Article
കോവിഡിനെ ഇക്കിളിയിട്ട് ജനത്തെ പ്രതിരോധിക്കുന്ന സര്‍ക്കാര്‍
കേരളത്തിലെ പ്രശാന്ത സുന്ദമായൊരു ഗ്രാമ പഞ്ചായത്ത്. രണ്ടു പേര് ചില ലക്ഷണങ്ങളോടെ ടെസ്റ്റിന് വിധേയമാവുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50 ശതമാനം. ഇനി ആ നാട്ടില്‍ ആരും പുറത്തിറങ്ങരുത്, കടകള്‍ തുറക്കരുത്, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പകല്‍ നിയന്ത്രിതമായി തുറക്കാം. അമ്പലത്തിലോ പള്ളിയിലോ പോകരുത്; അനുമതി ബീവറേജിലേക്ക്മാത്രം. വാഹനങ്ങള്‍ക്ക്പോലും ഒറ്റ-ഇരട്ട അക്ക ക്രമീകരണം. കോഴിക്കോട് നഗരത്തില്‍നിന്ന് പെരുമണ്ണയിലേക്ക് സര്‍വീസ് നടത്തുന്നത് 36 സ്വകാര്യ ബസുകള്‍. ഒറ്റ അക്ക നമ്പര്‍ ഉള്ളത് 29 ബസുകള്‍ക്ക്. ഇരട്ട ഏഴ്. ഇതില്‍ രണ്ടെണ്ണം സര്‍വീസ് നടത്തുന്നില്ല. ഒറ്റ അക്ക നമ്പര്‍ അനുമതിയുള്ള ദിവസം 29 ബസുകള്‍ ഓടുന്നു. പിറ്റേന്ന് ഇരട്ട അക്ക ദിനത്തില്‍ അഞ്ചെണ്ണം. ഇരട്ട അക്ക ദിനത്തില്‍ നാലു ബസുകളിലേക്കുള്ള ആളുകള്‍ ഒന്നില്‍ കുത്തിനിറക്കുന്നതിനാല്‍ ഉള്ളില്‍ മാത്രമല്ല, പുറത്ത് തൂങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു.
രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തെ ഒന്നര വര്‍ഷത്തിന്ശേഷവും ഒന്നാമതാക്കി നിര്‍ത്തുന്ന സര്‍ക്കാറിന്റെ ‘മിടുക്കുകളെ’കുറിച്ചാണ് പറഞ്ഞുവരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറുംമുമ്പ് പുന്നപ്ര വയലാറിലെ കമ്യൂണിസ്റ്റ് പുണ്യകേന്ദ്രത്തില്‍ നൂറുക്കണക്കിന് ‘പോരാളി’കളെ അണിനിരത്തി കോവിഡിനെ ഞെരിച്ചുകൊല്ലുന്നതു മാത്രമല്ല; ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ സാമൂഹ്യ അകലത്തിന്റെ ഭൂതക്കണ്ണാടിവെച്ച് കേസെടുക്കുന്നതുകൂടിയാണ് കേരള മോഡല്‍. 200 സ്ക്വയര്‍ ഫീറ്റുള്ള പാര്‍ട്ടി ഓഫീസില്‍ എണ്‍പത് പേരിരുന്ന് നാലായിരം സ്ക്വയര്‍ ഫീറ്റുള്ള പള്ളിയില്‍ 20 ആളുകള്‍പോലും കൂടരുതെന്ന് തിട്ടൂരം ഇറക്കുന്നതാണ് കമ്യൂണിസ്റ്റ് വിപ്ലവം. കോവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിച്ചതിന് കുടുംബത്തിനെതിരെ കേസുകളെടുത്ത രാജ്യത്തെ ഒരേയൊരു സംസ്ഥാനവും കേരളമാണ്.
ആരോഗ്യ വിദഗ്ധര്‍ക്ക്പകരം സി.പി.എം പിന്‍വാതില്‍ നിയമനക്കാരുടെ വൈരുദ്ധ്യാധിഷ്ഠിത കോവിഡ് പ്രതിരോധം ജനത്തെ പൂട്ടിയിട്ട് കോവിഡിനെ ഇക്കിളിയിട്ട് കൊല്ലുന്നതാണ്. രാജ്യത്ത് കോവിഡ് രോഗികളുടെയും ടെസ്റ്റ് പോസിറ്റിവിറ്റിയുടെയും മരണത്തിന്റെയും എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു മാത്രമല്ല, ബഹുദൂരം മുന്നിലുമാണ്. കേരളത്തിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള പശ്ചിമബംഗാളിലും നാലിരട്ടിയുള്ള യു.പിയിലും ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമൊന്നും ഇല്ലാത്ത എന്തു പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ബംഗാളും തമിഴ്നാടുമെല്ലാം ജനജീവിതം സാധാരണ നിലയിലേക്ക് നടന്നടുക്കുകയാണ്. കേരളത്തിലാവട്ടെ തള്ളും പൊള്ളുമായി കമ്യൂണിസത്തിന്റെ രഹസ്യാജണ്ടകളുടെ പറുദീസയാവുന്നു.
സ്വര്‍ണ്ണവും ഡോളറും ഈത്തപ്പഴവും മയക്കുമരുന്നും ഹവാലയും റിവേഴ്സ് ഹവാലയുമെല്ലാം കോവിഡ് ലേബലൊട്ടിച്ച കിറ്റിലൂടെ മറികടന്നവര്‍ നിലാവുണ്ടെന്ന് കരുതി പുലരുവോളം കക്കാനുള്ള സൂത്രപ്പണിയാണ് ചെയ്യുന്നത്. ജനം വീണ്ടും വോട്ടു ചെയ്താണ് അധികാരത്തിലെത്തിയതെന്നും എന്തും ചെയ്യാനുള്ള ലൈസന്‍സാണ് അതെന്നും കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍, അനുഭവിച്ചോ എന്നാണോ പറയുന്നത്. അച്യുതമേനോന് സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിലൂടെ എഴുപതുകളില്‍തന്നെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വിശ്വോത്തര കേരള മോഡല്‍ പടുത്തുയര്‍ത്തിയ നാടാണ് ധാര്‍ഷ്ട്യം അലങ്കാരമായി കൊണ്ടുനടക്കുന്ന ഭരണാധികാരികളുടെ താന്നോന്നിത്തത്തില്‍ തകര്‍ന്ന് തരിപ്പണമാവുന്നത്. തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് പോകുന്ന എണ്‍പത് പിന്നിട്ട വൃദ്ധമാതാവിനെയും ബാങ്ക് വിളിക്കാന്‍ പള്ളിയിലേക്കുപോകുന്ന ഉസ്താദിനെയും കടയുടെ ഷട്ടര്‍ താഴ്ത്താന്‍ സെക്കന്റുകള്‍ വൈകുന്ന വ്യാപാരികളെയും ഒളിഞ്ഞിരുന്ന് ചാടിവീണ് പിടിക്കുന്നവരും കൊറോണയും തമ്മില്‍ എന്താണ് വ്യത്യാസം. കോവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് കുതറി ലോകമാകെ അതിജീവനത്തിലേക്ക് ഉണരാന്‍ ശ്രമിക്കുമ്പോള്‍ കോവിഡിനെ തലോടി മനുഷ്യനെ തല്ലുന്ന ഭരണകൂടം മലയാളികളുടെ മഹാഭാഗ്യമാണെന്ന് പി.ആര് ഏജന്‍സികള്‍ തലകുത്തിമറിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, സാമൂഹ്യ അകലത്തിന്റെയും മുന്കരുതലിന്റെയും ബാലപാഠമെങ്കിലും ഉള്‍ക്കൊള്ളണമെന്ന് പറയാന്‍ ജനത്തിന് അവകാശമുണ്ട്.
രോഗം വ്യാപകമായി വീട്ടിലും പുറത്തും ഒരുപോലെ പടര്‍ന്നശേഷം ടി.പി.ആര് ഉട്യോപ്യയെ മുന്‍നിര്‍ത്തി അടച്ചുപൂട്ടുന്നത് എത്രകാലം തുടരാനാവും. ശനിയും ഞായറും അടച്ചുപൂട്ടുന്ന നഗരത്തിലേക്ക് അത്യാവശ്യങ്ങള്‍ക്കായി വെള്ളിയാഴ്ച ജനം കുത്തിയൊഴുകുമെന്നതില്‍ ആര്‍ക്കാണ് സംശയം. വൈകിട്ടോടെ അടക്കുംമുമ്പ് കടകളില്‍ ജനം തിക്കിത്തിരക്കുമെന്ന് അറിയാത്തവരുണ്ടോ.
എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രധാന കടകളെല്ലാം തുറക്കുന്നതാണോ, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പകലില്‍ അല്പനേരം തുറക്കുന്നതാണോ തിരക്ക് ഒഴിവാക്കുക. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസുമെല്ലാം നഷ്ടപ്പെട്ട വ്യാപാരികള്‍ വാടകയും ലോണും കൊടുക്കാന്‍പോലും കഴിയാതെ ജീവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുകയാണ്. ഇപ്പോള്‍, ബലിപെരുന്നാള്‍ വിപണിയുടെ ആസ്ഥാനമായ കോഴിക്കോട് നഗരം ടി.പി. ആര് മാപിനി പ്രകാരം കാറ്റഗറി ‘സി’യിലാണെന്നാണ് തിട്ടൂരം. ടെക്സ്റ്റൈല്‍സുകളും ഷോപ്പുകളും തുറക്കുന്നത് എല്ലാദിവസവും പാടെ വിലക്കിയതോടെ സ്വാഭാവികമായും പ്രതിഷേധിച്ച 15 വ്യാപാരികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. തലേന്നുതന്നെ കട തുറക്കുന്നവരെ രോഗപ്രതിരോധ വകുപ്പിന്റെ പ്രഹരശേഷി ഓര്‍മ്മിപ്പിച്ച് കമ്മീഷണര്‍ വാറോല ഇറക്കിയിരുന്നു. ഇതേ ഉത്തരവില്‍ മേലൊപ്പ് ചാര്‍ത്തുന്ന അതേ സമയത്ത് മറ്റൊരു കമ്യൂണിസ്റ്റ് ‘സ്വര്‍ഗമായ’ ക്യൂബയില്‍ കോവിഡ് നിയന്ത്രണങ്ങളെ വകവെക്കാതെ ജീവിക്കാനായി സഹികെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
2020 ഫെബ്രുവരിയില്‍ കേരളത്തെ ‘കോവിഡ് മുക്തമായി’ പ്രഖ്യാപിച്ച അന്നത്തെ ആരോഗ്യ മന്ത്രി ശൈലജയുടെ എഫ്.ബി പേജിലോ ഒന്നര പതിറ്റാണ്ടായുള്ള ദേശാഭിമാനി, ചിന്ത പ്രസിദ്ധീകരണങ്ങളിലോ കണ്ണോടിച്ചാലറിയാം കേരള കമ്യൂണിസ്റ്റുകളുടെ ക്യൂബ തള്ള്. കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളവും ക്യൂബയുമാണ് ശരിയായ ആരോഗ്യ മോഡലുകളെന്ന് സ്ഥാപിച്ചെടുക്കുന്ന എത്രയെത്ര ലേഖനങ്ങളാണ് ഒന്നര വര്‍ഷത്തിനിടെ ദേശാഭിമാനി ചുട്ടെടുത്തത്. കമ്യൂണിസ്റ്റ് ചൈനയിലെ വുഹാനില്‍ നിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നോ ഉത്തര കൊറിയയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ചുവരില്‍ ചിത്രമായി തൂങ്ങുന്നതിനെകുറിച്ചോ ഇവരോട് ചോദിക്കരുത്. ക്യൂബയില്‍ നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി കൊറോണക്ക് ഫലപ്രദമാണെന്നും ചൈനയെ പോലും രക്ഷിച്ചത് ഈ മരുന്നാണെന്നും വൈകാതെ കേരളത്തിലും നേരിട്ട് ഇറക്കുമതി ചെയ്യുമെന്നും കമ്യൂണിസ്റ്റ് ബദല്‍ സിദ്ധാന്തിച്ച് വര്‍ഷം ഒന്നു പിന്നിട്ടു. അപ്പോഴാണ്, ജനാധിപത്യം ഷോക്കേസില്‍ വെച്ച ക്യൂബയിലും ‘ഭരണത്തുടര്‍ച്ച’ ജനം അനുഭവിക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഭക്ഷണവും വൈദ്യുതിയും കോവിഡ് വാക്സിനും നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനത്തെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ക്യൂബ. കേരളത്തിന്റെ പാതി ജനസംഖ്യ ഇല്ലാത്ത ക്യൂബയില്‍പോലും അവരെ നിറക്കാനുള്ള ജയിലുകളില്ല. വൈകിയെങ്കിലും രാജാവ് നഗ്നനാണെന്ന സത്യം തിരിച്ചറിയുകയാണ് കരണീയം.
കൃത്യമായ ബോധവത്കരണവും വാക്്സിനേഷനും തന്ത്രങ്ങളുമാണ് കോവിഡിനെ അതിജീവിക്കാന്‍ അവശ്യം. പ്രതിപക്ഷ നേതാക്കളെപോലും മുഖവിലക്കെടുക്കാത്ത ആരോഗ്യ വകുപ്പ് മന്ത്രി, സാക്ഷരതാനിരക്കില്‍ രാജ്യത്ത് ഒന്നാമതായ മലയാളികളെ വിശ്വാസത്തിലെടുക്കാത്തത് കഷ്ടമെന്നല്ലാതെ എന്തുപറയാന്‍. അമേരിക്കയും ഫ്രാന്‍സും യു.കെയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാസ്കു പോലും ഭാഗികമായി പിന്‍വലിച്ചുകഴിഞ്ഞു. രാജ്യത്ത് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും സ്വാഭാവിക ജീവിതത്തിലേക്ക് മിഴി തുറക്കുന്നു. ഒരേ വീട്ടിലുള്ളവര്‍ ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലും മാസ്കിന്റെ പേരില്‍ ചാടിവീണ് പോക്കറ്റടിക്കുകയാണ്. കയ്യൂക്കുകൊണ്ടല്ല, ബുദ്ധിയും ക്ഷമയും കൊണ്ടാണ് രോഗത്തെ അതിജീവിക്കേണ്ടത്. ജനത്തെ അനന്തമായി വീട്ടില്‍ അടച്ചിട്ടാലോ പൊലീസിനെ ഇറക്കി ലാത്തിച്ചാര്‍ജ്ജ് നടത്തിയാലോ പോകുന്ന ഒന്നല്ല രോഗം. പല രൂപത്തിലും ഭാവത്തിലും പത്തു വര്‍ഷമെങ്കിലും തുടര്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നൊരു സൂക്ഷ്മാണുവിനെ പ്രതിരോധിക്കുന്നതിനെകുറിച്ച്, കൊച്ചു കുട്ടികള്‍പോലും ആശയങ്ങള്‍ പങ്കുവെക്കാന്‍ പ്രാപ്തമായ നാട്ടില്‍, ബീവറേജിലും ബാറിലും കൊറോണ വരില്ലെന്നും അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലുമേ പോവൂ എന്നും പറയുന്നതൊക്കെ കൊള്ളാം.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

