Connect with us

kerala

കണ്ടല ബാങ്ക് തട്ടിപ്പ്: മുന്‍ ഭാരവാഹികളില്‍നിന്ന് 57.24 കോടി ഈടാക്കും, സി.പി.ഐ നേതാവില്‍ നിന്ന് 5.11 കോടി

വര്‍ഷങ്ങളായി തുടര്‍ന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായിരിക്കുന്നതായാണ് 2021ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Published

on

മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലുണ്ടായ സാമ്പത്തികക്രമക്കേടില്‍ 57.24 കോടി രൂപ മുന്‍ ഭാരവാഹികളില്‍നിന്നും സെക്രട്ടറിമാരില്‍നിന്നും തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടര്‍ന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായിരിക്കുന്നതായാണ് 2021ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതിനു കാരണക്കാരായ മുന്‍ ഭാരവാഹികളില്‍നിന്നു പലിശയുള്‍പ്പെടെ തുക തിരിച്ചുപിടിച്ച് സഹകരണനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും സഹകരണസംഘം ഇന്‍സ്‌പെക്ടര്‍ കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ നേതാവും ഏറെക്കാലം ബാങ്കിന്റെ പ്രസിഡന്റുമായ എന്‍.ഭാസുരാംഗനില്‍നിന്നുമാത്രം 5.11 കോടി രൂപയാണ് തിരിച്ചുപിടിച്ചെടുക്കേണ്ടത്.

അനധികൃതമായി ജീവനക്കാരെ നിയമിച്ച് സ്ഥാനക്കയറ്റവും ശമ്പളവും നല്‍കി. നിര്‍മാണപ്രവര്‍ത്തികള്‍ നടത്തി വന്‍തുക ചെലവഴിച്ചു. മാറനല്ലൂര്‍ ക്ഷീരവ്യവസായ സംഘത്തിന് അനധികൃതമായി വായ്പ, ഓഹരി എന്നിവയ്ക്കായി പണം നല്‍കി. വാഹനം വാങ്ങിയതുള്‍പ്പൈട സംഘം ഫണ്ട് ചെലവഴിച്ചു.

അനധികൃതമായി വായ്പ, എം.ഡി.എസ്. എന്നീ ഇനത്തില്‍ വന്‍തുക ചെലവഴിച്ചു എന്നിങ്ങനെയുള്ള ക്രമക്കേടുകളാണുണ്ടായത്. ഇതുകാരണമുണ്ടായ നഷ്ടം മുന്‍ ഭാരവാഹികളില്‍ നിന്നീടാക്കാനാണ് ശുപാര്‍ശ.ബാങ്കില്‍ 2005 മുതല്‍ 2021 ഡിസംബര്‍വരെ നിക്ഷേപത്തില്‍നിന്നു വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളില്‍ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്.

നിക്ഷേപത്തില്‍നിന്ന് എം.ഡി.എസിലേക്കു വകമാറ്റിയത് 10 കോടിയും. 200506 വര്‍ഷത്തില്‍ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെക്കിട്ടാനാകാത്തവിധം നഷ്ടമായിരിക്കുന്നതെന്നാണ് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലും സെക്രട്ടറിമാരിലുംനിന്ന് ഇത്തരത്തില്‍ എത്രരൂപവീതം തിരികെ പിടിക്കേണ്ടതുണ്ടെന്ന് വിശദമായ കണക്ക് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഭാസുരാംഗനു പുറമേ ടി.പദ്മാവതി അമ്മ, സി.കൃഷ്ണന്‍കുട്ടി, എ.സലിം എന്നിവരില്‍നിന്ന് 5.11 കോടിവീതം തിരികെപ്പിടിക്കണം.

ആകെ 21 പേരില്‍നിന്നാണ് ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കേണ്ടത്. ഇതില്‍ 4 പേര്‍ മരിച്ചുപോയി. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഭരണസമിതി രാജിവെച്ചിരുന്നു. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ‘

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്‍.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

Published

on

തൃശൂർ: ബി.ജെ.പി കൂടുതൽ പ്രതീക്ഷ വെക്കുന്ന കോർപറേഷനുകളിലൊന്നായ തൃശൂരിൽ ഗ്രൂപ്പുപോരിൽ സിറ്റിങ് കൗൺസിലറായ ജില്ല നേതാവിന് അവസാന നിമിഷം സീറ്റ് നഷ്ടമായി. മേയർ സ്ഥാനത്തേക്കടക്കം ഉയർത്തിക്കാട്ടപ്പെട്ടിരുന്ന പൂങ്കുന്നത്തുനിന്നുള്ള കൗൺസിലർ വി. ആതിരയെയാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയത്.

സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പ്രഖ്യാപിച്ച രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ രണ്ടാം ഡിവിഷനായ കുട്ടംകുളങ്ങരയിലാണ് ആതിരക്ക് സീറ്റ് നൽകിയിരുന്നത്. എന്നാൽ, നാമനിർദേശപത്രിക സമർപ്പണം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ആതിരയെ ഒഴിവാക്കി ആർ.എസ്.എസ് നേതാവിന്റെ മകളെ സ്ഥാനാർഥിയാക്കുകയായിരുന്നു. ആർ.എസ്.എസ് ജില്ല സംഘചാലകായിരുന്ന മഹാദേവിന്റെ മകൾ എം. ശ്രീവിദ്യയാണ് സ്ഥാനാർഥി.

പ്രാദേശിക എതിർപ്പും വിഭാഗീയതയുമടക്കമുള്ള കാരണങ്ങളാലാണ് അവസാന നിമിഷം ആതിരയെ മാറ്റിയതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കം പങ്കെടുത്ത ചടങ്ങിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം കുട്ടംകുളങ്ങരയിലെത്തിയ ആതിരക്ക് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ വാർഡാണ് കുട്ടംകുളങ്ങര. ആതിര കൗൺസിലറായ പൂങ്കുന്നത്ത് ഇത്തവണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥാണ് സ്ഥാനാർഥി. ഉത്തരവാദിത്തം ഏറ്റെടുത്തതായും പ്രചാരണം ആരംഭിച്ചതായും എം. ശ്രീവിദ്യ പറഞ്ഞു. കഴിഞ്ഞ തവണ കൈവിട്ട വാർഡ് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

Continue Reading

Health

ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

Published

on

തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.

Continue Reading

kerala

നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending