Connect with us

Video Stories

സമാധാന പ്രതീക്ഷ ട്രംപ് തകര്‍ക്കുമോ

Published

on

സര്‍വ സുരക്ഷാസംവിധാനങ്ങളും തകര്‍ത്ത് ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു. ലോക രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിനും ശമനമില്ല. ഇസ്തംബൂളിലെയും ബഗ്ദാദിലെയും ഭീകര താണ്ഡവം പുതുവര്‍ഷ പുലരിയില്‍ നമ്മെ നടുക്കി. ലോക സമാധാനത്തിന് മുന്നില്‍ നില്‍ക്കേണ്ട അമേരിക്കയും റഷ്യയും കൊമ്പുകോര്‍ക്കുന്നു. ലോകത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ പുതുവര്‍ഷത്തില്‍ ലോക സമാധാനത്തെ കുറിച്ചുള്ള പ്രതീക്ഷ തകരുകയാണ്.

തുര്‍ക്കിയുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പുതുവര്‍ഷാഘോഷ വേളയില്‍ ഭീകരന്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് 38 പേരെയാണ്. രണ്ടാഴ്ച മുമ്പ് ഇസ്തംബൂള്‍ സ്റ്റേഡിയത്തിന് സമീപം സ്‌ഫോടനത്തിലും ഇത്രയും പേരുടെ ജീവന്‍ നഷ്ടമായി. ഐ.എസ് ഭീകരതക്കും കുര്‍ദ്ദിഷ് തീവ്രവാദത്തിനും ഭരണവിരുദ്ധ ഭീകരതക്കും ഒരേ ലക്ഷ്യം; തുര്‍ക്കിയിലെ റജബ് തയ്യിബ് ഉറുദുഗാന്‍ സര്‍ക്കാറിനെ അട്ടിമറിക്കുക. മധ്യ പൗരസ്ത്യ ദേശത്ത് നിര്‍ണായക സ്വാധീനമുള്ള തുര്‍ക്കി ഭരണ കൂടത്തെ അട്ടിമറിക്കുന്നതിന് പിന്നില്‍ പാശ്ചാത്യ ശക്തികളുണ്ടെന്ന് പ്രസിഡണ്ട് ഉറുദുഗാന്‍ വിശ്വസിക്കുന്നു. ഭീകരരായ ഐ.എസിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണെന്ന് തെളിവു സഹിതം ഉറുദുഗാന്‍ വിശദീകരിക്കുന്നുണ്ട്. തുര്‍ക്കിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫത്തഹുല്ല ഗുലനും അനുയായികള്‍ക്കും സഹായം നല്‍കുന്നതും അമേരിക്കയാണെന്ന് ആരോപണമുണ്ട്. മത പണ്ഡിതനായ ഗുലന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടി നിര്‍ത്തലിന് മുന്‍കൈയെടുത്തതിലും അമേരിക്കന്‍ ഭരണകൂടത്തിന് തുര്‍ക്കിയോട് ഇഷ്ടക്കുറവുണ്ട്.

ലോകത്തെ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രശ്‌നമാണ് ഉത്തര കൊറിയയുടെ നീക്കം. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് പരമോന്നത നേതാവ് കിം ജോംഗ് ഉന്‍ വെളിപ്പെടുത്തിയതും പുതുവര്‍ഷ പുലരിയില്‍. കഴിഞ്ഞ വര്‍ഷം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. പിന്നീട് ആണവ പരീക്ഷണവും നടത്തി. കഴിഞ്ഞ വര്‍ഷം ബഹിരാകാശത്തേക്ക് ഉപഗ്രഹത്തെ അയച്ചത് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ട മിസൈല്‍ പാശ്ചാത്യ നാടുകള്‍ നിരീക്ഷിച്ചിരുന്നു. 8000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അമേരിക്കയെ പോലും ആക്രമിക്കാന്‍ ശേഷിയുണ്ടാകും. ഒരു ശക്തിക്കും ഉത്തര കൊറിയയെ ആക്രമിക്കാന്‍ കഴിയില്ലെന്ന ഭരണാധികാരിയുടെ ഹുങ്ക് ലോക രാജ്യങ്ങളെ ആശങ്കയിലാക്കുന്നു. യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വകവെക്കുന്നില്ല, ഈ കമ്മ്യൂണിസ്റ്റ് രാജ്യം. കിം ജോംഗ് ഉന്‍ അധികാരമേറ്റ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 340 പേരെ തൂക്കിലേറ്റിയതായി ആംനസ്റ്റി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആണവ ശേഷി നേടി ലോകത്തിന് ഭീഷണിയായി വളര്‍ന്ന ഉത്തര കൊറിയയെ പിടിച്ചുകെട്ടാന്‍ വന്‍ ശക്തി രാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്നു. അതേസമയം, വൈദ്യുതാവശ്യത്തിന് ആണവ ശേഷി നേടാനുള്ള ഇറാന്‍ ശ്രമത്തെ തടഞ്ഞത് ഇതേ വന്‍ ശക്തി രാഷ്ട്രങ്ങള്‍. യു.എന്‍ രക്ഷാസമിതിയിലെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് നിരന്തരം നടത്തിയ ചര്‍ച്ചയിലൂടെ ഇറാനെ കടിഞ്ഞാണിട്ടു. ഈ ധാരണ അനുസരിച്ച് ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ സമയമായി. കരാറില്‍ നിന്ന് പിന്‍മാറുമെന്ന നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് ഉത്തര കൊറിയയുടെ വഴിയെ സഞ്ചരിക്കാന്‍ ഇറാനും പ്രേരണയാകുമോ എന്നാണ് ആശങ്ക.

അമേരിക്കന്‍ പ്രസിഡണ്ട് ആയി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ ശേഷം സമാധാനത്തിലേക്ക് നീങ്ങുന്ന പല പ്രശ്‌നങ്ങളും സങ്കീര്‍ണമാകുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. റഷ്യയുമായി ട്രംപ് ചങ്ങാത്തത്തിന് ശ്രമിക്കുന്നതിന് അനുകൂലമായും പ്രതികൂലമായും ചിന്തിക്കുന്നവരുണ്ട്. അമേരിക്കയും റഷ്യയുമായി ഇപ്പോഴുള്ള കൊമ്പ്‌കോര്‍ക്കലിന്റെ രാഷ്ട്രീയ വശം ചിലപ്പോള്‍ ട്രംപിന്റെ സമീപനത്തിലൂടെ ഇല്ലാതാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റത്തിലൂടെ ഹിലരി ക്ലിന്റന്റെ വിജയം അട്ടിമറിച്ചത് റഷ്യയാണെന്ന് പ്രസിഡണ്ട് ബരാക് ഒബാമയും ഡമോക്രാറ്റുകളും കുറ്റപ്പെടുത്തുകയാണല്ലോ. ഇന്റലിജന്‍സ് വിഭാഗം മതിയായ തെളിവുകള്‍ നല്‍കിയതിനാലാണത്രെ 35 റഷ്യന്‍ നയതന്ത്രജ്ഞരെ ഒബാമ ഭരണകൂടം പുറത്താക്കി. തിരിച്ചടിക്കാതെ ട്രംപിന്റെ വരവ് കാത്തിരിക്കാനാണ് വഌഡ്മിര്‍ പുട്ടിന്റെ നിര്‍ദ്ദേശം. റഷ്യന്‍ ഇടപെടലിലൂടെ വിജയിച്ചു എന്ന വിമര്‍ശനമുണ്ടെങ്കിലും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി ട്രംപ് റദ്ദാക്കിയാല്‍ അത്ഭുതപ്പെടാനില്ല. സൗഹൃദാന്തരീക്ഷം ഇരു രാജ്യങ്ങളുടെയും ഭരണ നേതാക്കള്‍ക്കിടയിലുണ്ടാകുമെങ്കിലും ഭരണകൂടത്തിലെയും ഇന്റലിജന്‍സിലെയും സൈനിക നേതൃത്വത്തിലെയും നല്ലൊരു വിഭാഗം ട്രംപിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനാണ് സാധ്യത. അമേരിക്കയുടെ ആഭ്യന്തര ഘടനയില്‍ ഇവയുടെ സ്വാധീനം പ്രവചിക്കാനാവില്ല.

ട്രംപിനെ കാത്തിരിക്കുന്ന മറ്റൊരു രാജ്യമാണ് ഇസ്രാഈല്‍. യു.എന്‍ രക്ഷാസമിതി ഫലസ്തീന്‍ ഭൂമിയിലുള്ള ഇസ്രാഈല്‍ കുടിയേറ്റത്തിന് എതിരെ പ്രമേയം പാസാക്കിയശേഷം ഒബാമ ഭരണകൂടവും ഇസ്രാഈലും ഏറ്റുമുട്ടുകയാണ്. പ്രമേയം വീറ്റോ ഉപയോഗിച്ച് അമേരിക്ക തടയാതിരുന്നതില്‍ ഇസ്രാഈലിന് കടുത്ത പ്രതിഷേധമുണ്ട്. പശ്ചിമേഷ്യന്‍ സമാധാനത്തിന് തടസ്സം ഇസ്രാഈലിന്റെ കുടിയേറ്റ നയമാണെന്ന് തുറന്നടിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്ത് വന്നത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചൊടിപ്പിക്കുകയുണ്ടായി. അമേരിക്കയുടെ നയത്തിലുള്ള മാറ്റം, ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രാഈലിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഇതായിരിക്കില്ല ഇസ്രാഈലിനോടുള്ള സമീപനമെന്ന് ട്രംപ് പ്രസ്താവിച്ചു കഴിഞ്ഞിരിക്കെ, വരാനിരിക്കുന്ന നാളുകളിലും പശ്ചിമേഷ്യയില്‍ സമാധാനം വന്നെത്തുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ഈ മാസം 15ന് പാരീസില്‍ ഫലസ്തീന്‍ സമാധാനത്തെ കുറിച്ച് രാഷ്ട്രാന്തരീയ സമ്മേളനമാണ് ഫലസ്തീന്‍ നേതൃത്വം ഉറ്റുനോക്കുന്നത്. ട്രംപിന്റെ വരവ് ഇവയൊക്കെ തകിടംമറിച്ചേക്കും.

ലോക സമാധാനത്തിന് നേതൃത്വം നല്‍കേണ്ട ഐക്യരാഷ്ട്ര സംഘടന പലപ്പോഴും നോക്കുകുത്തിയാവുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസ്സം. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തടയാന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നേതൃത്വം നല്‍കിയ കാലഘട്ടത്തില്‍ കഴിഞ്ഞില്ല. രണ്ട് തവണയായി ബാന്‍ കി മൂണ്‍ സെക്രട്ടറിയായെങ്കിലും എടുത്തുപറയാവുന്ന എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ യു.എന്നിന് കഴിഞ്ഞില്ല. ബാന്‍ കി മൂണിന്റെ കഴിവുകേട് എന്ന് ആക്ഷേപിക്കുന്നതിലുമുപരി യു.എന്‍ നിയന്ത്രിക്കുന്ന അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികളുടെ സ്വാധീനവും സമ്മര്‍ദ്ദവും തന്നെ. ഇസ്രാഈല്‍ വിരുദ്ധ പ്രമേയം പാസാക്കാന്‍ മൂണിന്റെ കാലത്ത് കഴിഞ്ഞതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.

മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് ജനുവരി ഒന്നിന് സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. യൂറോപ്പ് ഉള്‍പ്പെടെ ലോകത്തെ ഭയപ്പെടുത്തുന്ന ഭീകരതയെ ചെറുക്കാന്‍ വഴി തേടുകയാവണം പുതിയ സെക്രട്ടറി ജനറലിന്റെ ആദ്യ ദൗത്യം. അതിന് അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടവയുണ്ട്. നിരപരാധികളുടെ ജീവന്‍ അപഹരിക്കാന്‍ ഭീകര സംഘടനകളെ അനുവദിക്കരുത്. അല്‍ഖാഇദയില്‍ നിന്ന് ഐ.എസിലേക്കുള്ള ‘ദൂരം’ വിലയിരുത്തണം. ഏത് ശക്തിയാണിതിന് പിന്നിലെന്ന് കണ്ടെത്താനും പ്രയാസമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending