Connect with us

india

ആശങ്കയുടെ വകഭേദം: ഡെല്‍റ്റ പ്ലസ് കോവിഡ് വൈറസ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരി

ആശങ്കയുടെ വകഭേദമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ആശങ്ക ഉയര്‍ത്തി പുതിയ ഡെല്‍റ്റ പ്ലസ് വകേഭദം. ആശങ്കയുടെ വകഭേദമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതിനാലാണ് ഡെല്‍റ്റ പ്ലസിനെ പേടിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്.
വാക്‌സിന്‍ എടുത്തവരില്‍ ഡെല്‍റ്റ പ്ലസ് വന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ടെങ്കിലും വാക്‌സിന്റെ പ്രതിരോധ ശേഷി മറികടന്നിട്ടില്ലെന്നും മരണം സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുവരെ പ്രത്യക്ഷപ്പെട്ട കോവിഡ് വൈറസ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ഡെല്‍റ്റ പ്ലസ്. വായുവിലൂടെ എളുപ്പത്തില്‍ പകരുമെന്നതിനാല്‍ അതിവേഗ വ്യാപന ശേഷിയുണ്ട്.
12 വയസിന് മുകളിലുള്ള കുട്ടികളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ യൂറോപ്പിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. നേപ്പാളില്‍ നിന്നും എത്തിയവരിലാണ് ഇത് കണ്ടെത്തിയതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. മധ്യപ്രദേശിലെ ഭോപാലിലാണ് രാജ്യത്ത് ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കോവിഡ് ഭേദമായ ശേഷം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 65കാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റപ്ലസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ രോഗവ്യാപനത്തിനും മരണങ്ങള്‍ക്കും ഇടയാക്കിയത് ഡെല്‍റ്റ പ്ലസിനു മുമ്പുള്ള ഡെല്‍റ്റ വകഭേദമായിരുന്നു.

നിലവില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ റൂട്ട് മാപ്പ്, വാക്സിനേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം ശേഖരിച്ചുവരികയാണ്. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമായി നടപ്പാക്കുക, കേസുകള്‍ ഉള്ള പ്രദേശങ്ങളില്‍ മുന്‍ഗണന നല്‍കി വാക്സിനേഷന്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡെല്‍റ്റാ പ്ലസിനു മുമ്പ് കണ്ടെത്തിയ കോവിഡിന്റെ ഡെ ല്‍റ്റാ വകഭേദം എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചതായി കണ്ടെത്തിയിരുന്നു. നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചെങ്കിലും ഡെല്‍റ്റാ വകഭേദം സാരമായി ബാധിച്ചത് 20-30 വരെ പ്രായമുള്ളവരിലാണെന്ന് ഡെല്‍റ്റാ വകഭേദത്തേക്കുറിച്ച് വിശദമായി പഠനം നടത്തുന്ന ഇംഗ്ലണ്ടിലെ പൊതുആരോഗ്യവിഭാഗം നിരീക്ഷിച്ചിരുന്നു. രണ്ട് പ്രാവശ്യം ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് എന്നായിരുന്നു ഡെല്‍റ്റ വകഭേദത്തെ ആദ്യം വിലയിരുത്തിയിരുന്നത്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഇത്ര കണ്ട് രൂക്ഷമായതിന് പിന്നില്‍ ഡെല്‍റ്റാ വകഭേദമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നത് ഡെല്‍റ്റ വകഭേദത്തെ തടയുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഡെല്‍റ്റാ വകഭേദത്തിന് ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിനു കാരണമാകുമോ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

india

നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍

വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്‍ ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.

മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്‍ പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.

Continue Reading

india

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Published

on

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡിങ്കല്‍, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വരാച്ച സോണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. എസ്‌ഐആര്‍ പ്രവര്‍ത്തനത്തിനായി ബൂത്ത് ലെവല്‍ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നത്. കുളിമുറിക്കുള്ളില്‍ ഗ്യാസ് ഗീസര്‍ ഉണ്ടായിരുന്നെന്നും ഇതില്‍നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പൊലീസ് നിഗമനം.

ഡിങ്കലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യഥാര്‍ഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും ഹൃദയാഘാതമുള്‍പ്പെടെ മൂലം മരിക്കുകയും ചെയ്തത്.

Continue Reading

india

നീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

Published

on

നീലഗിരിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

മാവനല്ലാ സ്വദേശിനിയായ 65കാരി ബി. നാഗിയമ്മാള്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു.

നാഗിയമ്മാളിനെ കടിച്ചുകീറിയ കടുവ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല. അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതോടെയാണ് അധികൃതര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താനായത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് നിരീക്ഷണം നടത്താനായി നാലുസംഘങ്ങളെ നിയോഗിച്ചതായി മുതുമല ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി. ഗണേശന്‍ പറഞ്ഞു. പുലര്‍ച്ചെയും വൈകിട്ടും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനടക്കം ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി മേഖലയില്‍ 20 ക്യാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending