Culture
ആഴ്ചപ്പതിപ്പിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ ചന്ദ്രിക
ചന്ദ്രികയുടെ പുരോഗതിയില്‍ അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി യത്‌നിച്ച മാനേജര്‍ സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു.

ഇ സാദിഖ് അലി
സി.എച്ചിന്റെ പത്രാധിപത്യത്തില്‍ ചന്ദ്രികക്ക് ആഴ്ചപ്പതിപ്പിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. പത്രാധിപരായി ചുമതലയേറ്റ വര്‍ഷം തന്നെ അദ്ദേഹം പല പ്രതീക്ഷകളും വെച്ച്പുലര്‍ത്തി. ആഴ്ചപ്പതിപ്പെന്ന, അടക്കാന്‍ വയ്യാത്ത മോഹം മനസ്സില്‍ താലോലിച്ച് നടന്ന സി.എച്ചാണ് ആഴ്ചപ്പതിപ്പിന്റെ രൂപത്തില്‍ സ്‌പെഷല്‍ പതിപ്പിറക്കിയത്. ഇതാരംഭിക്കുന്നതിന് മുമ്പ്തന്നെ അതിന്റെ പൈലറ്റ് കോപ്പിയിറക്കി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ആഴ്ചപ്പതിപ്പിന്റെ അതേ വലിപ്പത്തില്‍ റമസാന്‍ പതിപ്പും പ്രത്യേകപതിപ്പും നബിദിന വിശേഷാല്‍ പ്രതിയും റിപ്പബ്ലിക്ദിന സപ്ലിമെന്റും പുറത്തിറക്കി. ചന്ദ്രികയുടെ വളര്‍ച്ചയുടെ മൂന്നാംഘട്ടം കുറിക്കുന്ന ആഴ്ചപ്പതിപ്പിന്റെ പ്രഥമലക്കം (1950 ജൂലൈ 15 പുസ്തകം 1 ലക്കം 1) ഒരു പെരുന്നാള്‍ രാവില്‍ ഈദ് സ്‌പെഷ്യല്‍ പതിപ്പായാണ് പ്രസിദ്ധീകരണമാരംഭിക്കുന്നത്. വാരികയുടെ പത്രാധിപര്‍ പ്രശസ്ത സാഹിത്യകാരന്‍ പി.എ മുഹമ്മദ് കോയയായിരുന്നു. ആനുകാലിക പ്രസിദ്ധീകരണരംഗത്ത് ഇത് വലിയ ചര്‍ച്ചയായി മാറി. അതിന്മുമ്പ് (1949) സ്വാതന്ത്ര്യദിന വിശേഷാല്‍ പതിപ്പിറക്കി സി.എച്ച് ശ്രദ്ധേയനായി.
വിദ്യാഭ്യാസത്തിലും മാതൃഭാഷാഭ്യാസനത്തിലും കേരളത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിംകള്‍ക്ക് സാഹിത്യ രംഗത്ത് വളരാന്‍ അധികമൊന്നും പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നില്ല. കേരളത്തിലെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി നൂറ്റാണ്ട് മുമ്പ് രൂപം നല്‍കിയ ‘മുസ്‌ലിം’ മാസികയും ‘സ്വദേശാഭിമാനി’യെന്ന വൃത്താന്ത പത്രവുമാണുള്ളത്. ഈ രണ്ട് പ്രസിദ്ധീകരണങ്ങളേ മുസ്‌ലിംകള്‍ക്ക് സാമുദായികമായ ഉന്നമനത്തിനും ഉണര്‍വ്വിനും അതിപ്രധാനമായ നായകത്വം വഹിച്ചിരുന്ന നേതാക്കളുടെ സ്ഥാനങ്ങളെയും പ്രവൃത്തികളെയും വരച്ച് കാണിക്കാന്‍ അന്നുണ്ടായിരുന്നുള്ളു. ഈ കാലഘട്ടത്തില്‍ തന്നെയാണ് പ്രസിദ്ധ മതപ്രബോധകനായിരുന്ന സനാഉല്ലാ മക്തി തങ്ങള്‍ ‘ജനോപകാരി’യെന്ന പേരില്‍ വൃത്താന്ത പത്രം നടത്തുന്നത്. പി മുഹമ്മദ് ഹാജി കൊച്ചിയില്‍ നിന്ന് ‘മലബാര്‍ ഇസ്‌ലാം’ ആരംഭിച്ചതും പ്രതിഭാശാലിയും പരിഷ്‌കൃതാശയക്കാരനുമായിരുന്ന സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂരില്‍ നിന്ന് ‘റഫീഖുല്‍ ഇസ്‌ലാ’മും പൊന്നാനിയില്‍ നിന്ന് ‘ഇസ്‌ലാഹുല്‍ ഇഖ്‌വാനും’ വൃത്താന്ത പത്രങ്ങളായി നടത്തിയതും ഈ പതിപ്പില്‍ ചരിത്ര വിഷയങ്ങളായിട്ടുണ്ട്.
കെ.എം സീതി സാഹിബ് ഇത് സംബന്ധിച്ച് ചന്ദ്രികയില്‍ രേഖപ്പെടുയതിങ്ങനെ: ‘ഇസ്‌ലാം മതത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച വിജ്ഞാനപ്രദവും സരളഭാഷയില്‍ എഴുതപ്പെട്ടതുമായ പല ലേഖനങ്ങളും ‘മുസ്‌ലിം’ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘മുസ്‌ലിം’ മാസിക ആലപ്പുഴയിലെ ‘മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി’ ഏറ്റെടുത്തു ആലപ്പുഴയില്‍നിന്ന് വൃത്താന്ത പത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ‘സ്വദേശാഭിമാനി’യും ‘മുസ്‌ലി’മുമായുള്ള സമ്പര്‍ക്കത്തിലൂടെ ഒട്ടനവധി എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഉയര്‍ന്ന്‌വന്നു’.
സീതിസാഹിബിന്റെ രാഷ്ട്രീയ ലേഖനവും തന്റെ ഇസ്‌ലാമിക കഥയും വള്ളത്തോളിന്റെയും ജി ശങ്കരക്കുറുപ്പിന്റെയും സൃഷ്ടികള്‍ക്ക് പുറമെ പി.വി മുഹമ്മദ് മൗലവി, ഒ അബു, എം.സി അപ്പുണ്ണി നമ്പ്യാര്‍, ഒതയോത്ത് ബാലകൃഷ്ണന്‍, അബൂബക്കര്‍ മുന്‍ഷി ഫാസില്‍, ടി.ജി നെടുങ്ങാടി, എസ്.എം സര്‍വര്‍ മറ്റുമുള്ള സാഹിത്യവിഭവങ്ങളും കവിതകളും ചേര്‍ത്ത് പതിപ്പ് സമ്പന്നമാക്കിയതും സി.എച്ചായിരുന്നു.
സാഹിത്യത്തില്‍ വര്‍ണ്ണചിത്രങ്ങള്‍ വരക്കാന്‍ അക്ഷരങ്ങളുപയോഗിക്കുന്ന കൗശലമത്രയെളുപ്പമല്ല. എന്നാലത് സാധ്യമാക്കിയ സാഹിത്യകാരനാണ് സി.എച്ച്. അദ്ദേഹത്തിന്റെ വ്യക്തിത്വം തിരക്ക്പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും മനസ്സില്‍ സാഹിത്യത്തെ കുടിയിരുത്താന്‍ സാധിക്കുന്നതായിരുന്നു. നൂതന വിജ്ഞാനങ്ങള്‍ സ്വായത്തമാക്കാനുള്ള സദാന്വേഷിയായിരുന്ന സി.എച്ചിന്റെ മനസ്സും ഹൃദയവും സാഹിത്യ സമ്പാദനത്തിനായി വെമ്പല്‍ കൊണ്ടു. ചിന്തകരോടും സാഹിത്യനായകരോടും സംശയങ്ങള്‍ ചോദിച്ച് പരിഹാരം കണ്ടെത്തി. സ്വന്തം സംസ്‌കാരത്തെയും സാഹിത്യത്തെയും രാഷ്ട്രത്തെയും കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആ ഹൃദയം ത്രസിച്ച്‌കൊണ്ടിരുന്നു. തന്റേതായ ശൈലിയില്‍ ഭാരതീയ സംസ്‌കൃതിയെയും ഇസ്‌ലാമിക സംസ്‌കാരത്തെയും യോജിപ്പിച്ച് സാധാരണക്കാരന് ബോധ്യമാകുന്ന തരത്തില്‍ അവതരിപ്പിക്കുന്ന സി.എച്ചിന്റെ ഭാഷാ ശൈലി അപാരം തന്നെയാണ്. പുതിയ പുതിയ ആശയങ്ങളുടെ, ചിന്തയുടെ സ്ഫുലിംഗങ്ങള്‍ അത്‌കൊണ്ട്തന്നെ അദ്ദേഹത്തിന്റെ പദങ്ങള്‍ക്കൊപ്പം ചിറക്‌വിരിച്ചു. പച്ചപ്പ്‌കൊണ്ട് സൗന്ദര്യം തീര്‍ത്ത ശാദ്വലസ്ഥലികളെ കണ്ടെത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഊഷരഭൂവില്‍ വിരാചിക്കുമ്പോഴും, അദ്ദേഹത്തിന് സാധിച്ചത് അത് കൊണ്ടാണ്.
മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ മാനേജറായിരുന്ന സയ്യിദ് ഖാജാ ഹുസൈന്‍ അതിന് കരുത്തുറ്റ പിന്‍ബലം നല്‍കി. ഇദ്ദേഹത്തിന്റെ കാലം സുവര്‍ണമായിരുന്നുവെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ സി.എച്ചുമുണ്ടായിരുന്നു. കരിയാമ്പത്ത് കുഞ്ഞിപ്പക്കി തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിപ്പോയപ്പോള്‍ വന്ന ഒഴിവിലേക്ക് സി.വി കുഞ്ഞമ്മദ് മാനേജറായി. പിടിപ്പത് ജോലിയും തുച്ഛമായ ശമ്പളവുംകൊണ്ട് പിടിച്ച്‌നില്‍ക്കാനാവാതെ ഇദ്ദേഹം മാനേജര്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രികയുടെ മാനേജറായത്. റിട്ടയേര്‍ഡ് മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹത്തിന്റെ പട്ടാളച്ചിട്ടയോടെയുള്ള പെരുമാറ്റവും കൃത്യനിഷ്ഠയും സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹ വാത്സല്യവുമാണ് ചന്ദ്രികയെ പുരോഗതിയിലേക്ക് നയിച്ചതെന്ന അഭിപ്രായക്കാരാണ് അന്ന് ചന്ദ്രികയില്‍ പ്രവര്‍ത്തിച്ചിരുന്നവരിലധികവും.
ചന്ദ്രികയുടെ പുരോഗതിയില്‍ അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി യത്‌നിച്ച മാനേജര്‍ സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു. സന്ദര്‍ഭോചിത പ്രത്യേക പതിപ്പുകളിറക്കി വായനക്കാരെ ആകര്‍ഷിക്കാന്‍ വെമ്പല്‍കൊണ്ട ഇദ്ദേഹത്തിന് ഈ രണ്ട് നേതാക്കളുടെയും താങ്ങും തണലും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. കേരളത്തിന്റെ തലയെടുപ്പുള്ള സാഹിത്യകാരന്‍മാര്‍ക്ക് ഒന്നിച്ച് ചേരാനുള്ള നല്ലൊരവസരമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് നല്‍കുന്നതെന്ന് സി.എച്ച് പറയുകയും അതിന്‌വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന വിഭവങ്ങളെ വായനക്കാരുടെ വരുതിയില്‍ വരുത്താനതിനായി. സാംസ്‌കാരിക നവോത്ഥാനത്തിന് ഇതിന്റെ പ്രകാശനം വഴി തെളിയിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്‌ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
kerala3 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി