Connect with us

india

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി

കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി. 

Published

on

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും 4 കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകി. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.

ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് സമർപ്പിച്ച അപേക്ഷയിൽ ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ് പുരോഹിത് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കലാപമുണ്ടാക്കാൻ മനഃപൂർവം പ്രവർത്തനങ്ങൾ നടത്തിയതായി ശ്രമിച്ചെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കോടതി കേസ് പിൻവലിച്ചത്.

‘മനഃപൂർവ്വം, അറിഞ്ഞുകൊണ്ട് വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തെയും ദുർബലപ്പെടുത്താൻ ഇവർ ശ്രമിച്ചെന്ന് തോന്നുന്നില്ല.

1984ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കൽ തടയൽ നിയമപ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, കോടതി പ്രതികൾക്കെതിരായ കേസ് പിൻവലിക്കുന്നതിന് അനുമതി നൽകുന്നു,’ കോടതി പറഞ്ഞു.

അതേസമയം ഹർദിക് പട്ടേലിനൊപ്പം മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന ദൽഹി പൊലീസിന്റെ അപേക്ഷ ദൽഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചു.

ഷോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേന പിൻവലിച്ചുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ഫെബ്രുവരി 27ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഓഗസ്റ്റ് 18ന് ഇന്ത്യൻ സൈന്യം കശ്മീരിലെ വീടുകളിൽ കയറി നാട്ടുകാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു ഷോറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നിയമപരമായി സാധ്യമല്ലെന്ന് അറിഞ്ഞിട്ടും പട്ടീദാർ അല്ലെങ്കിൽ പട്ടേൽ സമുദായത്തിലെ അംഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹാർദിക് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കേസ്. 2015ൽ ഹാർദിക് പട്ടേൽ , ദിനേശ് ബംഭാനിയ, ചിരാഗ് പട്ടേൽ, കേതൻ പട്ടേൽ, അൽപേഷ് കതേരിയ എന്നിവർക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയായിരുന്നു.

2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ സമുദായത്തിന്റെ മെഗാ റാലിക്ക് ശേഷം ഗുജറാത്തിൽ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഹാർദിക് പട്ടേലിനെയും കൂട്ടാളികളെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124A (രാജ്യദ്രോഹം), 121 (കലാപം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുക), 121A (വകുപ്പ് 121 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുക), 153A (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 153B (ദേശീയ വിരുദ്ധമായ പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.

ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ ഇപ്പോൾ ബി.ജെ.പി അനുകൂലയാണ്. 2023 നവംബറിൽ, എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷോറ നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് അവർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം

ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

Published

on

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി താജ് മഹല്‍ കോംപ്ലെക്‌സില്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്‍ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്‍ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേരളത്തില്‍ നിന്നാണ് ഇമെയില്‍ വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

കേരളത്തില്‍ നിന്നുള്ള വ്യാജ ഇമെയില്‍ സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) സോനം കുമാര്‍ പറഞ്ഞു.

Continue Reading

india

യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍

യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

Published

on

യുപിയിലെ അലിഗഢില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദനം. അര്‍ബാസ്, അഖീല്‍, കദീം, മുന്ന ഖാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. അലിഗഢിലെ അല്‍ഹാദാദ്പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

”ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി നല്‍കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക”-അലിഗഢ് റൂറല്‍ എസ്പി അമൃത് ജയിന്‍ പറഞ്ഞു.

അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മര്‍ദനമേറ്റ യുവാക്കളില്‍ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ”പരിക്കിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. നിങ്ങള്‍ വീഡിയോകള്‍ കാണുക. എന്റെ മകന്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്”-അഖീലിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.

അലിഗഢിലെ അല്‍-അമ്മാര്‍ ഫ്രോസണ്‍ ഫുഡ്‌സ് മാംസ ഫാക്ടറിയില്‍ നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്‍ നാലുപേരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാധു ആശ്രമത്തില്‍ വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്‍ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടു. പരാതിയില്‍ വിഎച്ച്പി നേതാവ് രാജ്കുമാര്‍ ആര്യ, ബിജെപി നേതാവ് അര്‍ജുന്‍ സിങ് എന്നിവരുടെ പേരുകള്‍ സലീം ഖാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്‍ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്‍ വലിയ പണം നല്‍കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വാഹനം തകര്‍ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്‍ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്‍ദനം തുടര്‍ന്നതായാണ് ചില വീഡിയോകളില്‍ നിന്ന് വ്യക്തമാവുന്നത്.

Continue Reading

india

ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം

വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്.

Published

on

കോഴിക്കോടുനിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്കെത്തിയ 15കാരന്റെ ദേഹത്ത് മരംവീണ് ദാരുണാന്ത്യം. വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഊട്ടി-ഗുഡലൂര്‍ ദേശീയപാതയിലെ ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററിലാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാര്‍ക്ക് ഭാഗത്ത് വെച്ച് ആദിദേവിന്റെ തലയില്‍ മരം വീഴുകയായിരുന്നു.

പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. കനത്ത മഴയെ തുടര്‍ന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Continue Reading

Trending