Connect with us

india

തകര്‍ന്നടിഞ്ഞ് സമ്പദ് വ്യവസ്ഥ; മന്‍മോഹന്‍, നിങ്ങളായിരുന്നു ശരി

മന്‍മോഹന്‍റെ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്‍മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും

Published

on

‘ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നു ഞാന്‍ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അത് ചരിത്രകാരന്മാര്‍ തീരുമാനിക്കട്ടെ. ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇഷ്ടമുള്ളത് പറയാം. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് കാര്‍മികത്വം വഹിച്ചതാണ് ശക്തനായ പ്രധാനമന്ത്രി എന്നത് കൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എങ്കില്‍, കരുത്തിന്റെ അളവുകോല്‍ അതാണ് എങ്കില്‍, ഈ രാജ്യത്തിന് അത്തരത്തില്‍ ഒരു കരുത്ത് വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കും… മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ ചരിത്രം എന്നോട് ദയ കാണിക്കും’ – മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് തന്റെ പ്രധാനമന്ത്രി പദത്തെ കുറിച്ച് ദ ഹിന്ദുവിന് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇവ.

ആ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്‍മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും. ചരിത്രം മോദിയോട് ഒരിക്കലും ദയ കാണിക്കില്ല എന്നും.

തകര്‍ന്നടിഞ്ഞ ജിഡിപി

ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) രേഖപ്പെടുത്തിയത്. മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. 1996 മുതല്‍ പ്രസിദ്ധപ്പെടുത്തുന്ന ത്രൈമാസ കണക്കുകളില്‍ ഏറ്റവും മോശം പ്രകടനമാണ് ഈ പാദത്തിലേത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയായിരുന്നു സമ്പദ് രംഗം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ജിഡിപി ഇടിവ് സംഭവിച്ചാല്‍ 1980കളിലെ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

രാജ്യത്തെ മിക്ക മേഖലയിലും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്നതാണ് ഏറെ ആകുലപ്പെടുത്തുന്നത്. നിര്‍മാണ മേഖലയില്‍ മൈനസ് 50.3 ശതമാനവും വ്യാപാര മേഖലയില്‍ മൈനസ് 47 ശതമാനവും നിര്‍മാണ മേഖലയില്‍ മൈനസ് 39.3 ശതമാനവമാണ് വളര്‍ച്ച. വ്യാവസായിക വളര്‍ച്ച മൈനസ് 38.1 ശതമാനമാണ്. ഖനന മേഖലയില്‍ മൈനസ് 23.3 ശതമാനവും. കേന്ദ്ര സ്ഥിതി വിവര മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

കോവിഡില്‍ തകര്‍ന്നത് ഇന്ത്യ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആണ് കോവിഡ് ഏറെ ബാധിച്ചത് എന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ മൈനസ് 23.9 ശതമാനമാണ് ജിഡിപി വളര്‍ച്ച ജി7 രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇങ്ങനെയാണ്; യുകെ -20.04%, ഫ്രാന്‍സ് -13.8%, ഇറ്റലി -12.4%, കനഡ -12%, ജര്‍മനി -10.1%, യുഎസ് -9.5%, ജപ്പാന്‍ -7.5%, ചൈന 3.2%.

ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ് എന്ന് ചുരുക്കം. കോവിഡിനെതിരെ പ്രഖ്യാപിക്കപ്പെട്ട അശാസ്ത്രീയ ലോക്ക്ഡൗണാണ് ഇതിനു കാരണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കാരണം കോവിഡല്ല, നോട്ടുനിരോധനവും ജിഎസ്ടിയും

നിലവിലെ സാമ്പത്തിക തളര്‍ച്ചയ്ക്കു പിന്നിലെ അടിയന്തര കാരണം മാത്രമാണ് കോവിഡ് മഹാമാരിയും അതേത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണും. യഥാര്‍ത്ഥത്തില്‍ ഇതിനു മുമ്പു തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. കൊട്ടിഗ്‌ഘോഷിക്കപ്പെട്ട് നടപ്പാക്കിയ നോട്ടുനിരോധനം മുതലാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ടു പോകാന്‍ തുടങ്ങിയത്.
2018 മുതല്‍ മാത്രമുള്ള കണക്കുകള്‍ ഇങ്ങനെയാണ്. 2018-19ലെ രണ്ടാം പാദത്തില്‍ 7.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. മൂന്നാം പാദത്തില്‍ അത് 6.6 ശതമാനമായി മാറി. നാലാം പാദത്തില്‍ 5.8 ശതമാനവും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ അഞ്ചു ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. രണ്ടാം പാദത്തില്‍ അത് 4.5 ശതമാനവും മൂന്നാം പാദത്തില്‍ 4.7 ശതമാനവുമായി. നാലാം പാദത്തില്‍ 3.1 ശതമാനവും. അതാണ് ഇപ്പോള്‍ മൈനസിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്.

ജിഡിപി കൂപ്പുകുത്തിയതിന് ഒപ്പം 150 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് ഏകദേശ കണക്ക്. അതിനൊപ്പം രാജ്യത്തെ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ന നില്‍ക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കാനുള്ള ശേഷി പോലും സര്‍ക്കാറിന് ഇല്ലാതിയിരിക്കുന്നു. എല്ലാം ദൈവത്തിന്റെ കളി എന്നാണ് ഈയിടെ ഇതേക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

india

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യം – പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Published

on

മോദി ഭരണത്തിനു കീഴിൽ ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണെന്നും സർക്കാർ നയങ്ങൾ സമ്പന്നരെ മാത്രം സഹായിക്കാനുള്ളതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യുകയായിരുന്നു അവർ.

“ബ്രിട്ടീഷ് രാജിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. മോദി സർക്കാറിന്റെ നയങ്ങൾ പാവങ്ങളെ സഹായിക്കാനുള്ളതല്ല, സമ്പന്നർക്ക് ഗുണം ലഭിക്കാൻ വേണ്ടിയുള്ളതാണ്. ഇന്ന് രാജ്യത്ത് നിലവിലുള്ള അസമത്വം ബ്രിട്ടീഷ് രാജിനേക്കാൾ മോശം അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങൾക്ക്, പാർലമെന്റിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ അപചയം സംഭവിച്ചിരിക്കുന്നു. ജനങ്ങളുടെ അവകാശം നേടിയെടുക്കാനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് മഹാത്മ ഗാന്ധിയും പണ്ഡിറ്റ് നെഹ്റുവും. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ സർക്കാർ തന്നെ പൗരാവകാശത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല” -പ്രിയങ്ക പറഞ്ഞു.

സംവരണ വിഷയത്തിലുൾപ്പെടെ ഭരണഘടനയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിയ സംവിധാനമാണ് സംവരണം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പുതിയ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ടുവന്നു. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതികൾ തങ്ങളുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും താഴ്ന്ന നിലവാരം കാണിക്കുന്ന ഒരാൾ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

മേയ് 20നാണ് റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ 5.35 ലക്ഷം വോട്ടുനേടിയ സോണിയ ഗാന്ധി ഇവിടെനിന്ന് വിജയിച്ചിരുന്നു. 2004 മുതൽ അമേത്തിയിൽനിന്ന് വിജയിച്ചിരുന്ന രാഹുൽ ഗാന്ധി കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങി.

Continue Reading

Trending