Video Stories
ബഹുമാനം അടിച്ചേല്‍പ്പിക്കണോ

- രാംപുനിയാനി
‘മാതൃഭൂമിയോടുള്ള സ്‌നേഹം’ പ്രകടിപ്പിക്കുന്നതിനുവേണ്ടി സിനിമാഹാളുകളില്‍ പ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം വെക്കണമെന്ന് സുപ്രീം കോടതി ( 2016 നവംബര്‍ 30) ഉത്തരവിറക്കുകയുണ്ടായി. പൗരന്റെ നിയമപരമായ ബാധ്യതയും വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള ചര്‍ച്ചക്ക് ഇത് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുകയാണ്. അതാകട്ടെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഒരു കാലത്ത്. നിയമപരമായ ബാധ്യതകളിലൂടെ ദേശസ്‌നേഹം അടിച്ചേല്‍പിക്കാനാവുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ചിലര്‍ അഭിപ്രായപ്പെടുന്നത് ഇത് പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നാണ്. ഏതാനും വര്‍ഷം മുമ്പ് പല സ്ഥലത്തും സിനിമാപ്രദര്‍ശനം അവസാനിക്കുന്നതിനുമുമ്പ് ദേശീയഗാനം ആലപിച്ചിരുന്നു. എന്നാല്‍ പലരും ഗാനം തുടങ്ങുന്നതിനുമുമ്പുതന്നെ തീയേറ്റര്‍ വിട്ടതായാണ് കണ്ടെത്തിയത്. പല സംസ്ഥാനങ്ങളിലും , പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ സിനിമാപ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം ആലപിക്കുന്നുണ്ട്. ഇപ്പോഴത്തെ സുപ്രീം കോടതിയുടെ രണ്ടംഗബെഞ്ച്് രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കുന്നതാണ്. ദേശീയഗാനാലാപനസമയം വാതിലുകള്‍ അടച്ചിടണമെന്നും വിധിച്ചിരിക്കുന്നു.
ദേശീയപതാക പോലുള്ള ദേശീയപ്രതീകങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇപ്പോള്‍ തന്നെ നിയമങ്ങളുണ്ട്. അതുപോലെ, ഭരണകൂടത്തിന്റെ ചട്ടങ്ങളും വ്യക്തിസ്വാതന്ത്ര്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചില പ്രമാദമായ കേസുകളും നിലവിലുണ്ട്. യഹോവ സാക്ഷികളുടെ കേസില്‍ ദേശീയഗാനം ആലപിക്കാനാവില്ലെന്നാണ് ആ വിശ്വാസികളായ വിദ്യാര്‍ഥികള്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് വിഗ്രഹാരാധന ആകുമെന്നും അതവരുടെ വിശ്വാസത്തിനെതിരാണെന്നുമാണ് അവര്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് ഈ കുട്ടികളെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കേസ് സുപ്രീം കോടതിയിലെത്തുകയും കോടതി ഇവരുടെ നിലപാട് അംഗീകരിക്കുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദ് ചെയ്യുകയുമുണ്ടായി.
ജനാധിപത്യത്തില്‍ വ്യക്തികളുടെ അവകാശങ്ങളും രാഷ്ട്രത്തോടുള്ള കടമകളും തമ്മിലൊരുതരം സന്തുലനമുണ്ട്. ഭരണഘടന മുഴുവനായും പൗരന്റെ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവുമാണ് മുന്നോട്ടുവെക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനു അനുകൂലമായാണ് ഒരു ദശാബ്ദം മുമ്പ് കോടതികള്‍ വിധി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവണത നേരെ തിരിച്ചാണെന്ന് തോന്നുന്നു. ‘മാതൃഭൂമിയോടുള്ള സ്‌നേഹം’, ‘ദേശീയത’, ‘ദേശസ്‌നേഹം’ എന്നിവയൊക്കെയാണ് ഇപ്പോള്‍ പൊടുന്നനെ പ്രകടമാകുന്നത്. ഭരണകൂടത്തിന്റെ നയങ്ങളെ അംഗീകരിക്കാത്ത എല്ലാവരും ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ് ഇപ്പോള്‍ . അവരൊന്നും ദേശസ്‌നേഹികളല്ലെന്നാണ് പറയുന്നത്. എ.ടി.എമ്മിലോ ബാങ്കിലോ പണത്തിനുവേണ്ടി ക്യൂ നില്‍ക്കുന്നവരാണ് രാജ്യത്തിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹികളായി വാഴ്ത്തപ്പെടുന്നത്. നരേന്ദ്രമോദിയുടെ വേദനാജനകമായ നോട്ട് അസാധുവാക്കല്‍ നടപടി മൂലമാണിത്. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേശസ്‌നേഹവും ദേശീയതയും മേധാവിത്വം ചെലുത്തുമ്പോഴാണ് ദേശീയഗാനം സംബന്ധിച്ച പുതിയ കോടതിവിധി വന്നിരിക്കുന്നത്.
മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിക്കുന്നവരുടെ ദേശസ്‌നേഹവും ദേശീയതയും ഭരണകക്ഷിക്കാര്‍ വെല്ലുവിളിക്കുകയാണ്. അംബേദ്കര്‍ വിദ്യാര്‍ഥി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി കേന്ദ്രമനുഷ്യവിഭവവകുപ്പുമന്ത്രിയുടെ നിര്‍ദേശപ്രകാരം രോഹിത് വെമൂലയെ വൈസ് ചാന്‍സലര്‍ ഹോസറ്റലില്‍ നിന്ന് പുറത്താക്കുകയും ഫെലോഷിപ്പ് റദ്ദാക്കുകയും അത് ആ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ചെന്നെത്തുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റുസര്‍വകലാശാല പൂട്ടുന്നതിനുവേണ്ടി ദേശീയതയെന്ന ഉപായമാണ് സര്‍ക്കാര്‍ കനയ്യകുമാറിനും കൂട്ടുകാര്‍ക്കുമെതിരെ പ്രയോഗിച്ചത്. ഇതിനായി കൃത്രിമ സി.ഡികള്‍ ചില ടി.വികളില്‍ പ്രദര്‍ശിപ്പിക്കുകയും കനയ്യയെ ദേശദ്രോഹിയായി ചിത്രീകരിക്കുകയും ചെയ്തു. സത്യത്തില്‍ അത്തരം മുദ്രാവാക്യമൊന്നും കനയ്യ മുഴക്കിയിരുന്നില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്താല്‍ തന്നെ അത് ഭരണഘടനയനുസരിച്ച് ദേശദ്രോഹക്കുറ്റത്തിന് കാരണവുമല്ല. പുകമറ നിറഞ്ഞ ഇന്നത്തെ അന്തരീക്ഷത്തില്‍ ദേശസ്‌നേഹവും ദേശീയതയും ഒരു തരം ഹിസ്റ്റീരിയ ആകുകയാണ്. ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് ഗോവയില്‍ വീല്‍ചെയറിലിരുന്ന വ്യക്തിയെ മര്‍ദിക്കുകയുണ്ടായി. മുംബൈയില്‍ ദേശീയഗാനസമയത്ത് എഴുന്നേറ്റുനില്‍ക്കാത്തതിന് ഒരു യുവ തിരക്കഥാകൃത്തിനെ ആക്ഷേപിക്കുകയും ചെയ്തു.
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ദേശീയതയുടെ പേരില്‍ ആളുകളെ ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നത് വലിയ ആശങ്ക ഉണര്‍ത്തുന്ന വിഷയമാണ്. ഇന്ത്യയില്‍ ദേശസ്‌നേഹം ഉയര്‍ന്നുവരുന്നത് ഒരു പ്രത്യേക രീതിയിലാണ്. രാജഭരണകാലത്ത് പ്രജകളില്‍ നിന്ന് സര്‍വവിധത്തിലുമുള്ള വിധേയത്വമാണ് രാജാവ് ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്യാറ്. ഇത്തരം രാജ്യസ്‌നേഹത്തിനും വിധേയത്വത്തിനും വഴങ്ങാത്തവരെ കഠിനശിക്ഷക്ക് വിധേയമാക്കും. കൈകള്‍ വെട്ടുക, വധശിക്ഷ നല്‍കുക തുടങ്ങിയവ. അതേസമയം സാമാജ്യത്വത്തിന്റെ കാലത്ത് രണ്ടുതരത്തിലുള്ള ദേശീയവാദമാണ് ഒരേസമയം ഉണ്ടായിരുന്നത്. മതേതര ജനാധിപത്യ ഇന്ത്യക്കുവേണ്ടി വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരുമെല്ലാം സാമ്രാജ്യത്വവിരുദ്ധനിലപാടാണ് സ്വീകരിച്ചത്. അതേസമയം മതദേശീയതയുടെ പേരില്‍ രാജാക്കന്മാരും ഭൂപ്രഭുക്കളും സാമ്രാജ്യത്വഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. അവര്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ദേശസ്‌നേഹികളായിരുന്നു. അവരുടെ സംഘടനയായിരുന്നു യുണൈറ്റഡ് ഇന്ത്യ പാട്രിയോറ്റിക് അസോസിയേഷന്‍. മുസ്്‌ലിം ദേശീയതയും ഹിന്ദുദേശീയതയുമായിരുന്നു അത്. ഈ സംവിധാനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന് അനുകൂലമായാണ് എല്ലാ കാലവും നിലകൊണ്ടിരുന്നത്.
അതേസമയം സാമ്രാജ്യത്വവിരുദ്ധ ദേശീയത സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വംശീയ ദേശീയതക്ക് വിരുദ്ധവുമായിരുന്നു. ആര്‍.എസ്.എസ്-ഹിന്ദുമഹാസഭ എന്നിവയുടെയും ദേശീയത അവരവരുടെ മതവ്യക്തിത്വവുമായി ബന്ധപ്പെട്ടതായിരുന്നു. മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ ദേശീയത ജനാധിപത്യമൂല്യങ്ങളോടൊപ്പം നിലകൊള്ളുന്നതും ഉദാരതയുള്ളതുമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലത്ത് സാമുദായിക സംഘടനകളുടെ ദേശീയത ഫ്യൂഡല്‍ മനോഭാവത്തോടുകൂടിയുള്ളതും ഭരണകൂടത്തിന് എല്ലാനിലക്കും ഒത്താശ പാടുന്നതുമായി. ഇവിടെ ഭരണകൂടത്തോടുള്ള അഭിപ്രായഭിന്നതക്ക് ഇടമില്ല. ഇതാണ് രാജാവ് പ്രജകളില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതുതന്നെയാണ് ആധുനിക സ്വേഛാധിപതികള്‍ ആവശ്യപ്പെടുന്നതും.
ഇത് സൃഷ്ടിച്ചത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. രാജഭരണത്തില്‍ രാജാവ് എല്ലാത്തിനും മേലെയും ജനങ്ങള്‍ വെറും പ്രജകളുമാണ്; പൗരസ്വാതന്ത്യം അടിച്ചമര്‍ത്തപ്പെടുന്നു. രാജ്യം എല്ലാത്തിനും മുകളിലും പൗരന്മാര്‍ കടമകളുടെ ഭാരം പേറേണ്ടവര്‍ മാത്രവുമാണെന്നതാണ് ആര്‍.എസ്.എസ് -ബി.ജെ.പി തത്വശാസ്ത്രം . ഈയൊരു മനോഭാവത്തിന്റെ സ്വാധീനമാണ് ഇന്നത്തെ ദേശീയഗാനം സംബന്ധിച്ച വിധിയിലുള്ളതെന്നാണ് തോന്നുന്നത്. ജനാധിപത്യത്തിന്റെ വിശാലമായ സംവിധാനത്തിനുകീഴില്‍ , അതിദേശീയത എന്നത് ഏകാധിപത്യപ്രവണതക ജനങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള പരിശ്രമമാണ്. ഈയൊരു തിരിച്ചറിവ്, ഈ വിധിയെ ഉന്നത ബെഞ്ചില്‍ വെച്ച് പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. .
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala1 day ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
india2 days ago
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍