Connect with us

Culture

പി.എച്ച്.ഡി അപേക്ഷ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Published

on

അലി ഹുസൈന്‍ വാഫി

ഏതെങ്കിലുമൊരു വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടാന്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ കാര്യമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി.ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. മാനവിക,ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ്,ഭാഷാ പഠനമേലകളില്‍ ഗവേഷണ അഭിരി ചിയുള്ളവര്‍ക്ക് യു.ജി.സി, സി.എസ്.ഐ.ആര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പി.എച്ച്.ഡി ഗവേഷണ ബിരുദത്തിന് ചിട്ടയായ തയ്യാറെടുപ്പോടെ ഇപ്പോള്‍ ഒരുങ്ങാവുന്നതാണ്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഏതങ്കിലും വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാസ്റ്റര്‍ ബിരുദമുണ്ടങ്കില്‍ നിങ്ങള്‍ക്ക് പി.എച്ച്.ഡിക്ക് ശ്രമിക്കാം.യു.ജി സി/സി.ഐ.എസ്.ആര്‍ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET),ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് (JRF) തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് പ്രവേശനപരീക്ഷയുടെ ആവശ്യമില്ല.അവര്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരായാല്‍ മതി. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

പ്രവേശനപരീക്ഷ

സ്വന്തം വിഷയത്തിലെ അടിസ്ഥാന മേഖലകളെക്കുറിച്ചും ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ചുമുള്ള പരിജ്ഞാനം പരിശോധിക്കുന്ന തരത്തിലാവും പ്രവേശനപ്പരീക്ഷ.സാധാണ ഗതിയില്‍ 50 ശതമാനം മാര്‍ക്ക് റിസര്‍ച്ച് രീതി ശാസ്ത്രത്തിനും ശേഷിക്കുന്ന അന്‍പത് മാര്‍ക്ക് വിഷയത്തിലെ അറിവിനുമാകും .

പ്രൊപോസല്‍ പ്രസന്റേഷന്‍

പ്രവേശന പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ സ്‌കോര്‍ നേടിയവരെ റിസര്‍ച്ച് പ്രപ്പോസല്‍ അവതരണത്തിന് ക്ഷണിക്കുന്നു.ഇതിലെ പ്രകടനം കൂടി പരിഗണിച്ചാണ് പി.എച്ച്.ഡിക്ക് യോഗ്യത നേടുക.
ഗവേഷണത്തിന്റെ വിഷയത്തെക്കുറിച്ചും അവലംബിക്കുന്ന രീതിശാസ്ര്ത്രത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കുന്ന ഒരു സംഗ്രഹമാണ് റിസര്‍ച്ച് പ്രൊപ്പോസല്‍.ഗവേഷണ വിഷയം,പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ മുന്‍പ് നടന്ന പഠനങ്ങള്‍,രീതി ശാസ്ത്രം,ഡാറ്റാ കളക്ഷന്‍ ക്രമം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാവണം പ്രൊപോസല്‍.ഇത് ഡി.ആര്‍.സി ( ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് കമ്മിറ്റി)ക്ക് മുമ്പാകെ അവതരിപ്പിക്കണം.

കോഴ്സ് വര്‍ക്ക്

പി.എച്ച്ഡി. ഗവേഷണങ്ങള്‍ക്ക് കോഴ്സ് വര്‍ക്ക് നിര്‍ബന്ധമാണ്. എം.ഫില്‍ ഉള്ളവര്‍ക്ക് കോഴ്‌സ് വര്‍ക്ക് നിര്‍ബന്ധമില്ല.ആറു മാസം നീണ്ടുനില്‍ക്കുന്ന, നിശ്ചിത ശതമാനം ഹാജര്‍ നിര്‍ബന്ധമുള്ള ഒരു ക്ലാസ്റൂം പദ്ധതിയാണ് ഇത്.സാധാരണ ഗതിയില്‍ മൂന്ന് പേപ്പറുകളാണ് ഉണ്ടാകാറ്. വിഷയത്തിലെ പൊതു മേഖലയുമായി ബന്ധപ്പെട്ടതാണ് ഒന്നാം പേപ്പര്‍.ഗവേഷണ രീതി ശാസ്ത്രത്തിലൂന്നിയതാവും രണ്ടാം പേപ്പര്‍.വിദ്യാര്‍ത്ഥി തെരഞ്ഞെടുത്ത ഗവേഷണ വിഷയത്തിലെ വിശാലമായ അറിവും ആശയാടിത്തറയും പരിശോധിക്കുന്നതാവും മൂന്നാം പേപ്പര്‍. കോഴ്സ് വര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാണ്.
ഒരു റിസര്‍ച്ച് ഗൈഡിന്റെ നിരീക്ഷണത്തിലാണ് പി.എച്ച്.ഡി ഗവേഷണം നടത്തേണ്ടത്.റിസര്‍ച്ച് ഗൈഡും ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു അധ്യാപകന്‍ മെമ്പറുമായ ഡോക്ടറല്‍ കമ്മിറ്റിയാണ് ഗവേഷകന്റ പുരോഗതി വിലയിരുത്തുന്നത്. ഓരോ ആറ് മാസത്തിലും ഈ സമിതിയുടെ മുമ്പാകെ ഗവേഷകന്‍ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കണം.ഗവേഷണ കാലയളവില്‍ നിശ്ചിത എണ്ണം സെമിനാറുകളില്‍ പേപ്പര്‍ അവതരണവും ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഗവേഷണ ലേഖനം പ്രസിദ്ധീകരിക്കുകയും വേണം.

ഗവേഷണ കാലം

മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷമാണ് തീസിസ് സമര്‍പ്പിക്കാനുള്ള മിനിമം കാലയളവ്. സാഹചര്യമനുസരിച്ച് ഇത് ആറ് വര്‍ഷം വരെ നീട്ടിക്കിട്ടാറുണ്ട്.എം.ഫില്‍ ഡിഗ്രി ഉള്ളവര്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് സമര്‍പ്പിക്കാം.

ഓപ്പണ്‍ ഡിഫന്‍സ്

മൂന്ന് വര്‍ഷത്തിലധികം നീണ്ട ഗവേഷണ പ്രബന്ധം യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കുന്നതോടെ ഗവേഷണം അന്ത്യത്തിലെത്തുന്നു.
മൂന്നോ അതിലധികമോ എക്സ്റ്റേണല്‍ എക്സാമിനര്‍മാര്‍ പരിശോധിച്ച് അംഗീകാരം ലഭിക്കുന്ന ഗവേഷണ പ്രബന്ധം അവതരിപ്പിക്കലാണ് അടുത്ത ഘട്ടം.ഗവേഷണ വിദ്യാര്‍ഥിക്ക് തന്റെ കണ്ടെത്തലിനെക്കുറിച്ച് പൊതു സമക്ഷം വിശദീകരിക്കാനും സംശയ നിവാരണം നടത്താനും അവസരം നല്‍കും. എക്സ്റ്റേണല്‍ എക്സാമിനര്‍മാരില്‍ നിന്ന് ഒരാളും ഗൈഡും അക്കാദമിക് സമൂഹവും ഒക്കെ ചേര്‍ന്ന പൊതു സദസ്സില്‍ വച്ചു നടക്കുന്ന ഈ പരിപാടിക്ക് ഓപ്പണ്‍ ഡിഫന്‍സ് എന്നാണു പേര്.ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഡോക്ടറേറ്റ് (ഡോക്ടറേറ്റ് ഓഫ് ഫിലോസഫി അഥവാ പി.എച്ച്ഡി.)നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.

സ്‌കോളര്‍ഷിപ്പുകള്‍

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാറും സര്‍ക്കാറിതര ഏജന്‍സികളും നല്‍കാറുണ്ട്.ജെ.ആര്‍.എഫ് ആണ് ഇതില്‍ മുഖ്യമായത്.പുതുക്കിയ നിരക്കനുസരിച്ച് മാസത്തില്‍ 31000 രൂപയും എച്ച്.ആര്‍.എ യും കണ്ടിജന്‍സി ഫണ്ടും അടങ്ങുന്നതാണിത്.
കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് വിവിധ പ്രൊജക്ടുകളുടെ ഫണ്ടുകളും ലഭിക്കാറുണ്ട്.ഐ.സി.എസ്.ആര്‍, എന്‍.സി.ആര്‍.ടി തുടങ്ങിയ ബോഡികളും വിവിധ വിഷയങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പട്ടികജാതി,പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങിലെ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്.ഒരു സ്‌കോളര്‍ഷിപ്പും ലഭിക്കാത്തവര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ സ്‌റ്റൈപന്റ് നല്‍കാറുണ്ട്.

പ്രത്യേകം ശ്രദ്ധിക്കേണ്ടവ

പി.എച്ച്.ഡിക്ക് ചേരുമ്പോള്‍ നിലവാരമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍ നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ സെന്ററുകള്‍ നടത്തുന്നുണ്ടോ എന്ന് ആദ്യമേ മനസിലാക്കണം. ഗവേഷണത്തിന് ഇഷ്ടമുള്ള മേഖലയില്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു മനസിലാക്കി വയ്ക്കണം.ഇതിനായി പരിചയസമ്പന്നരുടെ ഉപദേശം തേടുന്നത് ഗുണം ചെയ്യും.എല്ലാ പി.എച്ച്ഡി.ഗവേഷണ പ്രബന്ധങ്ങളും സമര്‍പ്പിക്കപ്പെടുന്നത് ഒരു റിസര്‍ച്ച് ഗൈഡിന്റെ സഹായത്തോടുകൂടി മാത്രമാണ്.അതിനാല്‍ നിങ്ങളുടെ മേഖലയില്‍ അനുയോജ്യരായ ഒരാളെ അവരുടെ ലഭ്യത മനസിലാക്കി നേരത്തെ കണ്ടെത്തണം. ചുരുങ്ങിയത് മൂന്ന് വര്‍ഷം നീളുന്ന ഒരു പഠന സമര്‍പ്പണ സപര്യയാണ് ഒരാള്‍ക്ക് പി.എച്ച്ഡി. നേടിക്കൊടുക്കുന്നത്.അതിനാല്‍ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്.
കൃത്യമായ ചിട്ടയും ഒരു വിഷയത്തില്‍ ആഴത്തില്‍ പഠിക്കാനും താല്‍പര്യപ്പെടുന്നവര്‍ക്ക് കടന്ന് വരാവുന്ന മേഖലയാണ് ഗവേഷണ രംഗം.പുതിയ കാലത്ത് അധ്യാപന, ഭരണ,ഗവേഷണ രംഗങ്ങളില്‍ പി.എച്ച്.ഡി ക്കാര്‍ക്ക് തോഴില്‍ സാധ്യതകളുണ്ട്.

(കാസര്‍ക്കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending