലികളുമെല്ലാമാണ്. ഇതൊന്നും പക്ഷേ കായികമന്ത്രിയും നമ്മുടെ സംസ്ഥാന ഭരണകൂടമൊന്നും കാണുന്നില്ല. താരങ്ങള്‍ വെയില്‍ കൊണ്ട് കളിക്കട്ടെ എന്നതാണ് അവരുടെ മുദ്രാവാക്യം. നമ്മുടെ വോളി ടീം ചെന്നൈയില്‍ നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കിരീടം സ്വന്തമാക്കി-അവരെ ഒന്ന് അഭിനന്ദിക്കാന്‍ ഇത് വരെ ആരെയും കണ്ടില്ല. പുതിയ വര്‍ഷമാണ് പിറക്കുന്നത്-നമ്മുടെ താരങ്ങളില്‍ പലരും കരുത്തരായി പുത്തന്‍ നേട്ടങ്ങളും ബഹുമതികളും സ്വന്തമാക്കുമ്പോള്‍ അവരെ സ്‌നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക

chandrika: