താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ ഉമ്മ, മകന്‍ ക്രൂരാമായി കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിള്‍ ചര്‍ച്ചയാവുന്നു. കൊല്ലപ്പെച്ച ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വി.കെ ഫൈസല്‍ ബാബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പാണ് ചര്‍ച്ചയാവുന്നത്.
താനൂരിലെ ഇസ്ഹാഖിന്റെ ഉമ്മ തോരാത്ത കണ്ണീരോടെ കഥ പറയുകയാണ്:
‘മഗ് രിബ് നിസ്‌കരിച്ച് വീട്ടില്‍ വന്നതായിരുന്നു അവന്‍. കുറച്ച് നേരം ഖുര്‍ആനോതി. അപ്പോഴേക്കും ഇശാബാങ്ക് മുഴങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള മസ്ജിദില്‍ പോകാനായി വുദു (അംഗശുദ്ധി) ചെയ്തു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അത്‌കൊണ്ട് കുറച്ച് വൈകിയാണ് അവന്‍ ജമാഅത്തിന് പുറപ്പെട്ടത്. തൊട്ടുടനെ ആര്‍ത്തലച്ചുള്ള നിലവിളി കേട്ടു. റോട്ടിലേക്കിറങ്ങിയപ്പോള്‍ ഇളയ മോന്‍ നൗഫല്‍ ഓടി വരുന്നുണ്ട്. ഞാനവനെ പിടിച്ച് വെച്ചു. എന്നെ തള്ളി മാറ്റി അവന്‍ മുന്നോട്ടോടി. ഞാനും പിന്നാലെ ചെന്നു. റോഡില്‍ തെറിച്ച് വീണ കുട കണ്ട് മരുമോള് (ഇസ്ഹാഖിന്റെ ഭാര്യ) വിളിച്ച് പറഞ്ഞു: ഉമ്മാ ഇത് ഇക്കാന്റെ കുടയാണ്.
ഇരുട്ടിലെ കരച്ചിലുയരുന്ന സ്ഥലത്ത് നിന്ന് അക്രമി സംഘം ഞങ്ങളുടെ മുന്നിലൂടെ ഓടി മറയുന്നുണ്ടായിരുന്നു. എന്താണ് നടന്നതെന്നറിയാന്‍ ബേജാറാടെ മുന്നോട്ട് നടക്കുമ്പോള്‍ അതാ കിടക്കുന്നു എന്റെ മോന്‍ ഇസ്ഹാഖിന്റെ മൊബൈല്‍ ഫോണ്‍. വേഗത്തില്‍ അത് ഞാനെടുത്തു. പിന്നെക്കാണുന്നത്……… എന്റെ മോന്‍……..’
സങ്കടം നെഞ്ചിലുടക്കി.. തളര്‍ന്ന്.. വാക്കുകള്‍ വറ്റി.. അല്‍പം മൗനത്തിന് ശേഷം ഉമ്മ തുടര്‍ന്നു:
‘ആര്‍ത്ത് കരഞ്ഞ് അവന്‍ നിലത്തിരിക്കുകയാണ്. മുട്ടിന് താഴേക്ക്.. കാലുകളില്ലായിരുന്നു. വെട്ടി വെട്ടി ചിതറിപ്പോയ കാലുകള്‍. രണ്ടു കൈകളും കൊത്തി വരിഞ്ഞ് മാംസം പിളര്‍ന്ന് കീറി വായ തുറന്ന് വെച്ച പോലെ..’
നിലവിളിച്ച് കരയുന്ന ഉമ്മക്കരികില്‍, അഡ്വ. പി വി മനാഫ് സാഹിബിന്റെ കൂടെ, അകത്തെ കട്ടിലിലിരുന്നാണ് ഈ വിവരണം കേള്‍ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതാവ് പ്രഫ. ബഷീര്‍ അഹ്മദ് സാഹിബും കൂടെയുണ്ടായിരുന്നു. ഇടുങ്ങിയ രണ്ടുമുറികളുള്ള ഒരു ചെറിയ കുടിലിലാണ് മല്‍സ്യത്തൊഴിലാളിയായ ഇസ്ഹാഖ് പാര്‍ത്തിരുന്നത്. ഉപ്പ നേരത്തെ മരിച്ചു. ജ്യേഷ്ഠന്‍ ഷംസു രണ്ട് കൊല്ലം മുമ്പ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇനി അനുജന്‍ നൗഫലും വിവാഹ പ്രായം കവിഞ്ഞ് നില്‍ക്കുന്ന പെങ്ങളും മാത്രം. തീവ്രമായി വേട്ടയാടുന്ന മൂന്ന് മരണങ്ങള്‍, ഉമ്മക്ക് സങ്കടം അടങ്ങുന്നില്ല.
ഉത്തരേന്ത്യയിലെ ഫാഷിസ്റ്റ് കൊലപാതകത്തിന്റെ ചെറു വകഭേദമാണ് താനൂരില്‍ നടന്നത്.
‘വാള് കൊണ്ട് ശരീരഭാഗങ്ങള്‍ കൊത്തിനുറുക്കി മാംസഭാഗങ്ങള്‍ പുറത്തേക്ക് തള്ളി ചോരയൊലിച്ച്,
അറ്റ് തൂങ്ങുന്ന അവയവങ്ങളോടെ വാവിട്ട് കരയുന്ന വികൃത രൂപമായിട്ടാണ് ഞാനവനെ എന്റെ കൈയ്യില്‍ കോരിയെടുക്കുനത്. പടച്ചോനേ ഇവനെ ജീവിപ്പിക്കരുതേയെന്ന് അറിയാതെ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി.’ ഇസ്ഹാഖിന്റെ എളാപ്പ ഖാദര്‍ക്കയുടെ വാക്കുകളാണിത്.
സിപിഎം കൊലയുടെ എല്ലാ ചേരുവകളും താനൂരിലെ ഇസ്ഹാഖിന്റെ വധത്തിലുണ്ട്. സഖാവ്: പി. ജയരാജന്‍ നേരിട്ട് വന്ന് ഈ കൊലക്ക് വേണ്ടി ഡെഡ്‌ലൈന്‍ വരച്ചു എന്ന് വേണം കരുതാന്‍. കണ്ണൂരിലെ ഉന്‍മൂലന രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ശ്രീ. പി. ജയരാജന്‍. എതിരാളിയെ കൃത്യമായി സ്‌കെച്ച് ചെയ്ത് ഇല്ലായ്മ ചെയ്യുന്ന ആരാച്ചാര്‍. താനൂരില്‍ ജയരാജന്‍, പാര്‍ട്ടി പറയുമ്പോലെ കല്ല്യാണത്തിനല്ല വന്നത്. കൃത്യനിര്‍വഹണത്തിന് വന്നപ്പോള്‍ കല്ല്യാണത്തിന് പോയതല്ലേ സാര്‍? ആ ജയരാജന്റെ അനുജനാണോ ഈ ജയന്‍? അഥവാ, കണ്ണൂരിലെ ജയരാജന്‍ & കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൊലപാതക ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ താനൂരിലെ ഫ്രാഞ്ചൈസി നടത്തിപ്പുകാരനാണോ ഏരിയാ സഖാവ് ശ്രീ. ഇ. ജയന്‍? ജനത്തിന്റെ ചോദ്യമാണിത്.
പ്രിയപ്പെട്ട സിപിഎം സുഹൃത്തുക്കളേ, നിങ്ങള്‍ എന്തിനാണ് ഈ വിധം സ്വയം കൊല്ലുന്നത്? സകല സന്നാഹങ്ങളും ഫാഷിസത്തിനെതിരെ തിരിച്ച് വെക്കേണ്ട കാലമല്ലേ ഇത്?
ഭയം വിതറുന്ന ഭരണകൂടം, വെറുപ്പിനെ വില്‍ക്കുന്ന സംഘപരിപാരം, പൗരത്വ നിഷേധത്തിലേക്ക് കടക്കുന്ന ഗൂഢാലോചനകള്‍, മരണ വാറണ്ടായി മാറിയ ജയ്ശ്രീറാം വിളികള്‍, ആള്‍ക്കൂട്ട ഹത്യകള്‍, ഗാന്ധിജി പോലും പുറത്ത്‌നില്‍ക്കുന്നു….
ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ട സമയമല്ലേ ഇത്?
ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന് കരുതുന്ന നന്മ മനസ്സുള്ളവര്‍ നേതാക്കളെ ഓര്‍മ്മപ്പെടുത്തണം;
നിങ്ങള്‍ കൊല്ലുന്നത് നിങ്ങളെത്തന്നെയാണ്.
സ്വയം നഷ്ടപ്പെടുത്തരുത്.
ഇസ്ഹാഖിന്റെ വീട്, ഇനി നമ്മുടെ വീടാണ്. ആ വീട്ടില്‍ നമ്മുടെ ഉമ്മയുണ്ട്. ഇസ്ഹാഖിന്റെ വിധവയും അനുജനും പെങ്ങളുമടങ്ങുന്ന നമ്മുടെ രക്ത ബന്ധുക്കളുണ്ട്. അവര്‍ ഒറ്റക്കാകില്ല; ഒറ്റപ്പെടില്ല.
ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല
ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.
സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.
അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.
അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.
ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.
യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്. കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.
അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.
ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.
കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണ രൂപം
നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.
അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.